2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മനം നിറഞ്ഞ ഓണാശംസകള്‍

അതെ ,  ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്...
കള്ള    കര്‍ക്കിടകത്തിന്റെ  കാര്‍മേഘങ്ങള്‍  ഒഴിഞ്ഞു  പൊന്‍വെയില്‍  പരക്കുന്ന   ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി  ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന്‍ കേരള ജനത വെമ്പല്‍ കൊള്ളുന്ന ഓണമാസം... വറുതികളുടെയും   വിഷമതകളുടെയും   പേമാരിക്കൊടുവില്‍    നന്മയുടെയും സമൃദ്ധിയുടെയും  വസന്തകാലം വിളിച്ചറിയിക്കുന്ന പൂക്കാലം... കൈക്കുടന്നയിലെ നിലാവുപോലെ നമ്മളറിയാത്ത മനോഹര സ്വപ്നം ... കാലവും കോലവും മാറിയിട്ടും മനസിന്റെ അകകാമ്പുകളില്‍ തളിരിടുന്ന കുട്ടിത്തം ....ഊഞ്ഞാലും ഊഞ്ഞാല്‍ പാട്ടുകളും മനസിന്‍റെ പടി കടന്നു പോയ  ഗവേഷണ വിഷയങ്ങള്‍ മാത്രമാകുമ്പോള്‍ , പൂവിളിയിലും പൂക്കളത്തിലും സ്പര്‍ദ്ധയുടെ വിഷ രേണുക്കളെ ചികഞ്ഞെടുക്കുമ്പോള്‍ , തട്ടിപ്പുകളുടെ സ്വന്തം നാട്ടിലേക്കു വീണ്ടും മഹാബലി തിരുമേനി എത്തുന്ന പുണ്യകാലം ..

  അപക്വമായ എന്‍റെ വമ്പന്‍ സ്വപ്നങ്ങളില്‍   ഞാന്‍ മാവേലിയെ കണ്ടത് ഡല്‍ഹിയില്‍ വച്ചാണ്..
സൂര്യ തേജസുള്ള ചിരി പൊഴിക്കുന്ന വെള്ള മന്ദാരം പോലെ മാവേലി....

 യാത്ര ഇപ്രാവശ്യം ഡല്‍ഹി വഴി ആണ്... കേരളമെന്ന "ട്ടാ " വട്ടത്തില്‍ കിടന്നു തായം കളിയ്ക്കാന്‍ താല്പര്യം ഇല്ലഞ്ഞിട്ടാണോ " ബ്ലുച്ചിപ്പിലും  കോടികളിലും കോണകം നെയ്യുന്ന " ഡല്‍ഹിയെന്ന മഹാ നഗരത്തെ മാവേലി ലക്‌ഷ്യം വച്ചത് എന്ന് ചോദിച്ചപ്പോള്‍ " ഒരു ബിഗ്‌ നോ " ആയിരുന്നു ഉത്തരം...

പല കാരണങ്ങള്‍  ഉണ്ട്.. റബ്ബറിന്റെ വിലയിടിവും ,ബംഗാളികളുടെയും ഹിന്ദി ക്കാരുടെയും തള്ളികയറ്റവും ,പൊട്ടിപൊളിഞ്ഞ റോഡും  മാത്രമല്ല വിഷയം... പാതാളത്തില്‍ നിന്നുള്ള പല ഹൈ വേകളും അവസാനിക്കുന്ന  വയലേലകള്‍  മണ്ണിട്ട്‌  നികത്തി യിരുക്കുകയാണ്  .. ഏതു  വയലാണ്  നികത്തിയത്  എന്നറിയില്ല ... ഏതെങ്കിലും  റോഡ്‌ പിടിച്ചു  വന്നാല്‍  അവസാനം ടിപ്പരിന്റെ വായിലോ അല്ലെങ്കില്‍ മൂടിപ്പോയ വയലിലോ എത്തും .  പിന്നെ റിട്ടേണ്‍ അടിച്ചു മടങ്ങി കേരളത്തില്‍ സമയത്തിന് എത്താന്‍ പ്രയാസം..അതാണ് കാരണം.. പല കേരള റോഡുകളിലെ കുഴികളില്‍ നിന്ന് പാതാളത്തിലേക്ക്‌ ബൈ പാസ്‌ ഉണ്ടെകിലും ആരെങ്കിലും അതില്‍ ഇടയ്ക്ക് വാഴയോ കല്ലോ ചേമ്പോ നാട്ടു പ്രതിക്ഷേധിച്ചാല്‍ സംഗതി പിന്നെ വഷളാകും ...

