2011, ഡിസംബർ 31, ശനിയാഴ്‌ച

ശുഭവര്‍ഷ ആശംസകള്‍

കൊഴിയാന്‍ കാത്തിരിക്കുന്ന ബ്ലീഡിംഗ് ഹാര്‍ട്ടിന്റെ
കവിളില്‍ കാറ്റൊരു മധുര മുത്തം നല്‍കിയപ്പോള്‍
പ്രണയിച്ചു തീരാത്ത നാളുകളെയോര്‍ത്തു
പതിനൊന്നു പന്ത്രണ്ടിനോട് പറഞ്ഞു..
" ഇനി നിന്‍റെ ഊഴം "

കുതൂഹല നിര്‍ഭരമായ മനസ്സില്‍ പ്രതീക്ഷയുടെ
വര്‍ണ രാജികള്‍  തീര്‍ത്തു
പന്ത്രണ്ടു മൊഴിഞ്ഞു " നീ സുന്ദരിയായിരുന്നു"

തീര്‍ത്തും ... അവള്‍ സുന്ദരിയായിരുന്നു...
എന്നെ സംബന്ധിച്ചിടത്തോളം
അപക്വമായ എന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍
മന്ദാര മലരുകള്‍ വിരിഞ്ഞ നാളുകള്‍...
കാമനകളുടെ വേലിയേറ്റങ്ങളില്‍
സൌഹൃദങ്ങളുടെ പടയോരുക്കങ്ങളില്‍
നീ ശാന്തയായിരുന്നു..
ആകുലതകള്‍ കുലം കുത്തി ഒഴുകിയപ്പോഴും
ഏഷണികള്‍ ഫണം വിരിച്ചപ്പോഴും
പ്രകോപനങ്ങളില്‍ വശം വദയാകതെയും
നീ ഞങ്ങളെ kathathinu നന്ദി...

ഇനി പന്ത്രണ്ടിന്റെ ഊഴം...
ഞങ്ങളെ കാത്തു  കൊള്ളുക..
നിന്നില്‍ വിശ്വാസം അര്‍പിച്ചു ഞാന്‍ നേരട്ടെ
ശുഭ വര്‍ഷ ആശംസകള്‍









2011, ഡിസംബർ 29, വ്യാഴാഴ്‌ച

സ്വപ്നത്തിലെ സൌഹൃദം

ഒരു ശിശിര കാല സൌഹൃദം
പ്രണയ പങ്കിലമായ എന്‍റെ കുടില ചിന്തകളില്‍
സ്വാര്‍ത്ഥമായ സ്വപ്നങ്ങള്‍ക്കിടം ചികഞ്ഞപ്പോള്‍
ഞാനെന്നെ മറക്കുകയായിരുന്നു... മാപ്പ്

  മനസ് നിറയുന്ന കുത്തികുറിപ്പുകളില്‍
  വെറി പൂണ്ട എന്‍റെ കഴുകന്‍ കണ്ണുകള്‍
  മാംസത്തിന്റെ ഹരം മണത്തപ്പോള്‍
 ഞാനെന്നെ മറക്കുകായിരുന്നു..

  അകം പുകയുന്നെന്‍  മനസ്സില്‍ വീണ നിന്‍
 ചിനുചിനായുള്ള ചിരി പരലതില്‍
 വിഷം കലര്‍ത്തി ഞാന്‍ മദിച്ചു നിന്നപ്പോള്‍
 ഞാനെല്ലാം മറക്കുകായിരുന്നു...

  അപ്പോഴും സൌഹൃദത്തിന്റെ വെള്ളിതേരില്‍
 നിന്നവള്‍ എന്നെ പ്രതിരോധിക്കുന്നടയിരുന്നു...
 ഉടഞ്ഞുപോയേക്കാവുന്ന ഈ സ്ഫടിക പാത്രത്തെ ഓര്‍ത്തു
 സങ്കടപെടുകയായിരുന്നു ...
 ഞാനാ കണ്ണുകളെ കുറിച്ച് വാചാലനായപ്പോള്‍
 പറക്ക മുറ്റാത്ത ഞാന്‍ സൃഷ്‌ടിച്ച തൂവാനതുമ്പികളുടെ
കണ്ണുകളെ അവള്‍ എനിക്കുക്കാട്ടി തന്നു...
ആഘോഷ തിമിര്‍പ്പുകള്‍ നിലച്ച നേരത്ത്
ലഹരിയുടെ കാഹളങ്ങള്‍ തളര്ച്ചകള്‍ക്ക്
തല കുനിച്ചപ്പോള്‍
ഞാനറിയുന്നു... ഞാന്‍ മറന്നുപോയ
എന്നെ..എന്നെ ഞാനാക്കി നില നിര്‍ത്തിയ നിന്നെ.. നന്ദി
നീ എനിക്ക് ജീവനാണ്....









  

2011, നവംബർ 2, ബുധനാഴ്‌ച

ബക്ഷീഷും ഞാനും .......


ഇത് അഴിമതിയുടെ പൂക്കാലം ! ! ! പത്രത്തിലൂടെ പ്രാതലായും ടെലിവിഷനിലൂടെ ഐസ് ക്രീം പതയുന്ന വര്‍ത്തമാനങ്ങള്‍ ആയും  അഴിമതിയുടെ സുനാമികള്‍ നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. .. സ്പെക്ട്രത്തില്‍ കാലുകുത്തി ലാവ്‌ലിന്‍ കമ്പ് കൊണ്ടിളക്കിയപ്പോള്‍ ഭാരതമെന്ന പാലാഴിയില്‍ നിന്നും കോമണ്‍ വെല്‍ത്ത് രാക്ഷസനും ആദര്‍ശ സൌധങ്ങളും തുടങ്ങി സര്‍ക്കാര്‍  ജോലി വരെ ഉയര്‍ന്നു വന്നു. അഭിലാഷമുള്ളവരും രാജാക്കന്‍മാരും കലമൊടച്ചവനും കണ്ണില്‍ കണ്ടവനും അവയെല്ലാം സ്വന്തമാക്കി .. പമോലിനിന്‍ കുളിച്ചു "ടൈറ്റാനിയ " നിക്കറിട്ടവര്‍  ഒടുവില്‍ ആകാശത്തിന്‍റെ അതിര്‍വരമ്പുകള്‍ താണ്ടി ബഹിരാകാശത്തിലേക്കും വര്‍ണ രാജികള്‍ പടര്‍ന്നു കയറുന്ന കഥകള്‍ ...  ഇത് വെറും കഥയാകാം ...ഉന്നതങ്ങിലെ കഥ ... പക്ഷേ ശരാശരി ഇന്ത്യാ കാരില്‍ എത്ര പേര്‍ കൈകൂലി കൊടുത്തു കാണും ? എത്ര പേര്‍ വാങ്ങി കാണും ?? കൈക്കൂലി , സ്വജന  പക്ഷപാതം , ക്രമക്കേട്, പാരിതോഷികം ,തിരിമറി, നോക്ക് കൂലി , ചെലവു ചെയ്യല്‍     തുടങ്ങി ഒരുപാടു വിളിപ്പേരുകള്‍ അഴിമതിക്കുണ്ട്. സര്‍കാര്‍ ഉദ്യോഗസ്ഥന് "ടിപ് " കൊടുത്തു എന്ന് മാത്രം ആരും പറഞ്ഞു കേട്ടിട്ടില്ല . അത് ബാറില്‍ മാത്രം കൊടുക്കുന്നതാണല്ലോ ??? " ബംഗാളിലെ വേശ്യകള്‍ക്കിടയില്‍ " ബക്ഷീഷ്" എന്നൊരു പ്രയോഗമുണ്ട്. കസ്റ്റമര്‍ സംതൃപ്തനായാല്‍ നല്‍കുന്ന തുക . " ഒരിക്കലും ബക്ഷീഷ് കൈയില്‍ വാങ്ങുകയില്ല. സന്തോഷത്തോടെ അവരുടെ ബ്രായുടെ ഉള്ളിലേക്ക് വച്ച് കൊടുക്കണം. അപ്പോള്‍ അവള്‍ ആ കൈ  നെഞ്ചോട്‌  അമര്‍ത്തി പിടിച്ചു സ്വപ്നങ്ങള്‍ ചത്ത്‌ പൊങ്ങിയ മിഴിയിണകളില്‍ പ്രാര്‍ത്ഥനയുടെ അദൃശ്യ സങ്കല്‍പ്പങ്ങള്‍  വിരിയിച്ചുകൊണ്ട്‌ പറയും " ഫിര്‍ ആന മേരി ജാന്‍ "    . സോനാ ഗച്ചിയിലെയും ഇസ്ലാമ്പുരിലെയും അതുപോലെ തന്നെ സിലിഗുരിയിലെയും ക്ഹോട്ടികളിലെ പുണ്യ ജന്മങ്ങള്‍ക്ക് "മാലിക്കിന്‍ " അറിയാതെ സ്വന്തമായി കിട്ടുന്ന തുക ...അതൊക്കെ വഴിക്ക് വന്ന ഓര്‍മ്മകള്‍ , വേവലാതികള്‍, അത്  പോകട്ടെ ....  സാധാരണ മലയാളികളില്‍ കൈക്കൂലി നല്കാത്തവര്‍ വിരളമാണ്... പക്ഷേ അഴിമതിയുടെ സാന്ദ്രത കേരളത്തിലെ ഓഫീസുകളില്‍ തുലോം കുറവാണു  ! ! ! ഞെട്ടി പോയി അല്ലെ ?? അതെ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ നല്ല കാലാവസ്ഥയാണ്. .. തമിഴ് നാട്ടിലോ ബീഹാറിലോ രാജസ്ഥാനിലോ പോയാല്‍ കാര്യങ്ങള്‍ മനസിലാകും ...
കൈക്കൂലി സന്തോഷടോടെ കൊടുക്കുവാന്‍ നമ്മള്‍ തയ്യാറാണ് . നമ്മുടെ കാര്യം താമസിപ്പിക്കാതെ ചെയ്തുതന്നാല്‍ ... പെട്ടെന്ന് ചെയ്തു തന്നാല്‍ കൂടുതല്‍ സന്തോഷം ... അങ്ങനെ സന്തോഷത്തോടെ നമ്മള്‍ " പണം " കൊടുക്കുന്നു. " ഇതിനെയും ബക്ഷീഷ് എന്ന് വിളിക്കാമോ ? ക്ഷമിച്ചു കള ... ഇനി എന്‍റെ ഒരു കഥ പറയാം ...അഴിമതിയെന്ന മഹാസാഗരത്തിലെ ചെറുമീനുകള്‍ക്ക് തീറ്റ കൊടുത്ത കഥ .. ഞാന്‍ കൊടുത്ത ആദ്യ കൈക്കൂലി ....
       വളരെ പണ്ടൊന്നുമല്ല ഈ കഥ നടന്നത്...  , ഒരു വ്യാഴ വട്ടം മുന്‍പാണ്‌. വളരെ ചെറു പ്രായത്തില്‍ കേരളം വിട്ടു പോകേണ്ടിവന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലും മലയാള നാടിന്‍റെ " പള്‍സ്"  തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല . അതിനാല്‍ ഓരോ ലീവ് കാലവും ഓരോ പഠന ക്ലാസ്സുകള്‍ ആയിരുന്നു.  വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു വരുമ്പോള്‍ നാട്ടുകാരുടെ  കുശലങ്ങളില്‍ പ്രധാനം  " കല്യാണം"  തന്നെ ആയിരുന്നു . " എന്താ കെട്ടാത്തതു " ചോദ്യം കേട്ട് മടുത്ത കാലം . ആഗ്രഹം ഇല്ലാത്തതു കൊണ്ടായിരുന്നില്ല . വയസു 30 കഴിഞ്ഞിരിന്നു. പക്ഷെ കേറി കിടക്കുവാന്‍ കൂരയില്ലാത്തവന്‍ കൂടെ കിടക്കുവാന്‍ പെണ്ണിനെ തിരയുന്നതിലെ ഔചിത്യം എന്നെ പിറകൊട്ടടിച്ചു. അക്കാലത്തു മൊബൈല്‍ ക്യാമറ ഇല്ലായിരുന്നെങ്ങിലും മനുഷ്യ ശക്തിയുടെ വക്ര പ്രവാഹത്തിന് കുറവില്ലായിരുന്നു എന്നറിയുക  . സ്വഭാവ ദൂഷ്യമോ ജാതക ദോഷമോ അല്ല മറിച്ച് വീടില്ലാത് കൊണ്ടാണ് മംഗല്യം താമസിക്കുന്നത് എന്നെനിക്കു ബോധ്യമായി .  ഈ അവസ്ഥയില്‍ എന്‍റെ അടങ്ങാത്ത അഭിനിവേശവും നാട്ടുകാരുടെ ചോദ്യങ്ങളുമാണ്‌  ഒരു വീട്    വയ്ക്കണം  എന്ന ചിന്ത എന്‍റെ  ചെറിയ  മനസിലേക്ക് കോപ്പി ചെയ്യിച്ചത് . ആ പരിപാടിക്ക് മുന്നോടിയായി അന്നും ഇന്നത്തെ പോലെ ലോണ്‍ തന്നെ ആയിരുന്നു  ആശ്രയം. മനുഷ്യ കുലത്തില്‍ ഒരുപക്ഷെ വീട് വയ്ക്കുവാന്‍ വായ്പ എടുക്കാത്തവര്‍ വിരളമായിരിക്കും. അങ്ങനെ ഒരു അവധികാലത്ത് എന്‍റെ മോഹവും പേറി ഞാന്‍ വീട് പണിക്കുള്ള പണം കണ്ടെത്താന്‍ ബാങ്കായ ബാങ്കൊക്കെ കയറി ഇറങ്ങി. " ഇത്രയേറെ ഗുലുമാല് പിടിച്ച പണിയാണ്‌ ഇതെന്ന് അന്ന് എനിക്ക് മനസിലായി. ജാമ്യം , കടപത്രം , ബാദ്ധ്യത. , ലീഗല്‍ ഒപ്പിനിഒന്‍,  കൈവശം , പറ്റു ചിട്ടി (കരചീട്ട് ) ,ഗഗാന്‍ , സ്കെച് , പ്ലാന്‍ ,തുടങ്ങിയ സാങ്കേതിക പദങ്ങള്‍   കേട്ട് ഞാന്‍ ഞെട്ടി. തീര്‍ച്ചയായും ഒരു തുടക്കകാരനെ ഞെട്ടിക്കുവാന്‍ ഈ പദങ്ങള്‍ക്കും അവിടുത്തെ സാറിന്മാര്‍ക്കും കഴിഞ്ഞു. പക്ഷേ എന്‍റെ ഉള്ളിലെ തീവ്ര കാമനകളെ കൈയാമം വയ്ക്കുവാന്‍ ഈ  പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് എന്‍റെ സ്വന്തം എന്ന് അഭിമാനിച്ചിരുന്ന നാഴി മണ്ണിന്റെ ആധാരവും മറ്റു അനസാരികളും പേറി  "ബാദ്ധ്യത.സര്ട്ടിഫിക്കറ്റ് " വാങ്ങുവാന്‍ ഞാന്‍ കടമ്പനാട് രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നത്‌ . വൈദേശിക ആധിപത്യത്തിന്റെ  ഒഴിഞ്ഞു മാറാത്ത ആടയാഭരണങ്ങള്‍ പോലെ മനുഷ്യനെ ഭയപ്പെടുത്തുന്ന കറുത്ത നോട്ടിസ് ബോര്‍ഡിലെ നരച്ച ആജ്ഞകളും,  പൊടിപിടിച്ച ഫയലുകളും , മാറാല പിടിച്ച ഫാനും , തടിച്ച രജിസ്റ്റെരുകളും, അധികാര പ്രമത്തതയുടെ  മുനയൊടിഞ്ഞ ഗര്‍വുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത മരവിച്ച മുഖങ്ങളും, ഗതകാല ഭരണ കൂടങ്ങളുടെ  വിദൂര പ്രതിബിംബമായപ്പോള്‍ സട കൊഴിഞ്ഞ ബൂര്‍ഷ്വാസിയും സിംഹാസനത്തിലേറിയ മര്‍ദ്ദിതനും കറുത്ത പൂച്ചകളുടെ കാവലോടെ പളുങ്ക് പാത്രങ്ങളില്‍ അമൃത് നുണഞ്ഞു അരണ്ട വെളിച്ചത്തില്‍ കാത്തിരുന്നു... മെതിയടിയിലെ ചെളി കളയുവാന്‍ എന്നെയും  കാത്ത്.... അപേക്ഷ എവിടെ കൊടുക്കണം എന്ന് പോലും അറിയില്ല. ഇന്ത്യക്കാരെ നോക്കുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരെ പോലെ പല സാറിന്മാരും സാറത്തികളും എന്നെ ചൂഴ്ന്നു നോക്കി. കൂട്ടത്തില്‍ അല്പം പ്രായം ചെന്ന സാറിന്റെ കസേരയ്കരികിലേക്ക് ഞാന്‍ നീങ്ങി. എന്തോ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതിനു മുന്‍പ് കനത്ത ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു " ബാദ്ധ്യത ആണോ " ഞാന്‍ തല കുലുക്കി. മുഖം പ്രത്യേക രീതിയില്‍ കോട്ടി അദ്ദേഹം പുറകോട്ടു ചൂണ്ടി ഒരു സീറ്റ്‌ കാട്ടി. അങ്ങോട്ട്‌ ചെല്ലാന്‍ അങ്ങ്യം കാണിച്ചു. ഞാന്‍ അവിടേക്ക് ചെന്നു . സത്യം പറഞ്ഞാല്‍ ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു. അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി ആയിരുന്നു ഇരുന്നത്. ഞാന്‍ അപേക്ഷ കാണിച്ചു. കാര്യം പറഞ്ഞു. ആ കുട്ടി  പൂര്‍ണ ചന്ദ്രനെ പോലെ ചിരിച്ചു. എന്‍റെ മനസ്സില്‍ നിലാവ് നിറഞ്ഞു. " എനിക്ക് അത്യാവശ്യമാണ്" " ശരി താമസിപ്പിക്കാതെ തരാം "ഭവതി പറഞ്ഞു. " ഞാന്‍ നാളെ വരട്ടെ " എന്‍റെ ചോദ്യത്തിന് പഞ്ച ബാണങ്ങള്‍ നിറച്ച പുഞ്ചിരി പകരം സമ്മാനിച്ചു. " ദൈവമേ ധന്യമായി , ഈ സുന്ദരിയെ പോലെ എല്ലാ ജീവനക്കാരും ആയിരുന്നുവെങ്കില്‍ കേരള സര്‍വിസ് എത്ര നന്നായേനെ.
രാത്രിയില്‍ ഉറക്കം വന്നില്ല . ആ കുട്ടിയെ തന്നെ ഓര്‍ത്തു കിടന്നു. വേണ്ടാത്ത മോഹങ്ങള്‍ ഉള്ളിലേക്ക് പതഞ്ഞുയരുന്നു.
ഏകാന്തതയുടെ ചില്ല് ജാലകങ്ങളില്‍ അവാച്യമായ അനുഭുതികളുടെ തുഷാര ബിന്ദുക്കള്‍ ഉറകൂടുന്നത് ഞാനറിഞ്ഞു .

           പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു. കൂടുതല്‍ പ്രസരിപ്പുള്ളത് പ്രഭാതത്തിനോ എനിക്കോ എന്ന് വ്യക്തമല്ലായിരുന്നു .
പത്തു മണിക്ക് മുന്‍പ് തന്നെ ഓഫീസിന്റെ വരാന്തയില്‍ ഇരിപ്പുറപ്പിച്ചു. എന്തിനാണ് എത്ര നേരത്ത് വന്നത് എന്ന എന്‍റെ ചോദ്യത്തിന് എനിക്ക് തന്നെ ഉത്തരം ഇല്ലായിരുന്നു. കേരളത്തിലെ ഓഫീസ് സമയം 10 ആണെങ്കിലും പണി 11 മണിക്കേ തുടങ്ങു എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ ആ സുന്ദരിയെ ദൂരെ നിന്നും കാണാന്‍ എന്‍റെ മനസ് മോഹിച്ചു പോയി. പത്തു മണി മുതല്‍ ജീവനക്കാര്‍ വന്നു തുടങ്ങി. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച  ആള്‍ മാത്രം വന്നില്ല. സമയം മുന്നോട്ടു പോയി. എന്‍റെ മോഹങ്ങളില്‍ കരിവാവ് കലര്‍ന്ന പ്രതീതി . പെട്ടെന്ന് ഞാന്‍ " ബാദ്ധ്യത " ഓര്‍ത്തു പോയി. ഓഫീസിന്‍റെ ഉള്ളിലേക്ക് ഞാന്‍ ചെന്നു. " ആ പെണ്‍കുട്ടിയുടെ സീറ്റിലേക്ക് കൈ ചൂണ്ടി ചോദിച്ചു" " ആ സാര്‍ വന്നിട്ടില്ലേ" " " ഇല്ലാ , ഇന്ന് ലീവിലാണ്‌ " എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടി. എന്നിട്ട് ഇന്നലെ പറയാഞ്ഞത് എന്താണ് ? രാവിലെ ഞാന്‍ ഒരുങ്ങി കെട്ടി വന്നില്ലേ . ദേഷ്യവും സങ്കടവും അടക്കാനാവാതെ ഞാന്‍ വീട്ടിലേക്കു  പോയി. അന്നും ഞാന്‍ കണ്ട കിനാവില്‍ അവള്‍ കടന്നു വന്നു. ക്ഷണിക്കാത്ത അതിഥി ആയി . അടുത്ത ദിവസം രാവിലെ തന്നെ രജിസ്ട്രാര്‍ ഓഫീസിന്‍റെ തിണ്ണയില്‍ സ്ഥാനം പിടിച്ചു. പത്തുമണിക്ക് തന്നെ എന്‍റെ സ്വപ്ന സുന്ദരി എത്തി. ആ മുഖം കണ്ടപ്പോള്‍ എന്‍റെ സകല പ്രയാസങ്ങളും മാറി.  അലാസ ഗമനിയായ ഈ അപ്സരസിനോടാണോ താന്‍ മനസാ നീരസം പ്രകടിപ്പിച്ചത് . തിലകക്കുറി ചാര്‍ത്തിയ ആ സുന്ദര മുഖം എന്‍റെ ഉള്ളില്‍ കിനാക്കളുടെ മന്ദാര പുഷ്പങ്ങള്‍ വിരിയിച്ചു. എങ്കിലും പെട്ടെന്ന് ഞാന്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു. എന്‍റെ " ബാധ്യത "  ഞാന്‍ ഓര്‍ത്തു. ഉള്ളില്‍ പ്രണയം കിനിയുന്ന പ്രണയം പൊത്തിയമര്‍ത്തി ഞാന്‍ വന്ന കാര്യം പറഞ്ഞു. സുസ്മേര വദനയായി അവള്‍ പറഞ്ഞു " അയ്യോ റെഡി ആയില്ല" " ഇന്നലെ ഞാന്‍ ലീവ് ആയിരുന്നു" എനിക്ക് സന്തോഷം ആയി . ഞാന്‍ ചോദിച്ചു " എപ്പോള്‍ വരണം "? " രണ്ടാഴ്ച കഴിഞ്ഞു വരൂ , ഇവിടെ ഇപ്പോള്‍ ഓഡിറ്റ്‌ നടക്കുകയാണ്‌ " ഞാന്‍ ഞെട്ടിപ്പോയി " "അയ്യോ" അറിയാതെ ഒരു വിളി ഉള്ളിലുണരുന്നത് ഞാനറിഞ്ഞു.  ലീവ് തീരുവാന്‍ കുറച്ചു ദിവസമേ ഉള്ളു. അതിനുമുന്‍പ്‌ ലോണ്‍ ശരിയാക്കണം. " എനിക്ക് വളരെ അത്യാവശ്യമാണ് ' ഞാന്‍ കെഞ്ചി നോക്കി . " പരമാവധി ശ്രമിക്കാം " അവള്‍ ഉറപ്പു പറഞ്ഞു " എവിടെ നിന്നു തിരിയാന്‍ സമയമില്ല" ആ കുട്ടി പറഞ്ഞപ്പോള്‍ ഞാന്‍ അവിസ്വസിച്ചില്ല. പ്രത്യേകിച്ചും എന്‍റെ ഉള്ളില്‍ പ്രതിഷ്ടിച്ച കനക വിഗ്രഹത്തിന്റെ വാക്കുകളെ.  ഇച്ഛാഭംഗത്തിന്റെ കരിമഷി എന്‍റെ ചിന്തകളില്‍  പടര്‍ന്നു കയറി  . ഉച്ച വെയിലിനെ കൂസാതെ കവലയിലേക്കു നടന്നു. അപ്പോഴാണ് ആധാരമെഴുതുന്ന മത്തായി കുട്ടി ചേട്ടനെ കണ്ടത്. അദ്ദേഹം കുശലം  ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . " ആ വട്ട മുഖമുള്ള ക്ലെര്‍ക്ക്‌ ആണോ ? നോട്ട് കിട്ടാതെ അവള്‍ ഒന്നും ചെയ്യില്ല " 'ദൈവമേ' എന്‍റെ സകല മോഹവും തകരുകയാണോ ? ഞാന്‍ നെയ്ത കിനാക്കള്‍ ? അവള്‍ കൈക്കൂലി വാങ്ങുകയോ ? 'ഇല്ലാ ' .എന്‍റെ മനസ് മന്ത്രിച്ചു. വീണ്ടും ഞാന്‍ സ്വപ്നത്തിന്റെ നീല മേഘ മേലാപ്പുകളില്‍ നിന്നും താഴെ ഇറങ്ങി. പരുക്കന്‍ ഭൂമിയിലൂടെ വീണ്ടും രജിസ്ട്രാര്‍ ഓഫീസിന്‍റെ പടവുകള്‍ കയറി. ഞാന്‍ ആ സുന്ദരിയുടെ അടുത്ത് ചെന്നു. അവള്‍ വീണ്ടും ചിരിച്ചു. ഉള്ളു നിറയ്ക്കുന്ന ചിരി. പോക്കെറ്റില്‍  നിന്നും ഒരു നൂറു രൂപ നോട്ട് എടുത്തു  അവള്‍ക്കു നേരെ നീട്ടി. എന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ ബാധിച്ചു. എന്‍റെ പ്രണയ സങ്കല്പങ്ങളുടെ ശവ പറമ്പിലെക്കുള്ള  പ്രയാണത്തില്‍ ആ നൂറു രൂപ നോട്ടിരുന്നു വിറച്ചു. ഒരു പൂക്കാവടി പോലെ.. പെട്ടെന്ന് അവള്‍ മേശ വലിപ്പു തുറന്നു. രൂപ അതിലിടാന്‍ ആംഗ്യം കാട്ടി.   തുറന്നു കിടന്ന മേശ വിരിപ്പിലേക്ക് ഇട്ടുകൊടുത്തു. "അല്പം വെയിറ്റ് ചെയ്യൂ "  അര  മണിക്കൂറിനകം എനിക്ക് സര്‍ടിഫിക്കറ്റ് കിട്ടി. അവള്‍ വീണ്ടും ചിരിച്ചു. അവളുടെ സുന്ദര മുഖത്തെ  ആര്‍ത്തിയുടെ വിഷ തേളുകള്‍ ബീഭല്‍സമാക്കുന്നത് ഞാന്‍ കണ്ടു.    എന്‍റെ മനസ്സില്‍ അപ്പോള്‍ നിസംഗത മാത്രമായിരുന്നു. "ബക്ഷീഷ്" നല്‍കിയവന്റെ നിസംഗത ..........


                                                                      


  

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

പാണ്ടീ മണിയന്‍മാര്‍

        പാണ്ടീ മണിയന്‍റെ കഥ എനിക്ക് പറഞ്ഞു തന്നത് കമലാക്ഷി അമ്മുമ്മയാണ്... മുത്തശിക്കഥകളുടെ താളവും പ്രസരിപ്പും ഓര്‍മകളും അന്യമാകുന്ന ഇക്കാലത്ത് പണ്ടെങ്ങോ പറഞ്ഞു കേട്ട കാമ്പുള്ള കഥകള്‍ നേരിന്‍റെ നിറവുകളില്‍ മയൂര നൃത്തം ചെയ്യുന്നു.. പഴം കഥകളും നാടന്‍ പാട്ടുകളും കേട്ട് സമൃദ്ധമായ കുട്ടിക്കാലത്തിന്റെ തിരുമുറ്റങ്ങളില്‍ വര്‍ണപുഷ്പ മഴ പൊഴിക്കുന്ന കുഞ്ഞന്‍ ഓര്‍മ്മകള്‍ ....

       സീരിയലും സിനിമയും ഇല്ലാതിരുന്ന കാലത്ത് ഉച്ച ഊണിനു ശേഷം അയല്‍പക്കത്തെ പെണ്ണുങ്ങള്‍ എല്ലാവരും ചേര്‍ന്ന്  വെടിവട്ടം പറഞ്ഞിരുന്ന കാലം... സ്കൂളില്‍ പോയ മകളെ ഓര്‍ത്തു ഒരമ്മയും വേവലാതി പെടാത്ത നല്ലകാലം... മകന്‍റെ പുസ്തക കൂട്ടത്തില്‍ കൊച്ചു പുസ്തകമോ അച്ഛന്റെ മടികുത്തില്‍ നീല സിഡിയോ ഇല്ലാതിരുന്ന കാലം... അങ്ങനെ ഒരു വെടി വട്ടത്തിനിടയിലാണ് കമലാക്ഷി അമ്മുമ്മ ആ കഥ പറഞ്ഞു തന്നത്..

   പാണ്ടി ദേശത്ത് രാജ ക്ഷുരകനായിരുന്നു പാണ്ടി മണിയന്‍ ... കുശാഗ്ര ബുദ്ധിമാനാണ് ഇയാള്‍.. പണി ഏഷണി ആണ്.. രാജാവിനോടുള്ള അടുപ്പം ( ചെവിയില്‍ പറയാനുള്ള അവസരം ) മുതലാക്കി ഇയാള്‍ സകല മനുഷ്യര്‍ക്കും പണി കൊടുത്തു... പാണ്ടി മണിയന് അപ്രീതി തോന്നിയാല്‍ കാര്യം കുഴഞ്ഞു .. അവന്റെ കാര്യം കട്ട പുക ആയി.. മണിയന്‍ എരിവും പുളിയും ചേര്‍ത്ത് പറയുന്നത് രാജാവ്‌ വിശ്വസിക്കും .. മണിയന്‍ തനിക്കു ഇഷ്ടമല്ലാത്തവരെ  കുറിച്ച് ഏഷണി പറയും.. രാജാവ്‌ അവരെ ശിക്ഷിക്കും..  പാണ്ടി മണിയനെ കുടുക്കാന്‍ പലരും പല അടവുകളും പയറ്റി.. എല്ലാം ബൂമാരാങ്ങു   പോലെ തിരിച്ചു അടിച്ചു..  എന്നാല്‍ ഇതിനെല്ലാം ചേര്‍ത്ത് ദൈവം മണിയന് പണി കൊടുത്തു...  നാളുകള്‍ കഴിഞ്ഞുപോയപ്പോള്‍ പാണ്ടീ മണിയന്‍ കിടപ്പിലായി.. പര സഹായം ഇല്ലാതെ എഴുനേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ ... ഭാര്യയും രണ്ടു  ആണ്‍ മക്കളും ചേര്‍ന്ന് ആവും വിധം അയാളെ സംരക്ഷിച്ചു.. എന്നാല്‍ ഈ അവസ്ഥയിലും  മണിയന്‍റെ മാനസിക അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല... ജാത്യാ ഉള്ളത് തൂത്താല്‍ മാറില്ല എന്ന് പറഞ്ഞ പോലെ എഴുനേറ്റു നില്ക്കാന്‍  ശേഷി ഇല്ലാത്ത മണിയന്‍ പലര്‍ക്കും പണി കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചു... 

       പാണ്ടി മണിയന്‍ എന്റെ ചിന്തകളില്‍ ആടി നില്‍ക്കുന്ന സമയത്ത് ഞാന്‍ " ചങ്ക് ഭാര്‍ഗവനെ " ഓര്‍ത്തു പോയി... ഞങ്ങളുടെ നാട്ടില്‍ ആള്‍ക്കാര്‍ക്ക് പല തരത്തിലും വേലവയ്ക്കുന്ന ഒരു മഹാന്‍.. കല്യാണം മുടക്കുന്ന ശീലം കൂടി പോയത് കൊണ്ടാണ് ഭാര്‍ഗവന്‍ കല്യാണം കഴിക്കാന്‍ മറന്നു പോയത്... അതോ മറ്റുള്ളവര്‍ കല്യാണം മുടക്കിയതോ.. ?? പലരുടെയും ചങ്ക് കലക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ടാണ് ടി യാണ് "ചങ്ക് ഭാര്‍ഗവന്‍"  എന്ന പേര് വീണത്‌,,, ഏഷണിയിലും   പാരവെപ്പിലും ഈ രണ്ടാം പാണ്ടീ മണിയന്‍ ഒരു പടി മുന്‍പിലാണ്... " കഷണ്ടി തലയും ഉച്ചികുടുമയും കൂട്ടി കെട്ടുന്ന പ്രകൃതം"...   ഭാര്‍ഗവന്‍ പരദൂഷണം പറഞ്ഞു കലങ്ങി പോയ കുടുംബങ്ങള്‍ നിരവധിയാണ്..  ഇയാളെ ഷേക്സ്പിയര്‍ കണ്ടിരുന്നുവെങ്കില്‍ " ഇയാഗോ " ജനിക്കില്ലായിരുന്നു...പകരം "ഭര്‍ഗോ" ജനിച്ചേനെ!!.  സത്യം.. എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ ഭാര്‍ഗവനും ശിക്ഷിക്കപെട്ടു.. എന്തോ മാരക അസുഖം അയാളെ ബാധിച്ചു... അമിത മദ്യപാനം മൂലം പിടിപെട്ട കരള്‍ വീക്കം... എന്നാല്‍ തനിക്കു എയിഡ്സ് ആണെന്നും  നാട്ടിലെ ചില പെണ്ണുങ്ങളുടെ പേര് പറഞ്ഞു അവര്‍ക്കും അത് വരാന്‍ സാധ്യത ഉണ്ടെന്നും ഭാര്‍ഗവന്‍ വെച്ച് താങ്ങി  ... അവിടെയും ഭാര്‍ഗവന്‍ ഒരു പടി വിജയിച്ചു.. നാട്ടില്‍ എല്ലാവരും അയാളെ ശപിച്ചു തുടങ്ങി.. മരണ കിടക്കയില്‍ പോലും  പാര വയ്ക്കുന്നവന്‍... പലരും പറഞ്ഞു ... പോയി ചാകെടാ തെണ്ടി... " പോയി ചത്ത്‌ കൂടെടാ ശവമേ... മാനസിക പിരി മുറുക്കവും അസുഖത്തിന്റെ കാഠിന്യവും ഒരു തീരു മാനമെടുക്കാന്‍ ഭാര്‍ഗവനെ പ്രേരിപ്പിച്ചു... ചാകുക തന്നെ.. അങ്ങനെ ഭാര്‍ഗവന്‍ ആത്മ ഹത്യ ചെയ്യാന്‍ തീരുമാനിച്ചു..

        കമലാക്ഷി അമ്മയുടെ വാക്കുകളില്‍ വിരിഞ്ഞ പാണ്ടി മണിയന്‍   മക്കളോടെ തന്റെ അന്ത്യ അഭിലാഷം അറിയിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു... മക്കളെ  , നിങ്ങളുടെ അച്ഛന്‍ മരിക്കുവാന്‍ പോകുകയാണ്... ഞാന്‍ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്.. പക്ഷെ ഞാന്‍ ഈ ജന്മത്തില്‍ ശിക്ഷിക്കപെട്ടിട്ടില്ല... ആയതിനാല്‍"വൈതരണി നദി " കടക്കുവാന്‍ എന്റെ ആത്മാവിനെ പ്രാപ്തമാക്കാന്‍ നിങ്ങള്‍ക്കെ കഴിയൂ... ആ പിതാവിന്റെ കണ്ണുങ്ങള്‍ നിറഞ്ഞൊഴുകി... പാശ്ചാ താപത്തിന്റെ തീകുണ്ഡം ആ  മനസ്സില്‍ പുകഞ്ഞു കത്തുന്നത് സസ്നേഹ നിധികളായ മക്കള്‍ക്ക്‌ മനസിലായി.. അവര്‍ അച്ഛന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു നിന്നപ്പോള്‍ " ചങ്ക് ഭാര്‍ഗവന്‍ തന്റെ ജീവന്‍ അവസാനിപ്പിക്കുവാനായി റവന്യു ടവറിന്റെ പടികള്‍ കയറി.. ആ ആപ്പീസ് സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് തന്റെ ജീവിത്തെ ഒരു നിമിഷം ഭാര്‍ഗവന്‍ ഓര്‍ത്തു.. ഈ പാഴ്ജന്മം ഒരിക്കല്‍ പോലും ആര്‍ക്കും നല്ലത് ചെയ്തിട്ടില്ല ... എന്തിനായിരുന്നു.. വൃഥാ താന്‍ നേരം പോക്കിന്  വേണ്ടി പറഞ്ഞ കഥകള്‍ തകര്‍ത്തത് എത്ര എത്ര ജീവിതങ്ങള്‍ ആയിരുന്നു... താഴെ ചുട്ടു പൊള്ളുന്ന നിരത്തില്‍ പെരുമഴ പോലെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ .. തുമ്പ കരിയുന്ന വെയിലില്‍ ഭാര്‍ഗവന്‍  ഉള്ളുരുകി കരഞ്ഞു . ചെയ്തു പോയ അപരാധങ്ങള്‍ ഓര്‍ത്തു.. എല്ലാത്തിനും ദൈവത്തോട് മാപ്പിരുന്നു..

          " മക്കളെ അച്ഛന്‍ മരിച്ചു കഴിഞ്ഞാല്‍ വലിയ ഒരു " തടി ആപ്പ്" കൊണ്ട് വന്നു അച്ഛന്റെ ഗുഹ്യ ഭാഗത്ത്‌ അടിച്ചു കയറ്റണം.. എങ്കില്‍ മാത്രമേ ഈ പാപിക്ക്‌ സ്വര്‍ഗം കിട്ടുകയുള്ളൂ .. ഇത് പറഞ്ഞു ആ ശരീരം നിശ്ചലമായി.. സ്നേഹ നിധികളായ മക്കള്‍ ഓടി പോയി "പുളി മരത്തിന്റെ കമ്പ് വെട്ടി " ആപ്പ് ഉണ്ടാക്കി മൃതദേഹത്തില്‍ അടിച്ചു കയറ്റി.. പാണ്ടീ മണിയന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു നാട്ടുകാര്‍ ഓടി എത്തി.. രാജാവും പരിവാരങ്ങളും എത്തി.. എന്തോ പന്തികേട്‌ മണത്ത രാജാ കിങ്കരന്‍ മാര്‍ ശവത്തിലെ " ആപ്പ് " കണ്ടെത്തി..
 "പാണ്ടീ മണിയനെ മക്കള്‍ ആസനത്തില്‍ ആപ്പടിച്ചു  കൊന്നേ".. ഏതോ ഒരുത്തന്‍ വിളിച്ചു കൂവി..
 മറ്റുള്ളവര്‍ ഏറ്റു പാടി...  തന്റെ പ്രിയ ക്ഷുരകന്റെ വേര്‍പാടില്‍ മനം നൊന്ത രാജാവ് പാണ്ടീ മണിയന്റെ മക്കളെ കാരാ ഗൃഹത്തില്‍ അയച്ചപ്പോള്‍ " റവന്യു ടവറിന്റെ അഞ്ചാം നിലയില്‍ നിന്നും
 ഭാര്‍ഗവന്‍  റോഡിലേക്ക് ചാടി... അറിഞ്ഞോ അറിയാതയോ ഭാര്‍ഗവന്റെ ചാട്ടം അവസാനിച്ചത്‌ ഒരു പാവം ബൈക്ക് യാത്രക്കാരന്‍  തലയില്‍ ആയിരുന്നു... ചട്ടത്തിന്റെ ആഘാതത്തില്‍ ആ പാവം ഒന്ന് പിടഞ്ഞു...   ആ പാവം അപ്പോള്‍ തന്നെ വടിയായി... കാലു മാത്രം ഒടിഞ്ഞു ഭാര്‍ഗവന്‍ ആശുപത്രിയിലും... അപ്പോഴും നാട്ടുകാര്‍ പറഞ്ഞു.. പാണ്ടീ മണിയന്മാര്‍ അങ്ങനെയാണ്.... " സംഭവാമി...... 
         

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

മാവേലി ഡല്‍ഹിയില്‍

     അപക്വമായ എന്‍റെ വമ്പന്‍ സ്വപ്നങ്ങളില്‍   ഞാന്‍ മാവേലിയെ കണ്ടത് ഡല്‍ഹിയില്‍ വച്ചാണ്..
സൂര്യ തേജസുള്ള ചിരി പൊഴിക്കുന്ന വെള്ള മന്ദാരം പോലെ മാവേലി....

 യാത്ര ഇപ്രാവശ്യം ഡല്‍ഹി വഴി ആണ്... കേരളമെന്ന "ട്ടാ " വട്ടത്തില്‍ കിടന്നു തായം കളിയ്ക്കാന്‍ താല്പര്യം ഇല്ലഞ്ഞിട്ടാണോ " സ്പെകട്രത്തിലും കോടികളിലും കോണകം നെയ്യുന്ന " ഡല്‍ഹിയെന്ന മഹാ നഗരത്തെ മാവേലി ലക്‌ഷ്യം വച്ചത് എന്ന് ചോദിച്ചപ്പോള്‍ " ഒരു ബിഗ്‌ നോ " ആയിരുന്നു ഉത്തരം...

പല കാരണങ്ങള്‍  ഉണ്ട്.. പൊട്ടിപൊളിഞ്ഞ റോഡ്‌ മാത്രമല്ല വിഷയം... പാതാളത്തില്‍ നിന്നുള്ള പല ഹൈ വേകളും അവസാനിക്കുന്ന  വയലേലകള്‍  മണ്ണിട്ട്‌  നികത്തി യിരുക്കുകയാണ്  .. ഏതു  വയലാണ്  നികത്തിയത്  എന്നറിയില്ല ... ഏതെങ്കിലും  റോഡ്‌ പിടിച്ചു  വന്നാല്‍  അവസാനം ടിപ്പരിന്റെ വായിലോ അല്ലെങ്കില്‍ മൂടി പോയ വയലിലോ എത്തും .  പിന്നെ റിട്ടേണ്‍ അടിച്ചു മടങ്ങി കേരളത്തില്‍ സമയത്തിന് എത്താന്‍ പ്രയാസം..അതാണ് കാരണം.. പല കേരള റോഡുകളിലെ കുഴികളില്‍ നിന്ന് പാതാളത്തിലേക്ക്‌ ബൈ പാസ്‌ ഉണ്ടെകിലും ആരെങ്കിലും അതില്‍ ഇടയ്ക്ക് വാഴയോ കല്ലോ ചേമ്പോ നാട്ടു പ്രതിക്ഷേധിച്ചാല്‍ സംഗതി പിന്നെ വഷളാകും ...

ഓലക്കുടയും അരപ്പട്ടയും കൊമ്പന്‍ മീശയും ഒക്കെ മാറി... ഇപ്പോള്‍ വയര്‍ ഒക്കെ അല്പം കുറഞ്ഞിട്ടുണ്ട്.. സല്‍മാന്‍ ഖാനെ പോലെ ഒരു സിക്സ് പായ്ക്ക് ...
അല്ലേലും മാവേലി അങ്ങനെ തന്നെ ആയിരിക്കും.. ഒന്ന് ആലോചിച്ചു നോക്കുക.. ദേവന്‍ മാരെ കിടു കിട വിറപ്പിച്ച ഈ അസുര ചക്രവര്‍ത്തി കുടവയറന്‍ ആകുമോ ?? ഇപ്പോള്‍ കൈയില്‍ ഒരു പോപ്പി നാനോ .. പഴയ ഓലക്കുട പുരവസ്തുക്കാര്‍ പിടിച്ചെടുത്തു..പിന്നെ നല്ല  വെള്ള  മുണ്ട് ..മുണ്ടിനു മാത്രം മാറ്റമില്ല.. കാലില്‍ "പരഗന്‍ ഓഫീസ് ചപ്പല്‍ " നടന്നു നടന്നു തെയേണ്ട എന്ന് കരുതി ...അങ്ങനെ പല മാറ്റങ്ങളും..