ഓലക്കുടയും അരപ്പട്ടയും കൊമ്പന്‍ മീശയും ഒക്കെ മാറി... ഇപ്പോള്‍ വയര്‍ ഒക്കെ അല്പം കുറഞ്ഞിട്ടുണ്ട്.. സല്‍മാന്‍ ഖാനെ പോലെ ഒരു സിക്സ് പായ്ക്ക് ...
അല്ലേലും മാവേലി അങ്ങനെ തന്നെ ആയിരിക്കും.. ഒന്ന് ആലോചിച്ചു നോക്കുക.. ദേവന്‍ മാരെ കിടു കിട വിറപ്പിച്ച ഈ അസുര ചക്രവര്‍ത്തി കുടവയറന്‍ ആകുമോ ?? ഇപ്പോള്‍ കൈയില്‍ ഒരു പോപ്പി നാനോ .. പഴയ ഓലക്കുട പുരവസ്തുക്കാര്‍ പിടിച്ചെടുത്തു..പിന്നെ നല്ല  വെള്ള  മുണ്ട് ..മുണ്ടിനു മാത്രം മാറ്റമില്ല.. കാലില്‍ "പരഗന്‍ ഓഫീസ് ചപ്പല്‍ " നടന്നു നടന്നു തെയേണ്ട എന്ന് കരുതി ...അങ്ങനെ പല മാറ്റങ്ങളും..

 മുഖത്തിന്റെയും  മീശയുടെയും  ഷേപ്പ് മാറി,,.. മൂക്കേൽ ഒരു ഉഗ്രൻ കണ്ണാടി.. മുഖം അല്പം പരന്നു പോയോ എന്ന്   സംശയം... നിരന്തരം ഫ്ലെക്സ് മെഷീനില്‍ കൂടി കയറി ഇറങ്ങി ഇങ്ങനെ മുഖത്തിന്‌ മീശയ്ക്കും ചില മാറ്റങ്ങള്‍ ഉണ്ടായതായി മാവേലിയും സമ്മതിച്ചു..
 ഇനി വയര്‍ കുറഞ്ഞതിനു കാരണം കഴിഞ്ഞ പ്രാവശ്യം വാങ്ങികൊണ്ട് പോയ "ലവണ തൈലമാണോ" ?? ഈ മുണ്ടിനു പകരം വല്ല സഫാരി സ്യുട്ടോ മറ്റു ആധുനിക യോയോ ശൈലിയിലോ വസ്ത്രങ്ങള്‍ ധരിക്കാത്തത് എന്താണ് കാരണം .. അതും ഗോസായിമാരുടെ നാട്ടില്‍ വരുമ്പോള്‍...  നമ്മുടെ സ്വന്തം മുണ്ടിനെ മലയാളി മറന്നാലും മാവേലി മറക്കുമോ.. ... ?

        ആഗോള താപനത്തിനുള്ള മലയാളിയുടെ മറുപടി ആണ് മുണ്ട് എന്ന് മലയാളിക്കറിയില്ലെങ്കിലും മാവേലിക്ക് അറിയാം.. അത് മാത്രമല്ല മുണ്ടിന്റെ മഹത്വങ്ങള്‍ ഉടുക്കുന്നവ്നു  അറിയാം.. ഒരു ബഹു മുഖ പ്രതിഭയാണ് മുണ്ട്.. സങ്കടം , ദേഷ്യം, ബഹുമാനം , നാണം, ധൈര്യം   ഇത്യാതി വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കും... നാണം മറക്കുന്ന വസ്തു എന്നതിലുപരി കര്‍ചീഫ്‌, കുട, പുതപ്പു, ബാഗ്‌ എന്നി  കാര്യങ്ങള്‍ക്കു പകരം ആയി ഉപയോഗിക്കാവുന്ന ഓള്‍ ഇന്‍ വണ്‍...