 മുഖത്തിന്റെയും  മീശയുടെയും  ഷേപ്പ് മാറി,,.. മുഖം അല്പം പരന്നു പോയോ എന്ന്   സംശയം... നിരന്തരം ഫ്ലെക്സ് മെഷീനില്‍ കൂടി കയറി ഇറങ്ങി ഇങ്ങനെ മുഖത്തിന്‌ മീശയ്ക്കും ചില മാറ്റങ്ങള്‍ ഉണ്ടായതായി മാവേലിയും സമ്മതിച്ചു..
 ഇനി വയര്‍ കുറഞ്ഞതിനു കാരണം കഴിഞ്ഞ പ്രാവശ്യം വാങ്ങികൊണ്ട് പോയ "ലവണ തൈലമാണോ" ?? ഈ മുണ്ടിനു പകരം വല്ല സഫാരി സ്യുട്ടോ മറ്റു ആധുനിക യോയോ ശൈലിയിലോ വസ്ത്രങ്ങള്‍ ധരിക്കാത്തത് എന്താണ് കാരണം .. അതും ഗോസായിമാരുടെ നാട്ടില്‍ വരുമ്പോള്‍...  നമ്മുടെ സ്വന്തം മുണ്ടിനെ മലയാളി മറന്നാലും മാവേലി മറക്കുമോ.. ധൈര്യത്തിന്  ഇന്ദ്ര പ്രസ്ഥത്തിലും മുണ്ട് ഉടുത്ത് വിലസുന്ന മലയാളി മന്ത്രിമാര്‍ ഉണ്ട് എന്നാ ആശ്വാസം.. ഇനി മാവേലി വല്ല മുണ്ട്കമ്പനിക്കാരുടെ ബ്രാന്‍ഡ്‌ അംബസിടരും ആയതാണോ ... ?

        ആഗോള താപനത്തിനുള്ള മലയാളിയുടെ മറുപടി ആണ് മുണ്ട് എന്ന് മലയാളിക്കറിയില്ലെങ്കിലും മാവേലിക്ക് അറിയാം.. അത് മാത്രമല്ല മുണ്ടിന്റെ മഹത്വങ്ങള്‍ ഉടുക്കുന്നവ്നു  അറിയാം.. ഒരു ബഹു മുഖ പ്രതിഭയാണ് മുണ്ട്.. സങ്കടം , ദേഷ്യം, ബഹുമാനം , നാണം, ധൈര്യം   ഇത്യാതി വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കും... നാണം മറക്കുന്ന വസ്തു എന്നതിലുപരി കര്‍ചീഫ്‌, കുട, പുതപ്പു, ബാഗ്‌ എന്നി  കാര്യങ്ങള്‍ക്കു പകരം ആയി ഉപയോഗിക്കാവുന്ന ഓള്‍ ഇന്‍ വണ്‍...

    അത് മാത്ര മല്ല ഒരു മുണ്ട് കുറഞ്ഞത്‌ ഇരുപതു തവണ ഉടുക്കാന്‍ കഴിയും എന്ന് പഴമക്കാര്‍ 

                  തിരിച്ചഞ്ചു 
                     മറിച്ചഞ്ചു
                      കുടഞ്ഞഞ്ചു
                           കുടയാതഞ്ചു..                   എന്തായാലും മാവേലി മുണ്ടിനെ മറന്നില്ല ...

        കള്ളവും   ചതിയും   ഇല്ലാത്ത  "പകല്‍ കൊള്ള "മാത്രമുള്ള   നാട്ടിലെ  പുതിയ  മഹാരാജക്കള്‍ക്ക് വേണ്ടി "തീഹാറില്‍" സ്ഥാപിക്കുന്ന പുതിയ "സ്വിസ് ബാങ്ക് എ ടി എം"കൌണ്ടെര്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയതാണ് മാവേലി   , 

കള്ളവും ചതിവും ഇല്ലാതിരുന്നിട്ടും തന്‍റെ തലയെ സര്‍വേ കല്ലാക്കിയ വാമനന്‍.. അന്ന് സെന്റും ആറും ഹെക്ടറും ഒന്നും ഇല്ലാതിരുന്ന കാലം.. ക്രോസ് സ്റ്റാഫ്‌ , തിയടോലൈറ്റ് , ടോട്ടല്‍സ്റ്റേഷന്‍ തുടങ്ങിയ കുന്ത്രാണ്ടങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.. പക്ഷെ പണി കിട്ടി..റിയല്‍  എസ്റ്റേറ്റ്‌  മാഫിയാകളുടെ  ചതി കുഴിയില്‍ വീണ  ലോകത്തിലെ ആദ്യത്തെ മഹാ   ചക്ര വര്‍ത്തി ആണ്   മാവേലി എന്ന് പണ്ട് ആരോ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചുരുന്നില്ല .. കാരണം  അന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ തല പോക്കിയിരുന്നില്ല.. റാം ലീലയില്‍ നീളം  കുറഞ്ഞ വ്യക്തിയെ കണ്ടപ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തനിക്കു പറ്റിയ അമളി ഓര്‍ത്തു.. ആളില്‍ കുറുകിയവരെ സൂക്ഷിക്കണം... 

          കേരളത്തിലേക്ക് വരുമോ ഇപ്രാവശ്യം എന്ന് ചോദിച്ചപ്പോള്‍ " എന്ത് ചോദ്യം " കേരളമില്ലാതെ നോം ഉണ്ടോ ?? നാടും നാട്ടാരെയും  കാണാനുള്ള മോഹം മാത്രമല്ല കേട്ടോ.. കഴിഞ്ഞ പ്രാവശ്യം മാര്‍ട്ടിന്‍ കൊണ്ടുപോയ ആസ്തികള്‍ തിരിച്ചു പിടിക്കാനുള്ള ഒരു ഉത്സാഹം ഞാന്‍ ആ  മുഖത്ത് കണ്ടു.. പക്ഷെ ഇപ്പോള്‍ നാട്ടില്‍ മാര്‍ട്ടിന്റെ ലോട്ടറി ഇല്ല എന്നറിഞ്ഞപ്പോള്‍ ആ മുഖത്ത് ഒരു നീരസം.. എന്നാലും കാണം വിറ്റും ഓണം ഉണ്ണുന്നവരുടെ നാട്ടില്‍ " നെറ്റ്‌വര്‍ക്ക് കച്ചവടം " എങ്കിലും കാണും എന്ന് അദ്ദേഹത്തിനു  അറിയാം.. പൂവിനു പകരം പൈന്റ്റ് നല്‍കുന്ന സ്വന്തം പ്രജകളെ മറക്കാന്‍ കഴിയുമോ....മഴയത്തും വെയിലത്തും തളരാതെ ക്യൂ നിന്ന്
റെക്കോര്ഡ് ഇടുന്ന "കള്ള് "നാഗപ്പള്ളി ക്കാരെയും ചാല "ക്കുടി"ക്കാരെയും  തമ്പുരാന് മറക്കാന്‍ കഴിയുമോ...


 പണ്ടൊരിക്കല്‍ മാഞ്ചിയത്തിനു മുള വന്നോ എന്ന് നോക്കാന്‍ പോയ മാവേലി റബ്ബര്‍ പാലില്‍ മുങ്ങി താണപ്പോള്‍ സ്വര്‍ണ കടക്കാരും തുണി കടക്കാരും കുറെ തമിഴ് നാട്ടിലെ കര്‍ഷകരും കൂടി ചേര്‍ന്ന് രക്ഷിച്ച കഥ  ഞാന്‍  കുട്ടികളോടെ  തമാശ  രൂപേണ   പറഞ്ഞപ്പോള്‍  വിശ്വസിച്ചില്ല ... കാരണം  മഞ്ചിയത്തിനു കേരളത്തില്‍  മുള വന്ന  കാലത്ത് അവര്‍   ഈ  ഭൂമുഖത്  മുളച്ചിരുന്നില്ല ..മാത്രമല്ല സ്വര്‍ണവും തുണിയും പച്ചക്കറികളും നമ്മെ ഭയപെടുത്തിയിരുന്നുമില്ല  ...  അന്ന് കഷ്ടിച്ചാണ് രക്ഷപെട്ടെതെന്നു അദ്ദേഹം പറഞ്ഞു നിര്‍ത്തി..

         തന്‍റെ രാജ സദസ്സിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ കാണിക്കുവാന്‍ ഉള്ള  ഏര്‍പ്പാടുകള്‍ ചെയ്യാനും റബ്ബര്‍  കൃഷി പാതാളത്തിലേക്ക്‌ വ്യപിക്കുവാനും ഉള്ള ഒരു കരാറില്‍ കേരള സര്‍ക്കാരുമായി ഒപ്പുവെക്കുന്ന കാര്യം അദ്ദേഹതിന്റെ ചിന്ത പദ്ധതിയില്‍ ഉണ്ട്..  എന്തായാലും മാവേലി എത്തും.. 

മനസിന്‍റെ തിരു മുറ്റങ്ങളില്‍ പ്രതീക്ഷയുടെ പൂക്കളമൊരുക്കി സൌഹൃദത്തിന്റെ ഊഞ്ഞാല്‍ പാട്ട് പാടി നമുക്ക് എതിരേല്‍ക്കാം .. നമ്മുടെ സ്വന്തം മാവേലിയെ...            മനം നിറഞ്ഞ ഓണാശംസകള്‍ 



           
   
      

       
    

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണസദ്യ

 കള്ള    കര്‍ക്കിടകത്തിന്റെ  കാര്‍മേഘങ്ങള്‍  ഒഴിഞ്ഞു  പൊന്‍വെയില്‍  പരക്കുന്ന   ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി  ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന്‍ കേരള ജനത വെമ്പല്‍ കൊള്ളുന്ന ഓണമാസം... വറുതികളുടെയും   വിഷമതകളുടെയും   പേമാരിക്കൊടുവില്‍    നന്മയുടെയും സമൃദ്ധിയുടെയും  വസന്തകാലം വിളിച്ചറിയിക്കുന്ന പൂക്കാലം... കൈക്കുടന്നയിലെ നിലാവുപോലെ നമ്മളറിയാത്ത മനോഹര സ്വപ്നം ... കാലവും കോലവും മാറിയിട്ടും മനസിന്റെ അകകാമ്പുകളില്‍ തളിരിടുന്ന കുട്ടിത്തം ....ഊഞ്ഞാലും ഊഞ്ഞാല്‍ പാട്ടുകളും മനസിന്‍റെ പടി കടന്നു പോയ  ഗവേഷണ വിഷയങ്ങള്‍ മാത്രമാകുമ്പോള്‍ , പൂവിളിയിലും പൂക്കളത്തിലും സ്പര്‍ദ്ധയുടെ വിഷ രേണുക്കളെ ചികഞ്ഞെടുക്കുമ്പോള്‍ , തട്ടിപ്പുകളുടെ സ്വന്തം നാട്ടിലേക്കു വീണ്ടും മഹാബലി തിരുമേനി എത്തുന്ന പുണ്യകാലം ..

  അതെ ,  ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്... നാടിനൊപ്പം നാട്ടാര്‍ക്കൊപ്പം ഓണവും മാറിയിരിക്കുന്നു... അതൊന്നു കാര്യമാക്കാതെ കുതൂഹല നിര്‍ഭരമായ എന്റെ മനസ്സ് വളരെ പുറകോട്ടു ഓടി പോകുന്നു.... ഇന്നത്തെ പോലെ ഓണം എന്ന് പറഞ്ഞാല്‍  പാര്‍ട്ടിയും ടൂറും സിനിമയും ഒന്നും അല്ലായിരുന്നു അന്ന്... സത്യം പറഞ്ഞാല്‍ വയര്‍ നിറയെ ചോര്‍ഉണ്ണാന്‍  കഴിയുന്ന നല്ല സമയം .. പൊട്ടന്‍  കരുണാകരന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ " വയറ്റിലെ കൃമി അടങ്ങി ആഹാരം കഴിക്കുന്ന ദിവസം " 360  ദിവസം ചീനിയും ചക്കയും  ഒക്കെ  തിന്നു മടുത്തിട്ട് വയറു നിറയെ തൂശനിലയില്‍ ചോറ് കഴിക്കുന്ന ദിവസം ( അക്കാലത്തു ഞങ്ങളെ പോലെ പാവങ്ങള്‍ക്ക് ചോറ് ഒരു ആഡംബരം ആയിരുന്നു...  ഒരു പിഞ്ഞാണം  നിറയെ ചക്കയോ ചീനിയോ വിളമ്പിയിട്ടു അതിന്‍റെ സൈഡില്‍  അല്പം ചോറ് തോരന്‍ (ഉപ്പേരി എന്ന് ചിലര്‍ ) വിളമ്പുന്നത് പോലെ വിളമ്പും ) അതുകൊണ്ട് തന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു പഴം ചൊല്ലുണ്ട്

 " ഓണം ഉണ്ട  വയറേ  ഇനി  ചൂളം പാടുക നീയും " 

 എന്‍റെ പ്രൈമറി ക്ലാസ്സുകളുടെ കാലഘട്ടത്തിലെതോ കടന്നുപോയ ഒരു ഓണക്കാലം .. വഞ്ഞിപ്പുഴ മഠത്തിലെ മാളികയുടെ മുന്‍പില്‍ വലിയ ഒരു പുളിമരം ഉണ്ടായിരുന്നു..  വളരെ ഉയരത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ  പുളിമരം.. അത്രയും ചുറ്റു വണ്ണം ഉള്ള പുളിമരം വേറെ എങ്ങും കണ്ടിട്ടില്ല.. (ഇന്ന് ആ പുളിയും മാളികയും ഒക്കെ ഓര്‍മ്മകള്‍ മാത്രം) ആ മരത്തിന്റെ ഉയരമുള്ള ചില്ലയില്‍ ചുണ്ണാമ്പു വള്ളിയില്‍ ( ഒരുതരം കാട്ടു വള്ളി) ഉപയോഗിച്ച്  ഇട്ടിരിക്കുന്ന വലിയ ഊഞ്ഞാലില്‍ ചുവട്ടില്‍ ഞങ്ങളുടെ പ്രദേശത്തെ പിള്ളാര്‌ സെറ്റെല്ലാം ഉണ്ടായിരുന്നു.. പാട്ടും കൂത്തും തുമ്പിതുള്ളലും , കുറ്റിയും പന്തും കളിയും , ഓലഞ്ഞാലി കളിയും ഒക്കെ നടന്നു കൊണ്ടേയിരുന്നു..  ഊഞ്ഞാലില്‍ ചില്ലിആട്ടം ( എഴുനേറ്റു നിന്നുള്ള ആട്ടം ) പറന്നു ഉയരത്തിലുള്ള കൊമ്പിലെ ഇല പറിക്കാന്‍ വലിയ അണ്ണന്‍മാരും ചേച്ചി മാരും മത്സരിച്ചു..  ഊഞ്ഞാലില്‍ ആടുമ്പോള്‍ ആക്കം കിട്ടാന്‍ മറ്റുള്ളവര്‍ സഹായിക്കുന്ന ഒരു പ്രയോഗമാണ്  ഉണ്ടയിഡീല്‍...  ഊഞ്ഞാലിന്റെ കമ്പില്‍ ആള്‍ ഇരുന്നു കഴിഞ്ഞാല്‍ ഒരാള്‍ പിറകില്‍ വന്നു കമ്പില്‍ പിടിച്ചു ഉയര്‍ത്തി അധി വേഗം ഓടി തലയ്ക്കു മുകളിലൂടെ ഊഞ്ഞാലിനെ തള്ളി വിടുന്നു.. ഇതാണ് ഉണ്ടയിടീല്‍ എന്ന്  എന്റെ നാട്ടില്‍ അറിയപെടുന്നത്.. ഈ ഉണ്ട ഇടീലിലും ചില ചുറ്റി കളികള്‍ ഉള്ളതായി വളര്‍ന്നപ്പോള്‍ ആണ് മനസിലായത്.. പത്തില്‍ പഠിക്കുന്ന പുഷ്പയെ ആനന്ദന്‍ ചേട്ടന്‍ ഊഞ്ഞാലില്‍ നിന്നും തള്ളിയിട്ടതിന് പുഷ്പ ചേച്ചിയുടെ അമ്മ സുമതികുട്ടി  ആനന്ദന്‍ ചേട്ടനെ ചീത്ത വിളിച്ചു.. ഉണ്ടായിട്ടത് കൊണ്ടല്ല ചന്തിക്ക് പിടിച്ചപ്പോള്‍ ഇക്കിളി എടുത്താണ്   പുഷ്പ വീണതെന്ന് പറഞ്ഞു അവര്‍ കലിതുള്ളി.. അതെ സമയം ഒരു ഭാഗത്ത്‌ ഓലഞ്ഞാലി കളി പെണ്‍കുട്ടികള്‍ തുടങ്ങി..
      " ഓലാം  ഞാലിയെ തരുമോടി ..... ചുണ ഉണ്ടെങ്കില്‍ കൊണ്ടുപോടി " 
                        താളാത്മകമായ പാട്ടുകള്‍ ഓണത്തിന് മിഴിവേകി പരന്നു.. 

ഓണം വന്നാലും സംക്രാന്തി വന്നാലും നാട്ടിലെ കുടിയന്‍ മാര്‍ക്ക് പ്രത്യേകത ഇല്ലായിരുന്നു.. അവര്‍ക്ക് എന്നും ഓണം ആയിരുന്നു .. കരുപ്പോട്ടി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘം കുടിയന്‍ മാര്‍ ഓണപ്പാട്ട് പാടി അത് വഴി വന്നു.. ഊഞ്ഞാലിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ താത്വിക ശിരോമണി കൃഷ്ണപിള്ള ഇങ്ങനെ പാടി 
 " മാവേലി നാട് വാണിടും കാലം 
മനുഷ്യരെല്ലാരും ഒന്നുപോലെ 
കള്ളവുമില്ല ചതിവുമില്ല 
എള്ളോളം ഇല്ല പൊളി വചനം 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല 
..... സത്യമോ കള്ളമോ ആര്‍ക്കറിയാം "   ( കൃഷ്ണപിള്ളയുടെ വരികള്‍ )... കുടിയന്റെ മനസിലെ തെളിഞ്ഞ ചിന്തകള്‍ തന്ന നാല് വാക്കുകളുടെ  അര്‍ത്ഥ വ്യാപ്തി ഇപ്പോള്‍ എനിക്ക് മനസിലാകുന്നു..

  ഞങ്ങള്‍ കുട്ടികളുടെ ശ്രദ്ധ അവരവരുടെ വീട്ടിലേക്കായിരുന്നു.. അക്കാലത്തു തിരുവോണ സദ്യ പതിനൊന്നു മണിക്കകം നടക്കുമായിരുന്നു.... പപ്പടത്തിന്റെയും പരിപ്പിന്റെയും സാമ്പാറിന്റെയും മണം മൂക്കിലേക്ക് ഇരച്ചു കയറി.. അമ്മ വിളിക്കുന്ന ശബ്ദത്തിനു വേണ്ടി ഓരോ കുഞ്ഞും കാതോര്‍ത്തിരുന്നു.. അങ്ങനെ ആ ശുഭ മുഹൂര്‍ത്തം വന്നെത്തി... എടാ..... വാടാ ... പിന്നെ എല്ലാവരും വാണം വിട്ടപോലെ ഓടി.. ഞാനും .. 

      തിരുവോണ സദ്യ വിളമ്പുന്നതിന് മുന്‍പ് എല്ലാ വീട്ടിലും ഒരു ചടങ്ങ് ഉണ്ടായിരുന്നു.. മൂന്നു തൂശനിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി , അതിനു മുന്‍പില്‍ വിളക്ക് കത്തിച്ചു വച്ച് കതകടച്ചു അഞ്ചു മിനിട്ട് മാറി നിന്ന് പ്രാര്‍ത്ഥിക്കും ..  വീട്ടില്‍ അച്ഛന്‍ മൂന്നു തൂശന്‍   ഇലയില്‍   ചോറും കറികളും വിളമ്പി ... വിളക്ക് കത്തിച്ചു.. എന്‍റെ സംശയത്തില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നു... അച്ഛാ  എന്തിനാണ് ഈ മൂന്നില... അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു... നടുക്കലത്തെ ഇല മാവേലി തമ്പുരാന്... ഇടതു വശത്ത് ദേവതമാര്‍... വലതു വശത്ത് അപ്പൂപ്പന് ( പിതൃക്കള്‍ ) ഇനി എല്ലാവരും പുറത്തു നില്‍ക്കണം .. അച്ഛനും അമ്മയും ഞാനും പെങ്ങളും ഒക്കെ ഞങ്ങളുടെ ചെറ്റ പുരയ്ക്ക് പുറത്തിറങ്ങി.. 

" എല്ലാവരും വന്നു കഴിച്ചു അനുഗ്രഹിക്കണം "  എന്ന് പറഞ്ഞു അച്ഛന്‍ ചെറ്റ കൊണ്ടുള്ള കതകു ചേര്‍ത്തടച്ചു... ഈ ചോറ് എല്ലാം ദൈവങ്ങള്‍ കഴിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത് കിട്ടും ?? ഞാനും പെങ്ങളും പരസ്പരം നോക്കി.
 അച്ഛാ മാവേലി വരുമോ ?? അച്ഛന്‍ കണ്ടിടുണ്ടോ ?? എന്റെ ബുദ്ധി ഉറക്കാത്ത ചോദ്യങ്ങള്‍ അച്ഛന്‍ ഒരു നോട്ടം കൊണ്ട് നേരിട്ടു....   അകത്തോട്ടു നോക്കരുത്... അച്ഛന്‍ കല്പിച്ചു..
ദൈവമേ ഇതെന്തു പരീക്ഷണം ?? ഇനി എത്ര നേരം നില്‍ക്കണം ?? ഞാന്‍ എല്ലാവരെയും പ്രാകി .. ഒരിക്കലും കാണാത്ത എന്‍റെ അച്ഛന്റെ അച്ഛനെയും .. സമയം ഇഴഞ്ഞു നീങ്ങി.. ഒളിഞ്ഞു വീശിയ തെക്കന്‍ കാറ്റിന്റെ മടിയില്‍ പുളിശേരിയുടെ ഗന്ധം... സര്‍വ ശക്തനായ സൂര്യ ദേവന്റെ കിരണങ്ങള്‍ ചെറ്റമറ ഭേദിച്ച്  അകത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു.. ഒരു നിമിഷത്തേക്ക് ആ സുവര്‍ണ വെളിച്ചം ആയിരുന്നെങ്കില്‍ .. ഞാന്‍ മോഹിച്ചു പോയി... അച്ഛന്‍ അങ്ങേലെ പരമു പിള്ളയോട് കാര്യം പറയുന്ന തിരക്കിലാണ്.. മാവേലി തമ്പുരാനേ കാണുവാന്‍ ഉള്ള എന്‍റെ മോഹങ്ങള്‍ ... ഞാന്‍ ഏതോ ശക്തിയുടെ പ്രേരണയാല്‍ ആരും കാണാതെ ചെറ്റ മറയിലൂടെ എത്തി നോക്കി... ഓലക്കിടയിലൂടെ അരിച്ചിറങ്ങുന്ന വര്‍ണ രാജികള്‍ മാവേലി തമ്പുരാന്‍റെ ഇലയില്‍ ഒരു ദൈവിക പ്രഭ ചാര്‍ത്തി... എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല..ഓലമറക്കിടയിലൂടെ  ഊഴ്ന്നിറങ്ങുന്ന   പിതൃവിനെ   നോക്കി    ഞാന്‍ ഉറക്കെ വിളിച്ചു  ചോദിച്ചു " അച്ഛാ, അച്ഛന്‍റച്ഛന്   വാലുണ്ടോ അച്ഛാ " ഏതായാലും അന്നുമുതല്‍ തട്ടാര് വീട്ടിലെ " കോന്നന്‍" എന്നാ പട്ടി ഞങ്ങളുടെ കുടുംബ ശത്രുവായി... 