    അത് മാത്ര മല്ല ഒരു മുണ്ട് കുറഞ്ഞത്‌ ഇരുപതു തവണ ഉടുക്കാന്‍ കഴിയും എന്ന് പഴമക്കാര്‍ 

                  തിരിച്ചഞ്ചു ,                     മറിച്ചഞ്ചു ,                      കുടഞ്ഞഞ്ചു,                കുടയാതഞ്ചു..                   എന്തായാലും മാവേലി മുണ്ടിനെ മറന്നില്ല ...

        
കള്ളവും ചതിവും ഇല്ലാതിരുന്നിട്ടും തന്‍റെ തലയെ സര്‍വേ കല്ലാക്കിയ വാമനന്‍.. അന്ന് സെന്റും ആറും ഹെക്ടറും ഒന്നും ഇല്ലാതിരുന്ന കാലം.. ക്രോസ് സ്റ്റാഫ്‌ , തിയടോലൈറ്റ് , ടോട്ടല്‍സ്റ്റേഷന്‍ തുടങ്ങിയ കുന്ത്രാണ്ടങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.. പക്ഷെ പണി കിട്ടി..റിയല്‍  എസ്റ്റേറ്റ്‌  മാഫിയാകളുടെ  ചതി കുഴിയില്‍ വീണ  ലോകത്തിലെ ആദ്യത്തെ മഹാ   ചക്ര വര്‍ത്തി ആണ്   മാവേലി എന്ന് പണ്ട് ആരോ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചുരുന്നില്ല .. കാരണം  അന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ തല പോക്കിയിരുന്നില്ല.. 

          കേരളത്തിലേക്ക് വരുമോ ഇപ്രാവശ്യം എന്ന് ചോദിച്ചപ്പോള്‍ " എന്ത് ചോദ്യം " കേരളമില്ലാതെ നോം ഉണ്ടോ ??  കാണം വിറ്റും ഓണം ഉണ്ണുന്നവരുടെ നാട്ടില്‍ " .. പൂവിനു പകരം പൈന്റ്റ് നല്‍കുന്ന സ്വന്തം പ്രജകളെ മറക്കാന്‍ കഴിയുമോ....മഴയത്തും വെയിലത്തും തളരാതെ ക്യൂ നിന്ന് റെക്കോര്ഡ് ഇടുന്ന "കള്ള് "നാഗപ്പള്ളി ക്കാരെയും ചാല "ക്കുടിയൻ "മാരെയും  തമ്പുരാന് മറക്കാന്‍ കഴിയുമോ...

പണ്ടൊരിക്കല്‍ മാഞ്ചിയത്തിനു മുള വന്നോ എന്ന് നോക്കാന്‍ പോയ മാവേലി റബ്ബര്‍ പാലില്‍ മുങ്ങി താണപ്പോള്‍ സ്വര്‍ണ കടക്കാരും തുണി കടക്കാരും കുറെ തമിഴ് നാട്ടിലെ കര്‍ഷകരും കൂടി ചേര്‍ന്ന് രക്ഷിച്ച കഥ മാവേലി കുട്ടികളോട്   തമാശ  രൂപേണ   പറഞ്ഞപ്പോള്‍  വിശ്വസിച്ചില്ല ... കാരണം  മഞ്ചിയത്തിനു കേരളത്തില്‍  മുള വന്ന  കാലത്ത് അവര്‍   ഈ  ഭൂമുഖത്ത്   മുളച്ചിരുന്നില്ല ..മാത്രമല്ല സ്വര്‍ണവും തുണിയും പച്ചക്കറികളും നമ്മെ ഭയപെടുത്തിയിരുന്നുമില്ല  ...  

         
മനസിന്‍റെ തിരു മുറ്റങ്ങളില്‍ പ്രതീക്ഷയുടെ പൂക്കളമൊരുക്കി സൌഹൃദത്തിന്റെ ഊഞ്ഞാല്‍ പാട്ട് പാടി നമുക്ക് എതിരേല്‍ക്കാം .. നമ്മുടെ സ്വന്തം മാവേലിയെ...       മനം നിറഞ്ഞ ഓണാശംസകള്‍

3 അഭിപ്രായങ്ങൾ:

മനസ്സു തുറക്കൂ ... മടി കൂടാതെ