2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

"കല്യാണിയമ്മയുടെ റെഡ് അലെര്‍ട്ട്"

ഇതൊരു പാവം പട്ടാളക്കാരന്‍റെ കഥയാണ്..   യൌവ്വനവും സ്വപ്നങ്ങളും ബന്ധങ്ങളും  ഒക്കെ മാതൃഭൂമി ക്കുവേണ്ടി ഹോമിച്ച ഒരു സാധാരണ ഹവില്‍ദാര്‍.. എന്റെ  പ്രിയ സുഹൃത്താണ്‌  വിക്രമന്‍... സ്വന്തം പിതാവിന്‍റെ സമ്മത  പത്രം  വാങ്ങി  പതിനേഴാം  വയസില്‍  ഇന്ത്യന്‍  ആര്‍മിയില്‍  ജോലിക്ക് പ്രവേശിച്ച എന്‍റെ പൊന്നു കൂട്ടുകാരന്‍...  ആളു റാങ്കില്‍  ശിപായി  ആയിരുന്നുവെങ്കിലും  നാട്ടില്‍ "ദേവേദാര്‍"എന്ന ഓമന പ്പേരില്‍ അറിയപെട്ടിരുന്ന നാട്ടുമ്പുറത്ത് കാരന്‍...  ഈ "ദേവേദാര്‍"  എന്ന് പറയുന്നത് ഇന്ത്യന്‍ ആര്‍മിയിലെ ഒരു റാങ്ക് ആയി തെറ്റിദ്ധരിക്കരുത് ... എന്നാല്‍ അങ്ങനെ തന്നെയാണ്   എന്‍റെ നാട്ടിലെ  ചില അമ്മുമ്മ മാരും അപ്പുപ്പന്‍ മാരും വിചാരിച്ചിരിക്കുന്നത്... അതിനു കാരണം എന്‍റെ പ്രിയ സുഹൃത്തിന്‍റെ മാതാശ്രീ "ഓന്ത് കല്യാണി " എന്ന് നാട്ടില്‍ അറിയപ്പെട്ടിരുന്ന കല്യാണി അമ്മയാണ്... സ്നേഹ  നിധിയാണ്‌  കല്യാണി അമ്മ .. പക്ഷെ ഓന്തിന്റെ പോലെയാണ് അവരുടെ നിറം മാറുന്നത്... ദേഷ്യം വന്നാല്‍ ആരെയും   പുളിച്ച  തെറി  പറഞ്ഞു  കൊല്ലുന്ന പാവം തള്ള .. അതിനാല്‍  ആരും  തന്നെ  അവര്‍  പറയുന്നതിനെ  എതിര്‍ക്കാന്‍  പോകാറില്ല ... മകന്  ജോലി  കിട്ടി  കഴിഞ്ഞപ്പോള്‍  അവര്‍ക്ക്  അല്പം  ഗമ  ഒക്കെ  വന്നു  ... പട്ടാള ക്കാരന്റെ  അമ്മയല്ലേ ... അങ്ങനെ  സിക്കിമിലെ  പല  കഥകളും  കല്യാണി  അമ്മ  നാട്ടുകാര്‍ക്ക്‌  പറഞ്ഞു കൊടുത്തു  വിക്രമന്റെ പോസ്റ്റിങ്ങ്‌ സിക്കിമിലായിരുന്നു..   .... അങ്ങനെയാണ്    മകന്‍   ചൈന   പട്ടാളക്കാരെ   ഓണത്തിന്   കിളിതട്ടു   കളിയില്‍   തോല്‍പിച്ചതും   ,  "ദേവേദാര്‍"   സാബിന്‍റെ  ജീവന്‍  കാട്ട് പന്നികളില്‍  നിന്നും  രക്ഷിച്ചതിന്  അദ്ദേഹത്തിന്റെ പ്രിയ പെട്ടവനായതും .. ഇതില്‍  സംപ്രീതനായ   "ദേവേദാര്‍"   സാബ്  വടക്കേ വീട്ടിലെ റേഷന്‍  കട  കുട്ടന്‍  പിള്ളയുടെ  വീട്ടില്‍  ടെലിഫോണ്‍  ചെയ്തു   കൃഷ്ണപിള്ളയെയും  ( വിക്രമന്റെ  അച്ഛന്‍ ) കല്യാണ  അമ്മയെയും  വിളിച്ചു  "  വിക്രം കീ    മാതാ   ശ്രീ   നമഷ്ക്കാര്‍   " എന്ന്   പറഞ്ഞു  ഹിന്ദിയില്‍   വീര  മാതാവിനെ  അഭിനന്ദിച്ചതും  ഒക്കെ      കല്യാണി  അമ്മ  പാടി  പറഞ്ഞു നടന്നു  .. ( "സുബേദാര്‍ സാബ്  "എന്നത്  പറഞ്ഞു വന്നപ്പോള്‍  ആ പാവത്തിന്  "ദേവേദാര്‍"  എന്നായി  പോയി ) മകനും  ഉടനെ  "ദേവേദാര്‍"  ആകും  എന്നും  അവര്‍  പറഞ്ഞു നടന്നു... എന്നാല്‍  നാട്ടിലെ  ചില   പരിഷ്കാരികള്‍  ഈ  അക്ഷര  തെറ്റിനെ  ഒരു  ആഘോഷമാക്കി .... അങ്ങനെ  പാവം  വിക്രമന്  "ദേവേദാര്‍ വിക്രമന്‍" എന്ന  പേരും  വീണു ...  

   വയസു കുറെ ഉണ്ടെങ്കിലും   വിക്രമന് പിള്ളാരുടെ സ്വഭാവമാണ്. പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷം ബുദ്ധി വളര്‍ന്നിട്ടില്ല എന്ന് ചില കുബുദ്ധികള്‍ പറഞ്ഞു നടന്നു.. പട്ടാളത്തിലെ "കടുക്കാ വെള്ളവും കാലാ ദാലും " കുടിച്ചാല്‍ ഇപ്രകാരം സംഭവിക്കുമെന്ന് ചില പഴയ  പട്ടാളക്കാര്‍  പറഞ്ഞു കേട്ടിട്ടുണ്ട്. പുരുഷന്‍മാരുടെ വാസനപരമായ   വികൃതികളെ   നിയന്ത്രിക്കുവാന്‍  പട്ടാളക്കാര്‍ക്ക് കടുക്ക വെള്ളം കൊടുക്കുമെന്നും, കടുക്കാ വെള്ളം കുടിച്ചിട്ടും താന്‍ ഒരു പന്തയ കുതിരയെ പോലെ യന്ത്ര തോക്കുമായി പാക്കിസ്ഥാന്‍ കാരെ വെടിവിച്ചതും ഒക്കെ ഒരു  പഴയ ശിപായി ആയ രാഘവന്‍  നായര്‍ വീര വാദം മുഴക്കിയത് ഞാനും കേട്ടിട്ടുണ്ട്‌.. ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ മാറ്റങ്ങളോ വേലത്തരങ്ങളോ      ഉഡായിപ്പുകളോ   തിരിച്ചറിയാന്‍     കഴിയാതെ പോയ ഒരു പാവം     സൈനികന്‍..  ഓരോ   ലീവിന്  വിക്രമന്‍  വരുമ്പോഴും  നാട്ടിലെ  ചിലര്‍ക്ക്  ആഘോഷമാണ് ... രണ്ടു  മാസത്തെ  അഡ്വാന്‍സ്‌  ശമ്പളവും   മേമ്പടിക്ക്  ഒരു പ്രോവിടെന്റ്റ്  ഫണ്ട്‌  ലോണും   ചേര്‍ത്ത്  കുറെ  പൈസയും   ഒരു പെട്ടി  റമ്മും  കുറെ സോപ്പും   തേയിലയും  ആയി   അറുപതു  ദിവസം  छुट्टी  അടിച്ചു  വരുമ്പോള്‍  നാട്ടില്‍   ഉത്സവമാണ്..  വൈകുന്നേരങ്ങളില്‍  വിക്രമന്റെ  കൂടെ  ഒരു  പട  തന്നെ  കാണും .. വിക്രമന്‍  മുറുക്കി  തുപ്പി  തലയില്‍  ഒരു വട്ട  കെട്ടും  കെട്ടി  മുണ്ട്  മടക്കി  കുത്തി  പട്ടാള  കഥകളുടെ  കെട്ടഴിച്ചു  വിടും  ... ദിവസങ്ങള്‍   കഴിയും  തോറും   , അതായതു   കാശും   കുപ്പികളും   കുറയുന്നതനുസരിച്ചു  ആള്‍ക്കാര്‍     കൊഴിഞ്ഞു   പോയ്കൊണ്ടിരിക്കും  .. എന്നാല്‍ എന്നും  എപ്പോഴും  സുഖത്തിലും ദുഖത്തിലും വിക്രമന്‍  ചേകവര്‍ക്ക്  തുണ  പോയിരുന്നത്  ഞാന്‍  മാത്രം ..  സാധാരണ  ഗതിയില്‍   ഓണ  സമയത്താണ് വിക്രമന്‍ അവധിക്കു   വരുന്നത്  .. .  അങ്ങനെ ഒരു  ഓണക്കാലത്ത് "  "ദേവേദാര്‍ വിക്രമന്‍" നാട്ടിലെത്തി ..

    വിക്രമന്റെ കൂട്ടുകാര്‍ വിക്രമനെ കാണാന്‍ എത്തി.. ആ കാലത്ത് ഇത് പോലെ "ബിവറേജ് കടകള്‍ "  ഇല്ലായിരുന്നു. . ഇങ്ങനെ യുള്ള ചില കൂട്ടുകാര്‍ പട്ടാളത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്" ഫോറിന്‍ മണക്കുവാന്‍ " സൌഭാഗ്യം സിദ്ധിച്ചവര്‍... മകന്‍ കൊണ്ടു വന്ന സോപ്പും തേയിലയും ഒക്കെ ഇത്തിരി പൊതികളിലാക്കി കല്യാണി അമ്മ അയല്‍ക്കാര്‍ക്ക് കൊടുത്തു... കൂട്ടത്തില്‍ അസം തേയിലയും ഡാര്‍ജീലിംഗ് തേയിലയും തമ്മിലുള്ള വ്യത്യാസം അയല്‍പക്കത്തെ അസൂയക്കാര്‍ക്ക് കല്യാണി അമ്മ മനസിലാക്കി കൊടുത്തു...  ഓണമടുത്തു വരികയാണ്‌... വീടെല്ലാം ഒന്ന് ചെത്തി വാരണമെന്ന് കല്യാണി അമ്മ കുറെ ദിവസമായി പറയുകയാണ്.. വിക്രമന്റെ അച്ഛനും അമ്മയും പെങ്ങളുടെ വീട്ടിലേക്കു പോയ ദിവസം നോക്കി വിക്രമന്‍ ഒരാളെ  വിളിച്ചു... വീടും പരിസരവും ചെത്തി വൃത്തിയാക്കി പിന്നെ അല്‍പ സ്വല്പ പണികളും.. അങ്ങനെ യാണ് " ബിംബം ശശി " പണിക്കായി എത്തിയത്.. ഓരോ ചലനങ്ങളും ഒരു യന്ത്ര മനുഷ്യനെ പോലെ ആയിരുന്നു ശശിയുടേത് .. ഇപ്പോള്‍ ആയിരുന്നെങ്കില്‍ "റോബോട്ട് വിത്ത് എ ബീഡി" എന്ന് തന്നെ ആള്‍ക്കാര്‍ വിളിച്ചേനെ... കുന്താലിയും തൂമ്പയും ഒരു നിശ്ചിത ശക്തിയില്‍ മാത്രമേ അദ്ദേഹം ഉപയോഗിക്കൂ ..മണ്ണിനു വേദനിച്ചാലോ എന്ന ഭയം പിന്നെ തുരു തുരാ ബീഡി വലി.. ..രാവിലെ എട്ടു മണി ആയപ്പോള്‍ ശശിയും ഞാനും വിക്രമന്റെ വീട്ടില്‍ എത്തി.. വിക്രമന്റെ അമ്മ ഇല്ലാത്തതിനാല്‍ ഒന്ന് കൂടാന്‍ തന്നെ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍.. ബിംബം മുറ്റവും ഒക്കെ ചെത്തി വാരി കൊണ്ടിരുന്നപ്പോള്‍ അകത്തു വിക്രമന്‍  ഒരു " പഴയ സന്യാസിയുടെ" കഴുത്ത് ഞെരിച്ചു.. അങ്ങനെ സമയം അര മണിക്കൂര്‍ ആയപ്പോള്‍ വിക്രമന്‍ " രെജിമ്ന്റ്റ്‌ കഥകള്‍ക്ക് " തിരി കൊളുത്തി... സിക്കിമിലും അസ്സമിലും  നാഥുല ചുരത്തിലും  ഞാന്‍ മനസ് തുറന്നു ഫ്രീ ആയി സഞ്ചരിച്ചു.. പെട്ടെന്ന് ജനലിനടുത്തു ഒരു തല അനക്കം .. ശശി ഒരു വളിച്ച ചിരിയോടെ .. " വൈകിട്ട് കാണാം കൊച്ചാട്ട "  വിക്രമന്‍ പറഞ്ഞു... ശശി പോയില്ല.. അവിടെ തന്നെ നിന്നു.. മീന്‍ കൊട്ടയ്ക്ക് വലതു വയ്ക്കുന്ന പൂച്ചയെ പോലെ പതുങ്ങി നിന്നു " ഇച്ചിരി മതി " . ശത്രുവിനോട് പോലും കാരുണ്യം കാണിക്കുന്ന വിക്രമനിലെ ധീര യോദ്ധാവ് ഉണര്‍ന്നു.. ഒരു ഗ്ലാസില്‍ കുറച്ചു " നികുതി അടക്കാത്ത ചുമന്ന ദ്രാവകം " ശശിക്ക് നല്‍കി.. അമൃത് പോലെ ശശി അത് വാങ്ങി .. പിന്നെയും ശശി ജോലി തുടങ്ങി..  എന്‍റെ  കാതുകളില്‍ വീണ്ടും സിക്കിമിലെ മൂടല്‍ മഞ്ഞും ചൂളം തള്ളുന്ന കാറ്റും വിക്രമന്‍ തള്ളി നിറച്ചു.. ഭാഗ്യം വീണ്ടും ജനാലക്കല്‍ ഒരു നിഴല്‍ .. ശശി.. വീണ്ടും ഗ്ലാസ്‌ നിറഞ്ഞു .. ശശി ഹാപ്പി .. വിക്രമനും ഞാനും മുറ്റത്തിറങ്ങി..  ശശി ഇമോഷണല്‍ ആയി . വിക്രമനെ കെട്ടി പിടിച്ചു.. മോനെ നീയാണ് സ്നേഹമുള്ളവന്‍ ..." " "കൊച്ചാട്ട "  വിക്രമന്‍ വിതുമ്പി തുടങ്ങി,..  ഒരു പട്ടാളക്കാരന്‍ കരയുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
" കൊച്ചട്ടനറിയാമോ എന്ത് പാട് പെട്ടാണ് ഇപ്പോള്‍ छुट्टी  കിട്ടിയത് .. " അച്ഛന്റെ  താറും എന്റെ കരച്ചിലും  കണ്ടപ്പോള്‍ ആണ് സാബ് छुट्टी   തന്നത് " വിക്രമന്‍ പറഞ്ഞു നിര്‍ത്തി . "
 അതിനു നിന്റെ അച്ഛന്‍ " പാളക്കരയന്‍ നിക്കര്‍ അല്ലെ  ഇടുന്നത് " " അങ്ങേര്‍ താറും ഉടുക്കുമോ ??? ഞാന്‍ അറിയാതെ ചോദിച്ചു."  അരെ സാലെ , താര്‍ എന്ന് പറഞ്ഞാല്‍ കമ്പി .. ടെലെഗ്രാം അടിച്ചാണ് ലീവിന് വന്നത്..
. ഓ .. ശരി ഞാന്‍ പറഞ്ഞു നിര്‍ത്തി.. ഈ സമയം വിക്രമന്‍ കുന്താലി കൈയില്‍ എടുത്തു.. കൊച്ചാട്ട ,  ട്രെന്ച് (Trench  ) കുഴിക്കുവാന്‍ ഈ വെട്ടൊന്നും പോരാ.. ദാ , ഇങ്ങനെ വെട്ടിയാല്‍ പത്തു മിനിറ്റില്‍ നാലു അടി ട്രെന്ച്  റെഡി.. വിക്രമന്‍  മസില്‍ പെരുപ്പിച്ചു  മുറ്റത്ത്‌ ആഞ്ഞു വെട്ടി..
 ക്ണിം വെള്ളം ചീറ്റി തെറിച്ചു.. പൊട്ടിയത്  പൈപ്പാണ് .. കോയി ബാത്ത് നഹി ...
വിക്രമന്‍ എല്ലാം ശരിയാക്കാം എന്ന് ഏറ്റു..ഏതു പ്രതി സന്ധിയും തരണം ചെയ്യും എന്ന് പറഞ്ഞ  ഫൌജിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം.. " ഈ സമയത്ത് ഞങ്ങള്‍ കാണാതെ ശശി അകത്തു കടന്നു" ഒരു 90 ന്‍റെ  ഫ്ലെക്സി ചെയ്തു " .. കല്യാണി അമ്മ വരുന്നതിനു മുന്‍പ് എല്ലാം ശരി ആക്കണം എന്നാ ചിന്തയില്‍ ആണ് പ്ലംബര്‍ ബിജുവിനെ വിളിച്ചത്.. ആകെ ഒരു മൂഡ്‌ ഔട്ട്‌ .. അകത്തു കയറി നോക്കിയപ്പോള്‍ " ഓള്‍ഡ്‌ മങ്ക്" മിക്കവാറും കാലി.. ശശി തീര്‍ത്തിരിക്കുന്നു... ആ ദേഷ്യത്തിന് വിക്രമന്‍ വീണ്ടും പെട്ടി തുറന്നു.. പെട്ടെന്ന് തന്നെ ബിജു എത്തി.. വിക്രമന്‍ വിളിച്ചത് കൊണ്ട് മാത്രമാണ് വന്നത്.. എവിടെയോ അത്യാവശ്യമായ പണി ഇട്ടിട്ടാണ് പോന്നത്.. ബിജു ഡാമേജ് അസ്സസ് ചെയ്തു ... കൂട്ടത്തില്‍ അവനും അല്പം ചാര്‍ജ് ചെയ്തു .. കുറെ സാധനങ്ങളുടെ പട്ടിക കുറിപ്പെഴുതി.. പ്ലംബിംഗ് സാധനങ്ങള്‍ വേണമെങ്കില്‍ "എനാത്തു" എന്ന സ്ഥലത്ത് പോകണം.. ഉദ്ദേശ്യം മൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് .. സമയം വളരെ കുറവായതിനാല്‍ വിക്രമന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി.. അതിനായി ശിവന്റെ ഓട്ടോ വിളിച്ചു... കല്യാണി അമ്മ നാല് മണിയോടെ എത്തും.. അതിനു മുന്‍പ് ഓപറേഷന്‍ തീര്‍ക്കണം.. ബിജുവും വിക്രമനും വീണ്ടും പെട്ടി തുറന്നു.. സിക്കിം കാറ്റിന്റെ സീല്‍ക്കാരം ഞാന്‍ കേട്ട്.. ഇതേ സമയം സിറ്റ്  ഔട്ടില്‍ പാവം ബിംബന്‍ ഒരു കൊഞ്ചിനെ പോലെ ചുരുണ്ട് കിടന്നു അലറി വിളിച്ചു വാള് വയ്ക്കുകയായിരുന്നു.. ശിവന്‍ പാഞ്ഞു വന്നു.. സംഗതികള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം .. അകത്തു കയറി അല്‍പ നേരം സിക്കിം കഥ കേട്ടു.. പിന്നീട് ഞങ്ങള്‍ നാല് പിമ്പിരികള്‍ ഓട്ടോയില്‍ യാത്ര തുടങ്ങി.. അപ്പോഴാണ് എനിക്ക് മനസ്സില്‍ ആയതു ബിജു ബാക്കി ഇരുന്ന ലൂസ്‌ സാധനം കൈയില്‍ കരുതി എന്ന്..

    എനാത്തു" ദേവി സ്റ്റോഴ്സ് എന്നാ കടയുടെ അല്പം ദൂരെയായി വണ്ടി നിര്‍ത്തി.. കുറുപ്പടിയും കാശുമായി ഞാന്‍ കടയിലേക്ക് പോയി... ഉച്ച സമയം ആയിരുന്നിട്ടും ടൌണില്‍ അല്പം തിരക്കുണ്ടായിരുന്നു.. കടയിലും ഒന്ന് രണ്ടു പേര്‍ സാധനം വാങ്ങാന്‍ ഉണ്ടായിരുന്നു.. വണ്ടിയിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍ ബിജു പരിപാടി തുടങ്ങിയിരുന്നു.. വിക്രമന്‍ ഒരു രാജാവിനെ പോലെ കാല് കയറ്റി സീറ്റില്‍ ഇരുന്നു.. ശിവന്‍ ഡ്രൈവര്‍ സീറ്റിലും .. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്നു ചവിട്ടി നിര്‍ത്തുന്നത് ഞാന്‍ കണ്ടു.. എന്റെ ഉള്ളൊന്നു കാളി..   എസ് ഐ ചാടി ഇറങ്ങി... സൈഡില്‍ ഇരുന്ന ബിജുവിന് കുത്തിനു പിടിച്ചു നിലത്തിറക്കി.. കൂട്ടത്തില്‍ നല്ല തെറിയും .. ബിജു കൈ രണ്ടും കൂപ്പി എസ് ഐയെ തൊഴുതു കരഞ്ഞു.. " എന്താടാ വണ്ടിയില്‍ പട്ട പകല്‍ വെള്ളമടിയാണോ ?? " ഞാന്‍ ടാക്സ് അടക്കുന്ന എന്‍റെ വണ്ടിയില്‍ വെള്ളമടിച്ചാല്‍ ആര്‍ക്കാ ചേദം ??? ശിവന്‍ പറഞ്ഞു തീര്‍ന്നതും പോലീസുകാരന്‍ തൂക്കി എടുത്തു വെളിയില്‍ എറിഞ്ഞതും ഒരുമിച്ചായിരുന്നു.. ശിവന്റെ നിലവിളി കേട്ടാണ് വിക്രമന്‍ ഉണര്‍ന്നത്.. ശത്രുവിന്‍റെ സാമീപ്യം മണത്ത പട നായകനെ പോലെ വിക്രമന്‍ അലറി .. കോന്‍ ഹൈ സാല ?? " ഇന്ത്യന്‍ ആര്‍മിയെ തൊടാന്‍ ആര്‍ക്കാട ധൈര്യം ??? ചാടി പുറത്തിറങ്ങിയതും എസ് ഐയുടെ കൈ വിക്രമന്റെ കരണത്ത് പതിച്ചതും ഞൊടി ഇടയില്‍ ആയിരുന്നു,,,  വിക്രമന്‍ ചുട്ടു പഴുത്ത  റോഡില്‍  വെട്ടിയിട്ട വഴ കണക്കെ നിലം പരിശായി.. പോലീസ് ജീപ്പിന്‍റെ അകമ്പടിയില്‍ ആട്ടോ നീങ്ങിയപ്പോള്‍  ആമ്പാടി ഹോട്ടെലില്‍ നിന്നും കൈകഴുകി ഞാന്‍ പുറത്തിറങ്ങി..

      ചില രാഷ്ട്രീയ സ്വാധീനങ്ങളും കുറെ കാശും എറിഞ്ഞപ്പോള്‍ കേസില്ലാതെ  മൂന്ന് മണിയോടെ അവര്‍ പുറത്തിറങ്ങി ... എന്നാല്‍ മകളുടെ വീട്ടില്‍ നിന്നും തിരികെ എത്തിയ  കല്യാണി അമ്മ ഈ സമയം വിക്രമന്റെ വീട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു... ഒരു സിമിന്ടു ചാക്ക് ചുമക്കുന്നതു പോലെ ഞാനും ബിജുവും കൂടി  വിക്രമനെ ചുമന്നു വീടിനകത്ത് കേറി കട്ടിലില്‍ കിടത്തി... കല്യാണി അമ്മയും അയല്‍പക്കകാരും നിരന്നു നില്‍ക്കുകയാണ്... ഞാന്‍ പതുങ്ങി അടുക്കള വഴി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു അലര്‍ച്ച.. എടാ ഇവനെ (ശശിയെ) എടുത്തുമാറ്റി ഇവിടെ കഴുകിയിട്..കല്യാണി അമ്മ അലറി... അനുസരിക്കാതെ നിവര്‍ത്തി ഇല്ലായിരുന്നു.. ശശി വച്ച  "വാള്‍ " എന്‍റെ  മാനത്തിന്റെ പ്രഭ കെടുത്താന്‍ അപ്പോഴും സിറ്റ് ഔട്ടില്‍ കിടന്നു തിളങ്ങി ....  അപ്പോഴും വിക്രമന്‍ കട്ടിലില്‍ കിടന്നു പിറു പിറുത്തു "  കോയി ബാത്ത് നഹി ... "

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഒഴിഞ്ഞു പോയ അടി

   മൂലമറ്റം സൂപ്പര്‍ ഫാസ്റ്റ് പ്രതീക്ഷിച്ചാണ് രഘുവണ്ണന്‍ ബസ്‌ സ്റ്റാന്‍ഡിന്റെ പടിഞ്ഞാറെ മൂലയില്‍ നിലയുറപ്പിച്ചത്.അവിടെ നിന്നാല്‍ പടിഞ്ഞാറു വശത്ത് നിന്നും ബസ്‌ സ്റ്റാന്‍ടിനുള്ളിലേക്ക് വരുന്ന ബസുകള്‍ പെട്ടെന്ന് കാണുവാന്‍ കഴിയുകയും ഓടി കയറി സീറ്റ് പിടിക്കുവാന്‍ കഴിയുകയും ചെയ്യും. സാധാരണ ഗതിയില്‍ മൂലമറ്റം സൂപ്പര്‍ വരുന്നത് അഞ്ചേ മുക്കാലിനാണ്.  സമയം അഞ്ചു മുപ്പത്തി അഞ്ചു എന്ന് സ്റ്റാന്‍ ഡിലെ പഴഞ്ചന്‍ ക്ലോക്ക് കാണിച്ചു കൊടുത്തു. സ്റ്റാന്‍ഡില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. രഘു അണ്ണന്റെ തൊട്ടു പുറകില്‍ ഉള്ള ചായ കടയിലെ തമിഴ് പയ്യന്‍ ഓരോ ബസ്‌ വരുമ്പോഴും "ചായ ചായ " എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ചു കൊണ്ടിരുന്നു. കെ എസ് ആര്‍ ടി സി യുടെ ഒഫീഷ്യല്‍ അനൌന്‍സര്‍ ബസുകളുടെ പോക്ക് വരവുകള്‍ തൊണ്ട പൊട്ടി വിളിച്ചു കൂവുന്നത് രഘുവണ്ണന്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ അതിനെവിടെ സമയം. രണ്ടു 90 അടിച്ചതിന്റെ പച്ചയില്‍ ആണ് നില്പ്. സമയം ഇനിയും ഒത്തിരി ഉണ്ടെന്നു മനസിലാക്കിയിട്ടെന്നോണം അദ്ദേഹം തന്റെ ബാഗ്‌ തുറന്നു ഒരു പൊതി പുറത്തെടുത്തു. മറ്റൊന്നുമല്ല അതില്‍ ഉണ്ടായിരുന്നത്. സാധാരണ മുറുക്കാന്‍.. ഷൂസും പാന്റും ഇട്ടു  ഷര്‍ട്ട്‌ ഇന്‍ ചെയ്തു നടക്കുന്ന ആളാണെന്ന ഭാവം ഒന്നും ആ പാവത്തിനില്ല. സിമിന്ടു ബഞ്ചില്‍ ഇരുന്നു മുറുക്കാന്‍ പൊതി അഴിച്ചു. വെറ്റയുടെ ഞരമ്പ്  കളഞ്ഞു ചുണ്ണാമ്പു തേച്ചു പാക്ക് മുറിച്ചു , പോയിലയുടെ തുണ്ട് ചേര്‍ത്ത്  മാന്യമായി ഒന്ന് മുറുക്കി. മുറുക്കാന്‍ വായില്‍ നിറഞ്ഞപ്പോള്‍ വീണ്ടും എഴുനേറ്റു നില്പായി. ചുറ്റും നിന്ന ചിലര്‍ അണ്ണനെ വല്ലാതെ നോക്കി.. എന്ത് കാര്യം ?? ആരോടാ കളി... ഒന്നും മൈന്‍ഡ് ചെയ്യാതെ അണ്ണന്‍ നില്പ് തുടര്‍ന്നു.

         വളരെ മാന്യന്‍ ആണ് രഘു അണ്ണന്‍.  അല്പം മിനുങ്ങും എന്നല്ലാതെ മറ്റു സ്വഭാവ ദൂഷ്യം ഒന്നും ഇല്ല. സ്ത്രീകളോട് വളരെ മാന്യമായെ പെരുമാറൂ .. ടി യാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും സ്വല്പം ചരിഞ്ഞു നോക്കിയാല്‍ കാണുന്നത് സുലഭ് ഇന്‍റെര്‍ നാഷണല്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള പൊതു കക്കൂസാണ്. അവിടേക്ക് പോകുന്നവരുടെ ചേഷ്ടകള്‍ സംബന്ദിച്ചു രഘുവണ്ണന്‍ ഒരു പഠനം നടത്തുകയാണ്. അകത്തോട്ടു പോകുന്നവരുടെ മുഖ ഭാവങ്ങള്‍ , ഇറങ്ങുന്നവരുടെ പെയ്തൊഴിഞ്ഞ മുഖങ്ങള്‍ , ഒന്നിനാണോ രണ്ടിനാണോ പോയത് ,  ഓട്ടത്തിന്റെ വ്യഗ്രത , ആള്‍ക്കാരുടെ ശരീര പ്രകൃതി, ശരിയായി പോയോ തുടങ്ങി പല കാര്യങ്ങളും ഇ പത്തു മിനിട്ട് കൊണ്ട് പഠിക്കും.. പിന്നീട് ചില സദസുകളില്‍ ഇതിനെ കുറിച്ച് ഒരു ഉളിപ്പും ഇല്ലാതെ വര്‍ണിക്കും. 
ഇത്തരം പ്രകൃതിയുടെ ലീലകളെ ചില ആപല്‍ ഘട്ടങ്ങളില്‍  എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ അണ്ണന്‍ പലരോടും പറഞ്ഞു കൊടുക്കുമായിരുന്നു. എല്ലാവരും അതൊക്കെ ചിരിച്ചു തള്ളും.  ഒരിക്കല്‍ ഞാന്‍ ഒരു യാത്ര കഴിഞ്ഞു വീട്ടിലേക്കു ബസ് ഇറങ്ങി വരുകയായിരുന്നു. ബസ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റെര്‍ നടന്നു വേണം വീട്ടിലോട്ടു പോകാന്‍. ബസ്‌ ഇറങ്ങുന്നതിനു മുന്‍പ് തന്നെ എന്റെ വയറ്റില്‍ സുനാമിയുടെ വമ്പന്‍ തിരകള്‍ പിറവി എടുക്കുന്നത് ഞാന്‍ അറിഞ്ഞു. ആസന്നമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ സകല ശക്തിയും ഞാന്‍ അനുഭവിച്ചറിഞ്ഞു. സമയം ഏകദേശം 4 മണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ ബസ്‌ ഇറങ്ങി ഈട് വഴിയിലേക്ക് കടന്നപ്പോള്‍  ഗുഹാമുഖങ്ങളില്‍ ഹുംകാരം ഉണര്‍ത്തി കരി മേഘങ്ങള്‍ അട്ടഹസിച്ചു. സ്കൂള്‍ വിട്ട സമയം. പാടത്തും ഈടുവഴിയിലും ധാരാളം ആള്‍ക്കാര്‍. ഞാന്‍ വിയര്‍ത്തു. ഞെരി പിരി കൊണ്ട്. ഭൂമി പിളര്‍ന്നു കുറച്ചു സമയം താഴ്ന്നിരുന്നെങ്കില്‍ എന്നാശിച്ചു. ഒരു വെളിപാട്‌ പോലെ , ഒരു ഈശ്വര കൃപ പോലെ പെട്ടെന്ന് രഘു അണ്ണന്റെ വാക്കുകള്‍ ഓര്‍മ വന്നു " മനസാണ് ശരീര പ്രവര്‍ത്തനങ്ങളെ  നിയന്ത്രിക്കുന്നത് , അടിയന്തിര ഘട്ടങ്ങളില്‍ മനസിനെ നിയന്ത്രിക്കാന്‍ പഠിക്കണം ,  നിങ്ങള്‍ ഒരു ചെറിയ കല്ല്‌ എടുക്കുക , അത് കക്ഷത്തിനിടയില്‍ വയ്ക്കുക , എന്നിട്ട് ആ  കല്ല്‌ താഴെ വീഴാതെ  അല്പം ശ്വാസം  പിടിച്ചു വേഗത്തില്‍ നടക്കുക"  .. എനിക്ക് കീഴ് മേല്‍ നോക്കാന്‍ ഉണ്ടായിരുന്നില്ല .. അടുത്ത് കണ്ട ചെറിയ ഉരുളന്‍ കല്ല്‌ കക്ഷത്തിലാക്കി ഞാന്‍ പാഞ്ഞു..... ദൈവം എന്‍റെ കൂടെ ആയിരുന്നു.. ഞാന്‍ അന്ന് രഘുവേട്ടന് നന്ദി പറഞ്ഞു.

    അപ്പോഴും മൂലമറ്റം സൂപ്പര്‍ വന്നിരുന്നില്ല. തോളില്‍ ബാഗും  തൂക്കി , മുറുക്കാന്‍ ചവച്ചു ഒരു കവിളിലേക്കു  മാറ്റി , പല്ലുകൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചു,  കൈ രണ്ടും നെഞ്ചത്ത്‌ പിണച്ചു കെട്ടി , ഒരുകാല്‍ നിലത്തൂന്നി , മറു കാലിന്‍റെ ഉപ്പുറ്റി ഉയര്‍ത്തി , രഘുവണ്ണന്‍ ഒറ്റ നില്‍പ്പാണ്. സ്റ്റാന്‍ഡിലെ  തിരക്ക് അല്പം കൂടിയിരുന്നു. അണ്ണന്റെ ഇരു വശങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇടതു ഭാഗത്ത്‌ രണ്ടുമൂന്നു സ്ത്രീകള്‍ നില്പുണ്ടായിരുന്നു. ഓരോ ബസ്‌ വരുമ്പോഴും ഇവരുടെ മുന്‍പിലൂടെ യാത്രക്കാര്‍ നെട്ടോട്ടം. പെട്ടെന്ന് ഒരു സ്ത്രീ അതി വേഗത്തില്‍ രഘുവേട്ടന്റെ മുന്‍പിലൂടെ കുതിച്ചു പാഞ്ഞു... " ടപ്പേ " അവരുടെ സാരിയില്‍ പൊതിഞ്ഞ ലാസ്യ നിതംബത്തില്‍ ഒരടി വീണു... വെട്ടിത്തിരിഞ്ഞ് അവര്‍ ചീറ്റി അടുത്തു " എടാ പട്ടി " വളയിട്ട കൈകള്‍ " ആഫ്രിക്കന്‍ മുഷി " പോലെയുള്ള രഘു അണ്ണന്റെ മോന്തായത്തില്‍ പതിക്കുന്നതിനു മുന്‍പ് " എഡി.. നീ എവിടയിരുന്നെടി ഇത്രയും കാലം " ഇടതു ഭാഗത്ത്‌ നിന്ന പെണ്ണുങ്ങളില്‍ ഒരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോള്‍ " അടികൊണ്ട കിടാത്തി"  നിശ്ചലയായി..." സോറി " അവള്‍ രഘു അണ്ണനോട് പറഞ്ഞു.. വായിലെ മുറുക്കാന്‍ അഡ്ജസ്റ്റ് ചെയ്തു രഘു അണ്ണന്‍ പറഞ്ഞു " അയ്യോ ഞാന്‍ അത്തരക്കാരന്‍ അല്ല , വീട്ടിലെ പഴഞ്ചന്‍ സൈക്കിള്‍ ഓടിക്കാന്‍ പടുപെടുന്നവന്‍ "ബുള്ളെറ്റ്" തള്ളുവാന്‍ വരുമോ ????








2011, ജൂലൈ 30, ശനിയാഴ്‌ച

അയാള്‍ വെറും മനുഷ്യനാണ്


 ( എണസ്റ്റ് തോംസണ്‍ എന്ന ഊര്‍ജ്ജതന്ത്രജ്നന്‍ എഴുതിയ അനുഭവ കഥയില്‍ നിന്നും )

       കൊടും തണുപ്പില്‍ മഞ്ഞുമൂടിയ ഭൂമിയുള്ള സ്ഥലത്തെ കഥ. പാവപെട്ട കിഴവി കഷ്ടപ്പെട്ട് മഞ്ഞിലൂടെ പാദ രക്ഷയില്ലാതെ നടക്കുന്നത് ശ്രദ്ധിക്കാന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരക്ക് കൂട്ടി പോകുന്നവര്‍ക്ക് നേരമില്ല. 
ഷൂസില്ലാതെ തറയില്‍ കാല് വയ്ക്കുന്നത് പോലും വേദന ജനകം.  

ചിരിച്ചു രസിച്ചു നിരത്തിലൂടെ പോയ യുവ ദമ്പതികള്‍ കിഴവിയെ കണ്ടില്ല. രണ്ട് കുഞ്ഞുങ്ങളെ ക്രിസ്മസിന് അമ്മൂമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്ന യുവതിയും വല്യമ്മയുടെ കഷ്ടപ്പാട് ശ്രദ്ധിച്ചില്ല. ഒരു കൈയില്‍ ബൈബിളുമായി നീങ്ങിയ വൈദികന്റെ മനസ് സ്വര്‍ഗ്ഗ രാജ്യത്തു ആയതിനാലാവാം വൃദ്ധയുടെ ദൈന്യം കാണാന്‍ ഇടയായില്ല .

ശീത കാറ്റില്‍ നിന്നും രക്ഷ നേടാന്‍ ബട്ടണില്ലാത്ത കീറക്കോട്ട് കൂട്ടിപ്പിടിച്ചു അവര്‍ ബസ്‌ സ്റ്റോപ്പില്‍ കത്ത് നിന്നു. ബ്രീഫ് കേസുമായി അവിടെ ഉണ്ടായിരുന്ന യുവ കോമളന്‍ അവരില്‍ നിന്നും വല്ല രോഗവും പകര്‍ന്നാലോ എന്ന് ഭയന്ന് മാറി നിന്നു. ഒരു പതിന്നലുകാരി സൂക്ഷിച്ചു നോക്കി , പക്ഷെ മിണ്ടിയില്ല...  

വേദന കടിച്ചു പിടിച്ചു വല്യമ്മ ബസില്‍ കയറി. മുന്‍ ഭാഗത്ത്‌ ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലിരുന്നു . വൃദ്ധ ഇരുന്ന സീറ്റില്‍ ഉണ്ടായിരുന്ന ആള്‍ അസ്വസ്ഥനായി. കിഴവിയുടെ നഗ്ന പാദങ്ങള്‍ കണ്ട ഡ്രൈവര്‍ ആ വഴിയിലെ ദാരിദ്ര്യമോര്‍ത്തു കോളേജു റൂട്ടിലേക്ക് മാറ്റി ഡ്യൂട്ടി വാങ്ങുന്നതിനെ പറ്റി ചിന്തിച്ചു. അടുത്ത സീറ്റില്‍ ഇരുന്ന നാലു വയസുകാരന്‍ വൃദ്ധയെ ചൂണ്ടി " അമ്മെ 'ദേ അമ്മൂമ്മയുടെ ചെളി നിറഞ്ഞ  കാല്‍  വിരലുകള്‍ കണ്ടോ ? എന്ന് ചോദിച്ചു ." ആരെയും കൈ ചൂണ്ടരുത് " എന്ന് പറഞ്ഞു അവര്‍ കുഞ്ഞിനെ അടിച്ചു. 

ഇവര്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ കാണണം , അവര്‍ക്കൊന്നും നാണം ഇല്ലേ ?? എന്ന് ആട്യത്വം മുഖ മുദ്രയാക്കിയ സ്ത്രീ കമന്റു  പാസാക്കി . അടുത്തൊരു സീറ്റില്‍ ഇരുന്ന അദ്ധ്യാപിക പറഞ്ഞു " ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ നാമെല്ലാം നികുതി കൊടുക്കുന്നില്ലേ "   അടുത്തിരുന്ന കോളേജു അധ്യാപകന്‍റെ കമന്റ്‌ " ആയ കാലത്ത് സമ്പാദിക്കാന്‍ പഠിക്കണം , ഇവര്‍ ചെറുപ്പത്തില്‍ പണം സൂക്ഷിരുന്നെങ്കില്‍ ഇന്ന് കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല . കുറ്റം അവരുടേത് മാത്രം . എല്ലാവര്ക്കും ദിഷണാ വൈഭവത്തിന്റെ ഊറ്റം .. ഒരു ബിസ്സിനിസ്സു കാരന്‍ വൃദ്ധയെ സമീപിച്ചു ഇരുപതു ഡോളര്‍ നോട്ടു ഉയര്‍ത്തി കാട്ടി, അവര്‍ക്ക് കൊടുത്തു ഷൂസ് വാങ്ങാന്‍ പറഞ്ഞു. അവര്‍ നന്ദി സൂചകമായി ചിരിച്ചു. 

  അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു യുവാവ് ബസില്‍ കയറി . ചുറു ചുറുക്കും നല്ല വേഷവും . ചിരിച്ചു തകര്‍ത്തു പോക്കറ്റിലെ മ്യൂസിക്‌ പ്ലയാറിന്റെ താളത്തിലാണ് അയാളുടെ നടത്തം . വൃദ്ധയുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. വന്നിരുന്നപ്പോള്‍ തന്നെ ജീര്‍ണ വസ്ത്രം ധരിച്ച വൃദ്ധയുടെ നഗ്ന പാദങ്ങള്‍ അയാളുടെ കണ്ണില്‍ പെട്ടു. അയാളുടെ ഉത്സാഹം ഉടന്‍ നിന്നു. വില കൂടിയ ബ്രാന്‍ഡ്‌   ഷൂസ് ആണ്  അയാളുടെ കാലില്‍. പല മാസങ്ങളായി സമ്പാദിച്ചു കഴിഞ്ഞ ദിവസം വാങ്ങിയവ. ഉടന്‍ അയാള്‍ ഷൂസ് അഴിച്ചു. സോക്സും ഊരി. " അമ്മയ്ക്ക് ഷൂസ് ഇല്ല അല്ലേ , സാരമില്ല " എന്ന് പറഞ്ഞു കുനിഞ്ഞു ആ വൃദ്ധ പാദങ്ങള്‍ വൃത്തിയാക്കി സോക്സും വിലയേറിയ ഷൂസും ധരിപ്പിച്ചു. വൃദ്ധ നന്ദി പൂര്‍വ്വം തല കുലുക്കി. അപ്പോഴേക്കും ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ ബസില്‍ നിന്നും ഇറങ്ങി നഗ്ന പാദനായി മഞ്ഞിലൂടെ നടന്നു പോയി. " ആരാണ് അയാള്‍ " പലരും തമ്മില്‍ തമ്മില്‍ ചോദിച്ചു . " മാലാഖ ആയിരിക്കണം " എന്നൊരാള്‍ , 'പക്ഷെ അതിനുള്ള തേജസും പ്രഭയും ഇല്ലല്ലോ എന്നായി പലരും , ..

ഒരു നാല് വയസുകാരന്‍ തീര്‍ത്തു പറഞ്ഞു  " ഞാന്‍ നന്നായി കണ്ടതാ അയാള്‍ വെറും മനുഷ്യനാ , മനുഷ്യന്‍ മാത്രം " 

   കടപ്പാട് .. ബി എസ്‌ വാരിയര്‍ ... മലയാള മനോരമ 



2011, ജൂലൈ 23, ശനിയാഴ്‌ച

ഒരു മീനും കുറെ ചെകിളകളും

      മടങ്ങിയെത്താത്ത ബാല്യത്തിന്റെ സ്മൃതി പഥങ്ങളില്‍ മുറിഞ്ഞു പോകാത്ത തുഷാര ബിന്ദുക്കള്‍ പോലെ ചില ഓര്‍മ്മകള്‍ .... ശൈശവത്തിലെ നിഷ്കളങ്കമായ പ്രവര്‍ത്തികളുടെ പൊരുള്‍ തേടി ..... മറവിയുടെ പെരുമ്പറ പെരുക്കങ്ങള്‍ക്കിടയില്‍ സ്മരണയുടെ നേര്‍ത്ത ശ്രുതി യുള്ള   ഒരു പഴയ നനുത്ത ഓര്‍മ ....  എന്‍റെ ഗുരു സ്ഥാനീയന്‍ ആണ്  രാമേട്ടന്‍. എന്ന് വച്ച് രാമേട്ടന്‍ എന്‍റെ വാധ്യാര്‍ ഒന്നും അല്ലായിരുന്നു. എന്‍റെ നാട്ടുകാരന്‍ . എന്റെ നാട്ടിലെ ആദ്യത്തെ സര്‍കാര്‍ ഗുമസ്തന്‍ ... അതും  റെവന്യൂ വകുപ്പില്‍  ഉദ്യോഗം നേടിയ ആള്‍. നാട്ടിലെ പല ബി എ ക്കാരും എം എ ക്കാരും കപ്പലണ്ടി വിറ്റും "തൂത്ത് വരിയല്‍ " കോളേജ് നടത്തിയും   നടന്ന കാലത്ത് ശ്രീ പദ്മനാഭ ചക്രം വാങ്ങാന്‍ യോഗം കിട്ടിയവന്‍ . അത്  കൊണ്ട് തന്നെ രാമേട്ടനെ എല്ലാവര്ക്കും   ഇഷ്ടമായിരുന്നു . സൌഹൃദങ്ങളുടെ മഹാ പ്രവാഹത്തില്‍ മടിച്ചു നടന്ന സാധാരണക്കാരന്‍. കൂടെ പഠിച്ച  മിടുക്കന്‍ മാര്‍ എല്ലാം തെക്ക് വടക്ക് ഈച്ച അടിച്ചു നടന്നപ്പോള്‍ രാമേട്ടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗമയില്‍ നടന്നു. മിക്കവാറും ക്ലാസ്സുകളില്‍ രണ്ടു വര്‍ഷം വീതം പഠിച്ചു വളര്‍ന്നതിന്റെ പേര് ദോഷം ഒരു സര്‍കാര്‍ ജോലി മാറ്റി എടുത്തു. രാമേട്ടന്‍ പ്രീ ഡിഗ്രി തോറ്റതാണ്.. പക്ഷെ ആ ഗമ ഒന്നും ഇല്ല..  കുട്ടന്‍ മൊതലാളി യുടെ കടയിലെ കട്ടന്‍ ബീഡിയും , സോഡാ വെള്ളവും കുടിച്ചു നടന്ന രാമേട്ടന് കറക്കി കുത്തി കിട്ടിയ ജോലി ആണ് എന്ന് ചില അസൂയാലുക്കള്‍ പറയും..  നോക്കണേ ഒരു  ഭാഗ്യം.  ജോലി കിട്ടിയതോടെ രാമേട്ടന്‍ ആകെ മാറി.  കീറ കൈലിയും, ഊശാന്‍ താടിയും, പാറി പരന്ന മുടിയുമായി നടന്ന രാമേട്ടന്‍  സ്റ്റൈല്‍ മാറ്റി.    എല്ലാത്തിനും ഒരു രാമന്‍ ടച്ച്‌ വരുത്തി..   മുണ്ടുക്കുന്നതിനും മുറുക്കുന്നതിനും ഒക്കെ ഒരു പ്രത്യേക സ്റ്റൈല്‍. എപ്പോഴും ഒരു കാലന്‍ കുട കൈയില്‍ കൊണ്ട് നടക്കും. നെറ്റിയില്‍ ശോഭിക്കുന്ന ചന്ദന കുറി ഒരു സാത്വിക ലക്ഷണത്തിന്റെ നേരറിവു പോലെ തിളങ്ങും.

       രാമേട്ടനോട്‌ നേരിട്ട് ഞാന്‍ അധികം ഇടപെഴകിയിട്ടില്ലയിരുന്നു. ഏകദേശം ഇരുപത്തി അഞ്ചു വയസിന്റെ വ്യത്യാസം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ഒരു ചിരിയിലോ മറ്റോ കാര്യങ്ങള്‍ തീരുമായിരുന്നു. എങ്കിലും നാട്ടിലെ പിള്ളര്‍ക്കെല്ലാം രാമേട്ടനെ ആരാധന ആയിരുന്നു. എന്നാല്‍ സംസാരിക്കാന്‍ പേടിയായിരുന്നു. പ്രായമായവര്‍ പറയുമായിരുന്നു അവനെ നോക്കി പഠിക്കൂ.. എന്തൊരു മിടുക്കനാ .. അവന്‍ ഇവിടുത്തെ തഹസില്‍ദാര്‍ ആകും... ഇത്ര തങ്കപെട്ട സ്വഭാവം ഉള്ള ഒരു വ്യക്തിയെ കണ്ടു കിട്ടാന്‍ പ്രയാസമാണ്.. എല്ലാ കുട്ടികളും രാമേട്ടനെ പോലെ ആകാന്‍ മണ്ണടിയിലെ  അമ്മമാര്‍ പ്രാര്‍ത്ഥിച്ചു..  പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കും.. എന്ത് ചോദിച്ചാലും കൃത്യമായി മറുപടി.. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നാടിന്‍റെ ഓജസ്സും തേജ്ജസും ഒക്കെ രാമേട്ടനായിരുന്നു. ഈ തിരക്കിനിടയില്‍ കുടുംബം എന്ന ചിന്ത രാമേട്ടന്‍ മറന്നു പോയി.. രാമേട്ടന്റെ അമ്മ യക്ഷി പാറുവിനെ പേടിച്ചിട്ടാണ് രാമേട്ടന്‍ കെട്ടാത്തത് എന്ന് ജന സംസാരം..

    എങ്കിലും എന്‍റെ കുട്ടിക്കാലത്ത്   ഒരു ദിവസം രാമേട്ടന്‍  പരോക്ഷമായി ഒരു പണി എനിക്ക് നല്‍കി.  അന്ന് കാലത്ത് ഐ സി ഡി എസ് പദ്ധതി പ്രകാരം ഉച്ചയ്ക്ക് ഉപ്പുമാവും പാലും കൊടുക്കുന്നത് ഞങ്ങളുടെ വീടിന്‍റെ  അടുത്തുള്ള  ഒരു മഠത്തില്‍ വച്ചായിരുന്നു. കുട്ടികള്‍ മാത്രമല്ല മുറ്റിയതും പറ്റിയതും മുതുക്കികളും ഒക്കെ അവിടെ വന്നു നിന്ന് ഉപ്പു മാവില്‍ ഒരു പങ്കു വാങ്ങുമായിരുന്നു. അവധി ദിവസങ്ങളില്‍ ഗ്രാമത്തിലെ മിക്കവാറും ആള്‍ക്കാര്‍ അവിടെ രാവിലെ തന്നെ ഒത്തു കൂടുമായിരുന്നു. അവിടെ ഒരു പൊതുകുളം ഉണ്ടായിരുന്നു. അന്ന് മിക്കവാറും ആള്‍ക്കാര്‍ കുളിക്കുന്നത് അവിടെ ആയിരുന്നു. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിലേക്ക് ഇടിഞ്ഞു പൊളിഞ്ഞ കുളിപ്പുര മാളികയില്‍ ഇരുന്നു  ഒളിഞ്ഞു നോക്കുന്ന വിരുതന്‍മാരുടെ വിക്രിയകളുടെ പൊരുള്‍ മനസിലാക്കാന്‍ ഒരുപാടു വൈകി പോയി. അപ്പോഴേക്കും ആ മാളിക പൊളിച്ചു വിറ്റിരുന്നു...   എല്ലാവര്ക്കും പ്രിയങ്കരനായ രാമേട്ടനെ ഒരിക്കല്‍ കുളിക്കടവില്‍  വച്ച് കുട്ടി പണിക്കത്തിയുടെ മകള്‍ " സുശീല " ഫ്ഫാ പട്ടീ , തെമ്മാടിത്തരം കാണിക്കുന്നോ " എന്നൊരു ആട്ടു ആട്ടുന്നത്‌ കേട്ടപ്പോഴും കുഞ്ഞായിരുന്ന എന്‍റെ തലയില്‍ ഒന്നും കത്തിയിരുന്നില്ല... അവടെ ഒരു നിഷേധം ഞാന്‍ അന്ന് മനസ്സില്‍ കരുതി.. അന്ന് ഒരു അവധി ദിവസം ആയിരുന്നു.   എല്ലാവരും കുളികടവില്‍ ഉണ്ടായിരുന്നു. മെമ്പര്‍ ശിവനും, മോഹനന്‍ പിള്ളയും, തൂട്ട ശശിയും , വെരുക് ബാലനും , കാവില്‍ തൂറി അരവിന്ദാക്ഷനും പിന്നെ നമ്മുടെ രാമേട്ടനും ഒക്കെ കിഴക്കേ കരയില്‍ ഇരുന്നു ചൂണ്ട ഇടുകയായിരുന്നു. ഒരുപാടു പിള്ളേര്‍ അവര്‍ക്ക് ചുറ്റും കൂടി നിന്ന് മീന്‍ പിടിക്കുന്നതിന്റെ രഹസ്യങ്ങള്‍ പഠിച്ചു തുടങ്ങി. വായ്താരിയിലൂടെയും അറിവുകളിലൂടെയും കൈമാറുന്ന നാട്ടറിവിന്റെ രഹസ്യങ്ങള്‍ പുതിയ തലമുറ സ്വായത്തമാക്കി കൊണ്ടിരുന്നു. "ചൂണ്ടയില്‍ മണ്ണിരയെ കൊരുക്കുംപോള്‍ " ഇര" എന്ന് പറയുന്നത് നിഷേധം .. പകരം " തീറ്റ " എന്ന് പറഞ്ഞാലേ മീന്‍ കിട്ടുകയുള്ളൂ. തീറ്റയില്‍ അല്പം തുപ്പി വയ്കെണ്ടാ ആവശ്യം , പൊങ്ങുതടിയുടെ വലുപ്പം , ചൂണ്ടയില്‍ നിന്നും അതിനുള്ള അകലം , ഓരോ തരത്തിലുള്ള മീനും അതിന്‍റെ പ്രത്യേകതകളും, സാധാരണം മീന്‍ കാണുന്ന സ്ഥലങ്ങള്‍,  എല്ലാം ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.. എന്നെങ്കിലും ഒരു നല്ല ചൂണ്ടക്കാരന്‍ ആകണം എന്ന വിചാരത്തോടെ.. പെട്ടെന്നാണ് മെമ്പര്‍ അണ്ണന്റെ ചൂണ്ടയില്‍ ഒരു മീന്‍ പിടിച്ചത്.." കൈതക്കോര  " എന്ന് നാട്ടില്‍ പറയും , കുറെ മുള്ളുകള്‍ ഉള്ള കറുത്ത കരിമീന്‍ പോലെത്തെ ഒരു മീന്‍.. പിടയുന്ന മീനിനെ ചവിട്ടി പിടിച്ചു അണ്ണന്‍ അതിന്‍റെ ചൂണ്ട ഊരാന്‍ ശ്രമിച്ചു. കൈയില്‍ മുള്ള് കൊണ്ടു.. ദേഷ്യത്തോടെ ചൂണ്ട വലിച്ചു ഊറി..  ആ മീനിന്‍റെ ചെകിളയും കണ്ണും ഒക്കെ അടര്‍ന്നു മാറി..  ആകെ ചോര മായം.. അപ്പോള്‍ അവിടെ നിന്ന രാമേട്ടന്‍ പറഞ്ഞു.. " ഇതിന്റെ  മ ...( ഡാഷ് ) എല്ലാം പോയല്ലോ മെമ്പറെ... ഇനി ഇത് എന്തിനു കൊള്ളാം !   അപ്പോഴേക്കും ഉപ്പു മാവ് തിന്നാന്‍ സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു.. പിള്ളാരെല്ലാം കൂട്ടത്തോടെ ഓടി. 

    അടുത്ത ദിവസം അമ്മ മത്തി കഴുകി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു.. അച്ഛന്‍ വാഴയ്ക്ക് വളം ഇട്ടു കൊണ്ടു അപ്പുറത്ത് ഉണ്ടായിരുന്നു.. അമ്മ മത്തിയുടെ ചെകിളയും പൂവും ഒക്കെ എടുത്തു കളയുന്നത് കണ്ടു ഞാന്‍ ചോദിച്ചു..അമ്മെ ഇതിന്‍റെ .....(ഡാഷ് ) കളയുവാനോ... അമ്മ എന്നെ ഒന്ന് നോക്കി ഒന്നും പറഞ്ഞില്ല
അടുത്ത മത്തിയുടെ ചെകിളയും പോയപ്പോള്‍ എനിക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല .." ......(ഡാഷ്) പോയ മീന്‍ എന്തിനു കൊള്ളാം ?? പെട്ടെന്ന് പുറത്തൊരു പുകച്ചില്‍... നീറ്റല്‍... പാഞ്ചി കമ്പിന്റെ പ്രഹരത്തില്‍ ഞാന്‍ ഞെരി പിരി കൊണ്ടു... എവിടുന്നു പഠിച്ചു ഇതൊക്കെ?? അച്ഛന്‍ കലി തുള്ളി... " രാമേട്ടന്‍ " നാവില്‍ വന്നെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് അടുത്ത അടി വീണു.....

എങ്കിലും എന്‍റെ പദസമ്പത്തില്‍ ഒന്ന് കൂടിയതില്‍ പില്‍കാലത്ത് ഞാന്‍ രാമേട്ടനോട്‌ നന്ദി പറഞ്ഞു.. രമേട്ടനല്ല ദൈവം തന്നെ പറഞ്ഞാലും അര്‍ഥം അറിയാതെ ഒരു വാക്കും എങ്ങും പ്രയോഗിക്കില്ല എന്ന ശപഥവും അന്ന് ഞാന്‍ എടുത്തു... 
    
                                                                                                         വീജ്യോട്സ് 
      

2011, ജൂൺ 25, ശനിയാഴ്‌ച

അമ്മയുടെ മണമുള്ള ടീച്ചര്‍

അഞ്ചാം ക്ലാസ്സിലെ കുട്ടികളെ നോക്കി  പുതിയതായി ചാര്‍ജ് എടുത്ത അന്നമ്മ ടീച്ചര്‍  ഒരു നുണ പറഞ്ഞു. " നിങ്ങളെ എല്ലാം ഞാന്‍ ഒരേ പോലെ സ്നേഹിക്കുന്നു. "

 പിന്നിലെ ബെഞ്ചിലിരുന്നു ഉറക്കം   തൂങ്ങുന്ന സുരേഷില്‍ നോട്ടം പതിഞ്ഞപ്പോള്‍ പ്രസ്താവനയിലെ അസത്യം അന്നമ്മ ടീച്ചറെ നോക്കി ചിരിച്ചു. പാറി പറന്ന മുടി, മുഷിഞ്ഞു നാറിയ വള്ളി നിക്കര്‍, കുളി വല്ലപ്പോഴും , കുറുക്കന്‍റെ കണ്ണുകള്‍, ചില്ലറ മൊശട  തരങ്ങള്‍, പിന്നീടങ്ങോട്ട് അവനെ നുള്ളുന്നതിനും ,  അവന്‍റെ പേപ്പറിന് പിശുക്കി മാര്‍ക്ക്‌ നല്‍കുന്നതില്‍ ടീച്ചെര്‍ക്ക്  ഒരു പ്രത്യേക രസം കിട്ടി..

        നാളുകള്‍ കഴിഞ്ഞപ്പോള്‍ പഴയ സ്കൂള്‍ റിക്കോര്‍ഡുകള്‍ പരിശോധിക്കുന്നതിനിടയില്‍ അന്നമ്മ ടീച്ചര്‍ വിസ്മയിച്ചു പോയി... രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുന്‍പ് സുരേഷ് ഇങ്ങനെ ആയിരുന്നില്ല ... ടീച്ചര്‍ മറ്റു ടീചെര്‍മരോട് സുരേഷിനെ പറ്റി തിരക്കി .. " ബുദ്ധിയും പ്രസന്നതയും ഉള്ള കുട്ടി , ഒന്നാംതരം പെരുമാറ്റം " സരോജിനി ടീച്ചര്‍ പറഞ്ഞു . " പഠിക്കാന്‍ മിടുക്കന്‍ , പക്ഷെ ക്യാന്‍സര്‍ രോഗിയായ അമ്മയെ കുറിച്ച് അവന്‍ വ്യാകുല പെട്ടിരുന്നു" രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന സുകുമാരി ടീച്ചര്‍ പറഞ്ഞു. " മൂന്നാം ക്ലാസ്സില്‍ അവന്‍ ഉഴപ്പ് തുടങ്ങി , അവന്‍റെ അമ്മ മരിച്ചു, അച്ഛന്‍ മദ്യപാനിയായി"  മൂന്നാം ക്ലാസ്സിലെ അവന്റെ ടീച്ചര്‍ ആയിരുന്ന  വസന്ത ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അന്നമ്മ ടീച്ചര്‍ ഒരു നെടുവീര്‍പ്പിട്ടു..

  " സുരേഷ് ആരുമായും കൂട്ടുകുടുന്നില്ല .. മഹാ ഉഴപ്പന്‍.. ഉറക്കം ക്ലാസ്സില്‍ തന്നെ.." ഞാന്‍ പൊതിരെ തല്ലും കൊടുക്കും" നാരായണന്‍ മാഷ്‌ പറഞ്ഞു തുടങ്ങിയപ്പോള്‍  അന്നമ്മ ടീചെറിന്റെ മനസ്സില്‍ വെറുപ്പിന്റെ മഞ്ഞുരുകി തുടങ്ങിയിരുന്നു. അവനോടു വെറുപ്പ്‌ തോന്നിയതില്‍ അവര്‍ ലജ്ജിച്ചു. കുട്ടികള്‍ ടീചെര്‍ക്ക് ഓണ സമ്മാനവുമായി എത്തിയപ്പോള്‍ ലജ്ജ വര്‍ധിച്ചു.      മനോഹരമായ വര്‍ണ കടലാസ്സില്‍ പൊതിഞ്ഞു റിബണിട്ടു മറ്റു കുട്ടികള്‍ പലതരം ഉപഹാരങ്ങള്‍ ടീചെര്‍ക്ക് കൊടുത്തപ്പോള്‍  ന്യൂസ് പേപ്പര്‍ തുണ്ടില്‍ ചുളുക്കിയോതുക്കിയാണ് സുരേഷ് സമ്മാനം എത്തിച്ചത്. തുറന്നു നോക്കിയപ്പോള്‍ മറ്റു കുട്ടികള്‍ ആര്‍ത്തു വിളിച്ചു. പരിഹസിച്ചു ചിരിച്ചു. മുക്കാലും ഒഴിഞ്ഞ പെര്‍ഫ്യൂം കുപ്പിയും നിറം മങ്ങിയ ഒരു ചുളിഞ്ഞ പച്ച നിറമുള്ള റിബ്ബണും ... വളരെ മനോഹരമായിരിക്കുന്നു... എന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ സുരേഷിന്റെ കണ്ണുകള്‍ തിളങ്ങി.. പെര്‍ഫ്യും അവര്‍ വസ്ത്രത്തില്‍ അടിച്ചു.  അവന്‍ അവരെ നോക്കി പുഞ്ചിരിച്ചു ... എന്നിട്ട് ടീച്ചറിനോട് പറഞ്ഞു " ടീച്ചര്‍ക്ക്  ഇന്ന് എന്‍റെ അമ്മയുടെ മണമാണ്..." 

    അന്ന് ടീച്ചര്‍ ഏറെ നേരം കരഞ്ഞു. അന്ന് മുതല്‍ അവര്‍ പഠിപ്പിച്ചത് വായനയോ എഴുത്തോ കണക്കോ ആയിരുന്നില്ല. പകരം കുട്ടികളെ ആണ് പഠിപ്പിച്ചത്..  സുരേഷിനെ പ്രത്യേകം   ശ്രദ്ധിച്ചു  . അതോടെ  അവനു മനസ്സിന്റെ പഴയ പ്രകാശം തിരികെ കിട്ടി. പ്രോല്‍സാഹിപ്പിക്കുന്തോരും അവന്‍ കൂടുതല്‍   മിടുക്കനായി. വര്‍ഷാവസാനം ക്ലാസിലെ ഏറ്റവും മിടുക്കന്‍ സുരേഷ് ആയി മാറി..  എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് വീണ്ടും നുണയായി മാറി.. സുരേഷിനോട് ഏറ്റവും കൂടുതല്‍ വാത്സല്യം ... 

  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അന്നമ്മ ടീചെര്‍ക്ക് ഒരു കത്ത് കിട്ടി.. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചര്‍ അന്നമ്മ ടീച്ചര്‍ ആണ്..  ബിരുദവും പോസ്റ്റ്‌ ഗ്രജുവഷനും  പാസ്സായി കഴിഞ്ഞപ്പോഴും സുരേഷിന്റെ  നല്ല ടീച്ചര്‍ അന്നമ്മ ടീച്ചര്‍ തന്നെ... ഐ എ  എസ് നേടി കഴിഞ്ഞപ്പോള്‍ സുരേഷ് അന്നമ്മ ടീചെരെ മാത്രം വിളിച്ചു.. എന്‍റെ  നല്ല ടീച്ചര്‍.. ഒരു ദിവസം അവന്‍ എഴുതി " മനസിന്‌ ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി..  വിവാഹ വേളയില്‍ അമ്മയുടെ സ്ഥാനത്ത് ടീച്ചര്‍ ഇരിക്കണം .. അവര്‍ ചെന്നു.. പണ്ട് സുരേഷ് നല്‍കിയ പച്ച റിബ്ബണ്‍ തലമുടിയില്‍ കെട്ടി.. ... വൃദ്ധയായ ടീച്ചറെ പുണര്‍ന്നു അവന്‍ കാതില്‍ പറഞ്ഞു  " എന്നെ വിശ്വസിച്ചതിന് നന്ദി " 

 ടീച്ചറിന്‍റെ മറുപടി " നിനക്ക് തെറ്റി മോനെ , നീയാണ് എന്നെ മാറ്റിയത് , എങ്ങനെ പഠിപ്പിക്കണം എന്ന് നിന്നെ കാണുന്നത് വരെ എനിക്കറിഞ്ഞു കൂടായിരുന്നു "   



                                                                                              കടപ്പാട്  .... ബി എസ് വാര്യര്‍ ( മനോരമ ) 

2011, ജൂൺ 10, വെള്ളിയാഴ്‌ച

ചിലമ്പണിഞ്ഞ യക്ഷി

കടമറ്റത്ത്‌ കത്തനാരുടെ ദിവ്യാത്ഭുതങ്ങള്‍  ടെലി വിഷനില്‍ സീരിയലായി കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്റെ മകന്‍ ചോദിച്ചു " അച്ഛാ ഈ യക്ഷി ആസ്തമ രോഗിയാണോ ?? അപ്പോഴാണ് ഞാനും നോക്കിയത്. മസില് പിടിച്ചു ശ്വാസം വിടാന്‍ പാട് പെടുന്ന ഒരു സുന്ദരി. വികൃത ശബ്ദം കേള്‍പ്പിച്ചു, കുലുങ്ങി ചിരിക്കുന്ന ,  വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ശത്രുവിനെ കഴുത്ത് ഞെരിച്ചു കാല്‍ കൊണ്ട് നാഭിയില്‍ ചവിട്ടി  കൊല്ലുന്ന യക്ഷി. "  യക്ഷിയും  ഭൂതവും  ഒക്കെ  ഉണ്ടോ ??  " വീണ്ടും പയ്യന്റെ ചോദ്യം. സത്യം   പറഞ്ഞാല്‍   പിള്ളേരെ   പോലെ   തന്നെ   എന്നെയും  ചുറ്റിച്ചിട്ടുള്ള ചോദ്യമാണിത്, . എന്റെ  കുട്ടി  കാലത്ത്  സീരിയലും സിനിമയും ഒന്നും സര്‍വ സാധാരണം അല്ലാതിരുന്നത് കൊണ്ട്  ഇത്തരത്തില്‍  ഉള്ള  സംശയങ്ങള്‍  ഇല്ലാതിരുന്നില്ല  എന്ന്  പറയുവാന്‍  സാധിക്കില്ല . കാരണം അമ്മുമ്മ കഥകളിലും മാന്ത്രിക നോവലുകളിലും യക്ഷിയും ഭൂതവും ഒക്കെ നിറഞ്ഞു നിന്നിരുന്നു. ഭാവനാ സമ്പൂര്‍ണമായ മനസുകളില്‍ യക്ഷിയുടെ വിവിധ രൂപങ്ങള്‍ അന്നും ഉടലെടുത്തിരുന്നു. എന്നാല്‍ സീരിയലുകളിലെ പോലെ യക്ഷികള്‍ "ആസ്തമ" രോഗികളെ പോലെ ശ്വാസം കിട്ടാതെ  മസില് പിടിക്കുന്നതും  കരാട്ടെ കാണിക്കുന്നതും കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

  " മുതുകെല്ലാം പൊള്ളയാണെ
   മുട്ടോളം മുടിയുമുണ്ടേ "     അങ്ങനെ സുന്ദരിയും  ചിലപ്പോള്‍  രൌദ്ര രൂപ പിശചിനി യുമായ യക്ഷി , മനുഷ്യരുടെ ചോരയും മാംസവും ഒക്കെ ഊറ്റി കുടിച്ചു പല്ലും നഖവും മാത്രം കരിമ്പന ചുവട്ടില്‍ ഉപേക്ഷിക്കുന്ന ഭീകര രൂപിയായ യക്ഷി. ചുണ്ണാമ്പു ചോദിച്ചു വശീകരിച്ചു പിടിക്കുന്ന മനോഹരിയായ യക്ഷി. യക്ഷി വരുമ്പോള്‍ പാലപ്പൂവിന്റെ   മണവും കൊലുസിന്റെ കിലുക്കവും ഉണ്ടാകുമെന്നാണ് വിദഗ്ധ മതം. അമ്മ പറഞ്ഞു തന്ന കഥകളിലും നാട്ടിലെ പഴം കഥകളിലും യക്ഷികളുടെ മണം എന്നും ഉണ്ടായിരുന്നു. ദ്രാവിഡ തനിമയുടെ തിരുശേഷിപ്പുകള്‍ അതെ പടി നില നില്‍ക്കുന്ന " മണ്ണടി കാവിലമ്മയുടെ നാട്ടില്‍ " ഭീകര രൂപികള്‍ക്ക് സ്വോര്യ  വിഹാരം അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞു ഉച്ചബലി   (ഉത്സവം ) വരെ യുള്ള  7 ദിവസം മാത്രമേ അവറ്റകള്‍ക്ക് സ്വോര്യ വിഹാരം അനുവദിച്ചു നല്‍കിയിട്ടുള്ളൂ എന്നാണ് വിശ്വാസം. 
അത് കൊണ്ട് തന്നെ " പാല മൂട്ടില്‍ യക്ഷിയും ഇലഞ്ഞി മൂട്ടില്‍ യക്ഷിയും ചന്ദന മൂട്ടില്‍                                അറു കൊലയെയുമൊക്കെ   നാട്ടുകാര്‍ക്ക്‌ പേടിയില്ലായിരുന്നു.  ഒരു കരി വളയോ ചെമ്പു മോതിരമോ വഴിപാട്‌ നല്‍കിയാല്‍ അവര്‍ സംതൃപ്തരും ആയിരുന്നു. 

  എന്നാല്‍ എന്റെ നാട്ടില്‍ മാത്രം കാണപെട്ടിരുന്ന " അപൂര്‍വ ഇനം ഭീകര ജീവിയായിരുന്നു" " ഒറ്റ മുലച്ചി " പണ്ടെങ്ങോ പുലപ്പേടിയും മണ്ണാപ്പേടിയും ഉണ്ടായിരുന്ന കാലത്ത് ഒരു മുല മുറിച്ചു കളഞ്ഞു അരും  കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ദുരാത്മാവാണ് ഒറ്റ മുലച്ചി എന്ന് സങ്കല്‍പം . പൂത കുന്നില്‍ കാവാണ്‌ ഒറ്റ മുലച്ചിയുടെ ആവാസ കേന്ദ്രം. ഒറ്റ മുലച്ചി ആരെയും കൊല്ലാറില്ല പകരം പേടിപ്പിക്കാറുണ്ട് . കാവിനോട് ചേര്‍ന്ന പറങ്കി മാവിന്‍ തോട്ടത്തില്‍ ചെമ്പട്ടുടുത്ത്  അര മണി കിലുക്കി  മരത്തിനു മുകളില്‍ തൂങ്ങി കിടന്നു അത് വഴി പോകുന്നവരെ പേടിപ്പിക്കും. ശരീരത്തിനോളം വലുപ്പമുള്ള ഒറ്റ മുലയും തീ തുപ്പുന്ന കണ്ണുകളും ഇടി    മുഴക്കത്തെ   വെല്ലുന്ന അലര്‍ച്ചയും അനുഭവിച്ചു പനിച്ചു വിറച്ചു വിറങ്ങലിച്ചു പോയ സാഹസികര്‍ എന്റെ നാട്ടിലുണ്ട്. പലരും അവരുടെ അനുഭവങ്ങള്‍ വിവരിക്കാരുമുണ്ട്. 

യക്ഷിയും മറുതയും മാടനും ഒക്കെ ഉള്ള  നാട്ടില്‍ ആണ് വളര്‍ന്നത്‌ എങ്കിലും ഒന്നിനെയും നേരില്‍ കാണാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. എങ്കിലും ഒരിക്കല്‍      ഈ അദൃശ്യ     ശക്തികളുടെ    സാന്നിധ്യം    ഞാന്‍ ശരിക്കും   അനുഭവിച്ചു. ഒരു എഴാം ക്ലാസ്സുകാരന്റെ മനസ്സില്‍ വളരെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു അനുഭവം. ഞങ്ങളുടെ ഉത്സവം കൊടിയേറി കിടക്കുന്ന സമയം. അതായതു എല്ലാ ഭൂത ഗണങ്ങളെയും ദേവി അഴിച്ചു വിട്ടിരിക്കുന്ന സമയം . സന്ധ്യ മയങ്ങിയ സമയത്താണ് കമലാക്ഷി അമ്മായി വീട്ടില്‍ എത്തിയത്. ഉത്സവത്തിനു വന്നതാണ്‌. അന്ന് കാലത്ത് അങ്ങനെയാണ് . ഉത്സവത്തിനു നാല് ദിവസം മുന്‍പേ എല്ലാവരും വരും . ഉത്സവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞേ പോകു. വണ്ടിയും വള്ളവും ഒക്കെ കുറവുള്ള സമയം. മാത്രവുമല്ല മനുഷ്യര്‍ തമ്മില്‍ സ്നേഹം ഉള്ള കാലം കൂടിയായിരുന്നു. " എടി ഇത്തിരി മുറുക്കാന്‍ താടി" അമ്മായി പറഞ്ഞപ്പോള്‍ ആണ് അമ്മ മുറുക്കാന്‍ പാത്രം നോക്കിയത്. അയ്യോ ഒന്നും ഇല്ലല്ലോ " എടാ നീ പോയി ആ  തട്ടാമലയുടെ കടയില്‍ നിന്നും പത്തു പൈസക്ക് മുറുക്കാന്‍ വാങ്ങി വാടാ. " എനിക്ക് സന്തോഷം. എന്നെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തു വിടാറില്ലായിരുന്നു . ആയതിനാല്‍ എനിക്ക് മുക്ക് വരെ പോകാനുള്ള അവസരം ലഭിച്ചു. ക്ഷേത്രത്തിലെ പതിവ് ചെണ്ടമേളവും കേട്ട് മുറുക്കാനും ബാക്കിയും വാങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. അമ്പല മുക്കിലെ സംസാരം കുട്ടന്‍ മേശിരിയെ കുറിച്ച് മാത്രമായിരുന്നു. " എന്നാലും ഈ ഉത്സവത്തിനു അവന്‍ ഇല്ലാതെ പോയല്ലോ. എല്ലാം ദൈവ നിശ്ചയം " ആരൊക്കെയോ പിറുപിറുത്തു.  .  പീലിക്കോട്ടു വീട്ടിലെ കുട്ടന്‍ മേശിരി കല്ലട ആറ്റില്‍ മുങ്ങി മരിച്ചിട്ട് ഒരാഴ്ച പോലും ആയിരുന്നില്ല . പച്ചോലയില്‍ കൂട്ടികെട്ടിയ മീന്‍ കൊത്തിയ കണ്ണുകളുള്ള ശവം എന്റെ ഓര്‍മയില്‍ ഊളിയിട്ടു. കുട്ടന്‍ മേശിരി അല്പം ജ്യോതിഷവും ചെറിയ കണ്കെട്ട് വിദ്യകളും ഒക്കെ വശം ഉള്ള ആള്‍ ആയിരുന്നു. വായില്‍ ഒരു മുട്ടായി ഇട്ടു വായില്‍ നിന്നും നിര്‍ത്താതെ റിബണ്‍ വലിച്ചെടുക്കുക , അതിലുപരി അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുക ( വിഭൂതി) തുടങ്ങിയവ കുട്ടന്‍ മേശിരിയുടെ നമ്പര്‍ ആയിരുന്നു. പട്ടയ്ക്കുള്ള കാശ് കൊടുത്താല്‍ കുട്ടന്‍ മേശിരിയുടെ വക കലാ  പ്രകടനം സാധാരണം ആയിരുന്നു. പല "ബാബാ " മാരും വിഭൂതി എടുത്തു അത്ഭുത പെടുതന്നതിനു മുന്‍പ് കുട്ടന്‍ മേശിരി ഞങ്ങളെ അത്ഭുതപെടുത്തിയിരുന്നു. 

 ഒരു ഊടുവഴിയിലൂടെ ഒരു ഭര്‍ലോങ്ങ്‌ നടന്നാല്‍ മാത്രമേ വീട്ടില്‍ എത്തുകയുള്ളൂ. ഇന്നത്തെ പോലെ വഴി വിളക്കുകളോ    അടുത്തടുത്തുള്ള വീടുകളോ  ഉണ്ടായിരുന്നില്ല. പ്രധാന വഴി വിട്ടു ഊടുവഴി തുടങ്ങുന്ന    ഭാഗത്ത്‌     രണ്ടു    വീടുകള്‍    ഉണ്ട് .   അത് കഴിഞ്ഞാല്‍ പിന്നെ ആള്‍ താമസം ഇല്ലാത്ത പുരയിടങ്ങള്‍ ആണ്.  ഏകദേശം 300  മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ വല്യത്തെ വീടാണ്. ആ പരിസരത്ത് കറന്റു ഉള്ള ഏക വീടും അതായിരുന്നു.  അവിടെ നിന്നും വിളിപ്പാടകലെ  ആണ് എന്റെ  വീട് . മുറുക്കാന്‍  പൊതി കൈയില്‍ പിടിച്ചു ഞാന്‍ ആളൊഴിഞ്ഞ വെട്ടു വഴിയിലൂടെ നടന്നു തുടങ്ങി. ഒരു കടവാവല്‍ പ്രത്യേക ശബ്ദത്തോടെ എന്‍റെ തലയ്ക്കു മുകളിലൂടെ പറന്നു പോയി.  ആളൊഴിഞ്ഞ പുരയിടത്തിന്റെ സൈഡില്‍ കൂടി കടന്നു പോയപ്പോള്‍ മുന്നണി കാടിനിടയില്‍ ( കമ്യുണിസ്റ്റ് പച്ച ) എന്തോ അനങ്ങുന്നത് പോലെ തോന്നി.  വെള്ള  മുണ്ടുത്ത ഒരു സ്ത്രീ രൂപത്തിന്റെ നിഴല്‍ പോലെ .. "ക്ണിം ക്ണിം"  ഒരു പാദ സ്വരത്തിന്റെ കിലുക്കം എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. യക്ഷികള്‍ ചിലമ്പ് അണിയുന്നത് താണ്ഡവം ചെയ്യാനാണ്.  താണ്ഡവം കഴിഞ്ഞു കുരുതി. ദൈവമേ .. ഞാന്‍ വിയര്‍ത്തു തുടങ്ങി.  മര പൊത്തില്‍ ഇരുന്നു  ഒരു നത്ത് ( ചെറിയ തരം  മൂങ്ങ ) വികൃത ശബ്ദം ഉണ്ടാക്കിയപ്പോള്‍ കോടിയേറി കിടക്കുകയാണെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തു പോയി. കൂടാതെ കൈയില്‍ മുറുക്കാനും. ... എന്‍റെ കാലുകള്‍ ഇത്തിരി വേഗത്തില്‍ ചലിച്ചു തുടങ്ങി. അപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ മനസിലാക്കി " ആ കൊലുസിന്റെ ശബ്ദം എന്നെ പിന്തുടരന്നു. ഞാന്‍ നിന്നു. "ക്ണിം ക്ണിം"ശബ്ദം നിലച്ചു. " ഇലഞ്ഞി പ്പൂവിന്റെ മണം പരിസരത്ത് വ്യാപിച്ചു. ഒരു ചാവാലി പട്ടി വല്ലാതെ  മോങ്ങി . ഞാന്‍ ചെറുതായി ഓടി തുടങ്ങി . കൊലുസിന്റെ ശബ്ദം ശക്തമായി  വരുന്നു. എന്‍റെ കാല്‍ ഒരു കല്ലില്‍ തട്ടി മുറിഞ്ഞു. വീഴാതെ രക്ഷപെട്ടു. ശരീരം ആസകലം ഒരു വിറയല്‍. .. മാടനും മറുതയും യക്ഷിയും ഒറ്റമുലച്ചിയും കുട്ടന്‍ മേശിരിയുമൊക്കെ എന്‍റെ സ്മൃതി പഥത്തില്‍ താണ്ടവം ആടി... അര്‍ത്ഥ പ്രാണനില്‍ വിറളി പിടിച്ചു, പിച്ചും പേയും പറഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ വള്ളി നിക്കര്‍ മഴ വെള്ളം വീണ പോലെ നനഞ്ഞിരുന്നു. 

        രണ്ടു നാള്‍ പനിച്ചു കിടന്നു. പനി മാറിയപ്പോള്‍ അച്ഛന്‍ " മൂന്ന് നാണയ തുട്ടുകള്‍ കൈയില്‍ തന്നിട്ട് പറഞ്ഞു " ഇതാണ് നീ കണ്ട  യക്ഷിയുടെ പാദ സ്വരം " മുറുക്കാന്റെ ബാക്കി വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ ഇട്ട കാര്യം ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചു പോയി. 


                                                                                                                        വീജ്യോട്സ്










2011, മേയ് 30, തിങ്കളാഴ്‌ച

മുത്ത്‌ മാല വേണോ ? മുത്ത്‌ മാല ....

" വീട്ടിലിരുന്നു മാന്യമായ തൊഴില്‍ ചെയ്തു പത്തു കാശ് ഉണ്ടാക്കുവാനുള്ള ഒരു അവസരമാ   മോനെ , ആ കൊച്ച് ,  വീട്ടില്‍ വെറുതെ ഇരിക്കുക അല്ലെ  " എന്ന് പറഞ്ഞാണ്   ശിവന്‍റെ   അമ്മ   തുടങ്ങിയത് . എന്‍റെ കേട്ടിയോളാണ് ആ കൊച്ച് .  ശിവന്‍റെ അമ്മ അല്ലേലും അങ്ങനെ ആണ്. എന്ത് കാര്യം നാട്ടില്‍ ഉണ്ടായാലും ആദ്യം അറിയും. അതിരാവിലെ പാലുമായി പപ്പു പിള്ളയുടെ കടയില്‍ പോകുമ്പോള്‍ മുതല്‍ ഈ സ്പെഷ്യല്‍ കരസ്പോണ്ടിന്റിനു  പണി തുടങ്ങുന്നു. പിന്നെ പ്രത്യേക പരിപാടികള്‍ , ഫ്ലാഷ് ന്യൂസ്‌ , വാര്‍ത്തകള്‍ എന്നിവയില്‍ അല്പം മസാല കൂട്ടി  കിട്ടുന്ന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. " മോനോട് മാത്രം ഞാനീ കാര്യം പറയുന്നുള്ളൂ.. പിന്നെ കാര്യം പറഞ്ഞു തുടങ്ങി. കേട്ടപ്പോള്‍ എനിക്കും  ഒരു ഞെട്ടല്‍ .. സത്യമാണോ ?? "മോണനെ സത്യം ..  ഈ ഹോട്ട് ന്യൂസ്‌ എന്തായാലും ലോക്കല്‍ ചാനലില്‍ നിന്നും കിട്ടിയതല്ല .. എവിടുന്നു കിട്ടി ഈ വിവരം .. അത് പിന്നെ പറയാം  എന്ന് പറഞ്ഞു അവര്‍ ഒഴിഞ്ഞു മാറി.

           ശിവന്‍റെ അമ്മ കള്ളം പറഞ്ഞതാണോ ?? ഏയ്‌ , ആവാന്‍ വഴിയില്ല .. ശിവന്‍ എന്‍റെ അടുത്ത ചങ്ങാതിയാണ്.  പക്ഷെ ഇന്നലെയും ഞങ്ങള്‍ കൂടിയതാണല്ലോ ? അവന്‍ ഒന്നും പറഞ്ഞില്ലല്ലോ ? ഒരു പക്ഷെ അവന്‍ മറന്നു പോയിരിക്കും . ശിവന്‍  എന്‍റെ  ബാല്യ കാല  സുഹൃത്താണ്‌ . ഒരു ഓട്ടോ ഡ്രൈവര്‍ ആയി ജീവിതം സസുഖം ആഘോഷിക്കുന്നവന്‍.  ഓട്ടോയുടെ ടൂള്‍ കിറ്റിനോപ്പം രണ്ടു ഗ്ലാസ്സുകളും അല്പം അച്ചാറും ഒരു കുപ്പി വെള്ളവും എപ്പോഴും സജ്ജമായിരിക്കും . എപ്പോഴാണ് കോള് കിട്ടുന്നത് എന്ന്   പറയാന്‍   കഴിയില്ലല്ലോ. പലര്‍ക്കും സമയം  വളരെ  അമൂല്യമായതുകൊണ്ടും  മത്സരം  കടുപ്പം ആയതുകൊണ്ടും   ഈ  കരുതല്‍  ചില  വൈകുന്നേരങ്ങളില്‍  എനിക്കും   ഗുണം   ചെയ്തിടുണ്ട്  .  ടൌണില്‍   ഓട്ടം   പോയാല്‍   ശിവന്‍   ഒരു   പൈന്റ്റ് വാങ്ങി  വണ്ടിയില്‍  വയ്കും . ഞാന്‍  ജോലി  കഴിഞ്ഞു  വരുമ്പോള്‍   എന്നെയും  കയറ്റി  വീട്ടിലേക്കുള്ള  വെട്ടു  വഴിയുടെ  ഇരുള്‍  വീണ  വളവില്‍   കയ്യാല  പൊന്ത യുടെ  മറപറ്റി  ഓട്ടോ  നിര്‍ത്തി  മരുന്നടിക്കും  . പലപ്പോഴും അടിച്ചു  കൊഞ്ചായ എന്‍റെ  മാന്യതുടെ  തിരുനെറ്റിയില്‍  വെടി  കൊള്ളാതെ രക്ഷിച്ച  ബുള്ളെറ്റ്  പ്രൂഫ്‌  കവചം   ഈ  ഓട്ടോ  ആയിരുന്നു . അതിനാല്‍ എനിക്ക് ശിവനോടും ശിവന് എന്നോടും ഒളിവുകള്‍ ഒന്നും ഇല്ലായിരുന്നു. ഉടനെ ഞാന്‍ ശിവനെ വിളിച്ചു അമ്മ പറഞ്ഞ കാര്യം ചോദിച്ചു.  അവന്‍ പറഞ്ഞു " ആ തള്ളയ്ക്കു വട്ടാ , നീ പോയി വേറെ പണി നോക്ക്.

  എങ്കിലും ശിവന്‍റെ അമ്മ പറഞ്ഞത്‌ പൂര്‍ണമായും തള്ളാനോ കൊള്ളാനോ എനിക്ക് കഴിഞ്ഞില്ല. തിരിഞ്ഞും പിരിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ശിവന്‍റെ  അമ്മ പൊട്ടിച്ചിരിക്കുന്നത് ഒരു ബോംബാണ്. ഇത് സത്യമാണെങ്കില്‍ ജീവിതം തന്നെ മാറി മറിയും. പതിവ് പോലെ രാവിലെ തന്നെ ഞാന്‍ ജോലിക്ക് പോയി. തലേന്ന് നല്ലവണ്ണം ഉറങ്ങാത്തതിന്റെ    ക്ഷീണത്തില്‍   ബസില്‍   ഇരുന്നു   ഒന്ന്   മയങ്ങി    പോയി. ബസ്‌   കൊടുമണ്‍   സ്റ്റോപ്പില്‍   നിര്‍ത്തിയപ്പോള്‍   ബസിനെ   ഓവര്‍  ടേക്ക്  ചെയ്തു  പോയ  ഓട്ടോ  പരിച്ചയമുള്ളതായിരുന്നു. അതെ  ശിവന്‍റെ ഓട്ടോ . അതില്‍  ശിവന്‍റെ ഭാര്യയും  മറ്റൊരു  സ്ത്രീയും . പെട്ടെന്ന്  ശിവന്‍റെ അമ്മ പറഞ്ഞത്  സത്യമാണെന്ന്  ഒരു തോന്നല്‍ . ഓഫീസില്‍  എത്തിയിട്ടും ഇരുപ്പുറച്ചില്ല. വെടി കൊണ്ട വെരുകിനെ പോലെ മനസ്സില്‍ ഒരു പിടച്ചില്‍. ജൂനിയര്‍ സൂപ്രണ്ട്  ആനന്ദവല്ലിയോടു ചോദിച്ചാല്‍ തീര്‍ച്ചയും കാര്യം അറിയാന്‍ കഴിയും. പത്തനംതിട്ടയിലെ പുതിയ കടകള്‍ , കടയിലെ സ്റൊക്കുകള്‍ , പുതിയ ഓഫറുകള്‍ , ടൌന്‍ ഹാളിലെ പരിപാടികള്‍ , ധര്‍ണകള്‍, തുടങ്ങി റിംഗ് റോഡിലെ കുഴികളെ കുറിച്ചുവരെ  നല്ല നിശ്ചയം ഉള്ള വ്യക്തിയാണ് ടി യാള്‍ .... പക്ഷെ ഈ കാര്യം തീര്‍ത്തും ഓപ്പണ്‍ ആയി ചോദിയ്ക്കാന്‍ വയ്യ. ചിലപ്പോള്‍ ആ വിവരം ഇല്ലാത്ത തള്ള പറഞ്ഞത് കള്ളം ആണെങ്കില്‍ എന്‍റെ സകല ഇമേജും പോകില്ലേ.. അതിനാല്‍ അവിടെയും ഇവിടെയും ഒക്കെ ചുറ്റി ചോദിച്ചു. സ്വാഹ .. മറുപടിയും ന്വാഹ ! ! പിന്നെ മനസ്സില്‍  കണ്ട മുഖം പ്യൂണ്‍ സുരേഷ് ബാബുവിനെ ആണ് . ആള് ശിപായി  ആണെങ്കിലും സുബെദാരുടെ ഭാവം  ! സകല ഉടായിപ്പുകളുടെയും ആശാന്‍ .. അപ്പോള്‍ ബാബു അണ്ണന്‍ അറിയാത്ത ഉടായിപ്പ് സംഗതികള്‍ ഉണ്ടാകാന്‍ വഴിയില്ല. ബാബു അണ്ണനും ഒന്നും വിട്ടു പറഞ്ഞില്ല. എന്നാലും എന്‍റെ മനസ്സില്‍ ഒരു വേദന.

      പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ പതിവ് ചായ കുടിക്കായി ഞാന്‍ അബ്ധൂക്കയുടെ കടയില്‍ എത്തി. ചായയും സുഖിയനും കഴിച്ചുകൊണ്ടിരിന്നുപോള്‍  അബ്ദൂക്കയോട്  കുശലം ചോദിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി.. "എന്താ അബ്ദൂക്ക" നിങ്ങള്‍   മാലയോന്നും   കേട്ടുന്നില്ലേ   ?? ഞാന്‍ ചോദിച്ചു ... എന്തു  മാലയാ ??? " ഞമ്മളുടെ നിക്കാഹു കയിഞ്ഞില്ലേ സാറേ "  അബ്ദൂക്ക പറഞ്ഞു ..  "  അല്ല എന്തോ മുത്ത്‌ മാലയോ മറ്റോ " ??? " ഞാന്‍ പറഞ്ഞു. " ഞമ്മക്ക്  അറിയില്ല " അബ്ദൂക്ക പറഞ്ഞു .. " അല്ല ഏതാണ്ട് മുത്ത്‌ വാങ്ങി മാല കെട്ടുമെന്നോ മറ്റോ " എനിക്കും അറിയില്ല ,   അറിയാന്‍ വെറുതെ ചോദിച്ചതാ ... ഞാനും പറഞ്ഞു നിര്‍ത്തി.. " അയ്യോ മുതലാളീ , നമ്മുടെ  റിംഗ് റോഡിലെ റൂബി ടവറിലെ മാല കച്ചവടമാ സാറ് പറഞ്ഞത് .. എവിടെ ?? എവിടെ ??  ഫോണ്‍ ഇന്‍ പരിപാടിയില്‍ ഒരു ക്ലൂ കിട്ടിയ വീട്ടമ്മയായ ചേച്ചിയുടെ സന്തോഷം എന്നെയും ബാധിച്ചു.  ഒരു ഓട്ടോ പിടിച്ചാല്‍ പതിനഞ്ചു രൂപയെ ആകൂ സാറേ .. അബ്ദൂക്ക പറഞ്ഞു .. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓട്ടോ പിടിച്ചു.. സ്ഥലം കണ്ടു പിടിക്കാന്‍ പ്രയാസം ഉണ്ടായില്ല .. ഓട്ടോക്കാരന്‍ സ്ഥലം കട്ടി തന്നു. റൂബി ടവറിലെ നാലാം നിലയില്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന വലിയ ബോര്‍ഡിലെ അക്ഷരങ്ങള്‍ എന്‍റെ മനസിലും വര്‍ണങ്ങള്‍ നിറച്ചു .. " ഡ്രീം പേള്‍സ്‌"  അതെ എന്‍റെ സ്വപ്ന മുത്തുകള്‍ ..

      ശിവന്‍റെ അമ്മ പറഞ്ഞത് സത്യമാണ്. ശിവന്‍റെ അമ്മ പറഞ്ഞത് ഈ മുത്ത്‌ മാലകളെ കുറിച്ചാണ് ..   പത്തനംതിട്ടയിലെ മുത്ത്‌ മാലകള്‍ക്ക്  ചരിത്ര പരമായ പ്രത്യേകതകള്‍ ഉള്ളതായി അറിയില്ല..  ആറന്മുള കണ്ണാടിയും , മധുബനി പെയിന്ടിങ്ങും , പവിത്ര മോതിരവും പോലെ പത്തനംതിട്ടയിലെ മുത്ത്‌ മാലകളെ കുറിച്ച് കേട്ടറിവ് ഇല്ല. " എങ്കിലും കുറച്ചു കാശ് ഉണ്ടാക്കുവാനുള്ള മാര്‍ഗം   ആണത്. അത് എനിക്ക് മനസ്സില്‍ ആയി. അത് കൊണ്ടാണ് ശിവന്‍ പോലും എന്നോട് ഒളിച്ചു വച്ചത്. അത് കൊണ്ട് വാശിയോടു കൂടി ഞാന്‍ ആ സ്ഥാപനത്തിന്റെ പൂമുഖത്തേക്ക്‌ കയറി. അറബി കഥകളിലെ ഹൂറിയെ പോലെയുള്ള രണ്ടു സുന്ദരികള്‍ .. സര്‍ പ്ലീസ് കം .. എന്ന് മൊഴിഞ്ഞു എന്നെ അകത്തേക്ക് ആനയിച്ചു. ഓഫീസിന്റെ സെറ്റ് അപ്പ്‌ എന്നെ അതിശയിപ്പിച്ചു. സര്‍കാര്‍ ഓഫീസിലെ മാറാല പിടിച്ച കസേരകളും ഫയലുകളും ജമ്പോ ഫാനുകളും കണ്ടു പഠിച്ച ഞാന്‍ ചില്ലിട്ട ക്യാബിനുകളും , ശീതികരിച്ച മുറികളും , അവിടെ തങ്ങി നിന്ന വില കൂടിയ അത്തറിന്റെ മണവും ഒഴികി നടക്കുന്ന വെസ്റ്റേണ്‍ മുസികിന്റെ അലകളും എന്നെ മറ്റൊരു ലോകത്തില്‍ എത്തിച്ചു.  Ante - റൂമിലെ പതു പതുത്ത സോഫയില്‍ ഇരുന്നു. ഒരു സുന്ദരി അടുത്ത് വന്നു. സര്‍  ടീ , കോഫീ, ഓര്‍ കൂള്‍  ?? " ഒരു ഗ്ലാസ്‌ തണുത്ത വെള്ളം " ഞാന്‍ പറഞ്ഞു. ആ മുറിയിലെ അരണ്ട വെളിച്ചവുമായി  കണ്ണുകള്‍ പോരുത്തപെട്ടു വന്നു. അപ്പോഴാണ്  ആ മുറിയില്‍ എന്നെ പോലെ പത്തോളം പേര്‍ ഉണ്ടെന്നു  മനസിലായത്. പല തരത്തിലും പല ഭാവത്തിലും ഉള്ളവര്‍.  മറ്റൊരു സുന്ദരി ഒരു പേപ്പറും ഫയലുമായി എന്‍റെ എതിരെ വന്നിരുന്നു. സര്‍ , കുറച്ചു വിവരങ്ങള്‍  ... അങ്ങനെ  എന്‍റെ പേരും  ജാതകവും ഒക്കെ അവര്‍  ചോദിച്ചു ,അതില്‍ എഴുതി. സര്‍ ഫിഫ്ടി റുപ്പീസ് പ്ലീസ്.. ഒട്ടും മടിക്കാതെ ഞാന്‍ അമ്പത് രൂപ നല്‍കി.. പെട്ടെന്ന് ഒരാള്‍ ഒരു ഡിജിറ്റല്‍ ക്യാമറയും ആയി എത്തി.. സര്‍,  കാര്‍ഡിന് വേണ്ടിയാണു.. ഒരു ഫോട്ടോ എടുത്തു..  റൂമിലെ സ്പീകറിലൂടെ ഒരു അറിയിപ്പ് വന്നു... പന്ത്രണ്ടു മുപ്പതിന് വെല്‍ക്കം മീറ്റിംഗ് ഉണ്ട്.. എല്ലാവരും അത് കഴിഞ്ഞേ പോകാവൂ..  അല്പം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ എനിക്ക് ഒരു കാര്‍ഡും (ഫോട്ടോ പതിച്ചത് ) ബ്രോഷറും നല്‍കി..  സമയം ഇഴഞ്ഞു നീങ്ങി... ഇതിനിടയില്‍ ചായയും കൂള്‍ ഡ്രിങ്ക്സും ഒക്കെ വന്നു.. ചില ഫോറിന്‍ വിമാന സര്‍വീസുകളിലെ പോലെ ലഹരി വല്ലതും കാണുമെന്നു ഞാന്‍ കിനാവ് കണ്ടത് വെറുതെ ആയി.

      സിനിമ സ്റ്റൈലില്‍ രണ്ടു മൂന്നു യുവതികള്‍ കൈ വീശി കടന്നു വന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തു. മിക്ക ആള്‍ക്കാരും കോള്‍മയിര്‍ കൊണ്ട് കാണും . ഏതായാലും ഞാന്‍ അത് അനുഭവിച്ചു. വിശാലമായ ഒരു കൊണ്ഫെരെന്‍സ് ഹാളിലേക്ക് എല്ലാവരെയും കൊണ്ട് വന്നു. കമ്പ്യൂട്ടര്‍ പ്രോജെക്ടരും മറ്റു അനുബന്ധ ഉപകരണങ്ങളും ... സെമി സര്‍കില്‍ ആകൃതിയിലുള്ള  ഡയാസില്‍ മൂന്ന് കസേരകള്‍ മാത്രം ... ഒരു പത്ര സമ്മേളനത്തില്‍ കാണുന്നത് പോലെ മൈക്രോ ഫോണുകള്‍ കുട്ടിവച്ചിരിക്കുന്നത്  കാണുവാന്‍ കഴിഞ്ഞു. എന്തോ ഒരു വല്യ സംഭവം നടക്കാന്‍ പോകുന്നു എന്ന് മനസ് പറഞ്ഞു .. ശിവന്റെ അമ്മയ്ക്ക് നന്ദി പറഞ്ഞു..  ഒരു സുന്ദരി സ്വാഗതം പറഞ്ഞു.. പിന്നെ സ്യുട്ടും കോട്ടും ഇട്ട രണ്ടു മൂന്ന് പേര്‍ പ്രസംഗിച്ചു. ഡ്രീം പേള്‍സ് ഒരുക്കുന്ന സമ്പാദ്യ പദ്ധതിയെ കുറിച്ച് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. " ഇത് ഒരു  എക്സ് പോര്‍ട്ട്‌  കമ്പനി ആണ്. ആധുനിക MANAGEMENT തത്വങ്ങള്‍ അനുസരിച്ച് ലാഭം പങ്കുവച്ചു ബിസ്സിനെസ്സ് വളര്‍ത്തുന്ന കമ്പനി . ഓരോ കാര്‍ഡു ഉടമയും ഓരോ പാര്ട്ടനെര്‍  ആണ്.  കാര്യം വളരെ നിസ്സാരം , കാര്‍ഡ് ഉടമകള്‍ (ഇപ്പോള്‍ ഞാനും ) 500  രൂപ നല്‍കിയാല്‍ പിറ്റേ ദിവസം അവര്‍ക്ക് ഹൈദരാബാദ്   പേള്‍സ്  നല്‍കുന്നു. കൂട്ടത്തില്‍ ഒരു ഡിസയ്നും .. ആ ഡിസ്യ്നില്‍ ഒരു മാല കോര്‍ത്ത്‌ അടുത്ത ദിവസം ഓഫീസില്‍ കൊടുത്താല്‍ 550   രൂപ തിരികെ കൊടുക്കുന്നു.  ഇതിനെ ഒരു ടാസ്ക് എന്നാണ് പറയുക.   ശിവന്റെ അമ്മ പറഞ്ഞത് പോലെ " വീട്ടില്‍ ഇരുന്നു മാന്യമായ തൊഴില്‍ ചെയ്തു കാശ് ഉണ്ടാക്കുവാനുള്ള ഒരു സംരംഭം " ആരെങ്കിലും മൂന്നു ടാസ്ക് ഒരുമിച്ചു എടുത്താല്‍ അവര്‍ക്ക് 250  രൂപ അധികം ലഭിക്കും. ഒരുമാസത്തില്‍ നൂറു ടാസ്ക് കമ്പ്ലീറ്റ്‌ ചെയ്യുന്ന  പാര്ട്ടനെര്‍ക്ക് സ്പെഷ്യല്‍ ബോണ്‌സ് കൈയിലെ നല്‍കും ... ആകേ റിസ്ക്‌ ഫാക്ടര്‍ ഫോറിന്‍ മാര്‍ക്കറ്റ്‌ ഡിമാന്റ്റ്  അനുസരിച്ച് മാത്രമേ സ്പെഷ്യല്‍ ബോണസും ടാസ്ക് അലവന്‍സും തീരുമാനിക്കുകയുള്ളു. .....പല തരത്തിലുള്ള  ഗ്രാഫുകളും തുകയും പല ഭാഗ്യ ശലികളുടെ ഫോട്ടോയും കണ്ടു ഞങ്ങള്‍ മതി മറന്നിരുന്നു. ഒരു നിമിഷത്തേക്ക് ഒരു കോടിപതി ആണെന്ന തോന്നല്‍.  ഇതെല്ലാം കേട്ടപ്പോള്‍ മോനെ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി ..........

. നാളത്തേക്കുള്ള  ബുക്കിംഗ് തീര്‍ന്നു പോയി എന്ന് ആ കൌണ്ടറിലെ സുന്ദരി അറിയിച്ചു...  ഒരു ദിവസത്തേക്ക് മാത്രമേ ബൂകിംഗ് കമ്പനി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ എന്ന് അവര്‍ പറഞ്ഞു. വെട്ടില്‍ വന്നു ഭാര്യയോട്‌ കാര്യങ്ങള്‍ പറഞ്ഞു.. അവള്‍ക്കു ഒരു വിശ്വാസ കുറവ്. അപ്പോള്‍ ഞാന്‍ ശിവന്റെ കാര്യം പറഞ്ഞു. ശിവന്റെ വീട്ടില്‍ ഒരു സര്‍പ്രൈസ് പരിശോധന നടത്തി കാര്യങ്ങള്‍ മനസിലാക്കാന്‍ അവളോട്‌ പറഞ്ഞു. ഏതായാലും അഞ്ഞൂറ് രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു. രാവിലെ എട്ടു മണിക്ക് തന്നെ കമ്പനിയില്‍ എത്തി. വളരെ നീണ്ട ക്യൂവായിരുന്നു. സത്യം പറഞ്ഞാല്‍ ഞാനെത്ര മണ്ടനായിരുന്നുവെന്നും ലോകത്തിന്റെ വളര്‍ച്ച മനസ്സില്‍ അക്കത്തവന്‍ എന്നും  എനിക്ക് മനസില്യായി. പല പരിചയമുള്ള മുഖങ്ങളും അവിടെ കണ്ടു. കുട്ടത്തില്‍ ആനന്ദവല്ലി സാറും ബാബു അണ്ണനും ഉണ്ടായിരുന്നു. ശിവന്റെ വീട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭാര്യ കണ്ടെത്തുകയും എന്നോട് വിളിച്ചു പറയുകയും ചെയ്തു. അങ്ങനെ ഞാനും അഞ്ഞൂറ് രൂപ നല്‍കി മുത്തിന് രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ മുത്ത്‌ വാങ്ങാന്‍ എത്തുകയും 1000 രൂപയ്ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുത്തുമായി ഞാന്‍ വീട്ടിലെത്തി മാല കോര്‍ത്തു. ഈ മാല തിരിച്ചു നല്‍കിയപ്പോള്‍ എനിക്ക് 550  രൂപ തിരിച്ചു നല്‍കി... ആദ്യമായി മുത്ത്‌ മാലയിലെ വരുമാനം .. ഇങ്ങനെ വാങ്ങലും മാല കെട്ടലും പണം കൊയ്യലും ഒക്കെ തുടര്‍ന്ന്. പത്തു ദിവസം കൊണ്ട് എനിക്ക്  ടാസ്ക് അമ്പതിലേറെ ആയി. ശിവന്‍ സഹകരണ സംഘത്തില്‍ നിന്നും 25000  രൂപ ലോണ്‍ എടുത്തു മുത്തുകള്‍ വാങ്ങി കൂട്ടി. ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തിയാണ് ശിവന്‍ കാര്യങ്ങള്‍  നടത്തിയത്. അവര്‍ക്ക് പീസ് വര്‍ക്കിനു 15    രൂപ നല്‍കും .. ശിവന് എന്നാലും 35  രൂപ ലാഭം..! ! എനിക്കറിയാവുന്ന പലരും അന്‍പതിനായിരം രൂപയില്‍ അധികം മുടക്കി വന്‍ വരുമാനം നേടി കൊണ്ടിരുന്നു. ഒരു ലോണ്‍ എടുത്തു പരിപാടി തുടങ്ങാന്‍ ഞാനും പദ്ധതി ഇട്ടു. പക്ഷെ കെട്ടിയോള്‍ ഇടങ്കോല്‍ ഇട്ടതു കൊണ്ട് തല്‍കാലം 3000  രൂപയില്‍ കളി തുടര്‍ന്ന്. അടുത്ത മാസം പ്രോവിടെന്റ്റ്‌ ഫണ്ടില്‍ നിന്നും ലോണ്‍ എടുത്തിട്ട് ആറു മാസം ആകുന്നു. ഭാര്യ അറിയാതെ പി എഫ് ലോണ്‍ എടുത്തു കുറച്ചു കൂടി ഇന്‍വെസ്റ്റ്‌ ചെയ്യാം .. മന കോട്ട പലതും കെട്ടി.     ....

    ജനുവരി മാസത്തിലെ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ നാലു മുത്ത്‌ മാലകളും തലേന്ന് ബുക്ക്‌ ചെയ്ത മൂന്നു സെറ്റ് മുത്തിനുള്ള രസീതും പി എഫില്‍ നിന്നും എടുത്ത 10000  രൂപയുമായി റൂബി ടവറില്‍ എത്തുമ്പോള്‍ ആകെ ഒരു ബഹളം... ഓഫിസ് അടഞ്ഞു കിടക്കുന്നു. ആരും ഇല്ല.. ഒരു തുണ്ട് കടലാസ്സില്‍ ഇത്ര മാത്രം എഴുതിയിരിക്കുന്നു ... പൊങ്കല്‍ പ്രമാണിച്ച് കമ്പനി മൂന്നു ദിവസം പ്രവര്‍ത്തിക്കുന്നതല്ല.. പക്ഷെ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ ... ആരോട് ചോദിയ്ക്കാന്‍ ...  അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌ .. ഇന്ന് കൂടി പ്രവര്തിച്ചിരുന്നെങ്കില്‍ എന്റെ 10000 രൂപയും കൂടി സ്വാഹ ആയേനെ ...  അങ്ങനെ  ആടും , മാഞ്ചിയവും ,നാഗ മാണിക്യവും , രുദ്രാക്ഷവും , വാസ്തു വിളക്കും ,  ലിംഗ വര്‍ധന യന്ത്രവും കണ്ടു പഠിക്കാത്ത മലയാളിയുടെ      പറ്റിപ്പ്‌  നിഘണ്ടുവിലേക്ക്  പത്തനംതിട്ടയുടെ വക  മുത്ത്‌ മാലയും   .......


                                                                                                                                       വീജ്യോട്സ്