2012, ഏപ്രിൽ 4, ബുധനാഴ്‌ച

ഒരു പ്രണയാറുതിയില്‍....

ഈ  പ്രണയാറുതിയില്‍
മണല്‍ നിറഞ്ഞ മനസ്സിന്‍റെ 
നിറമില്ലാത്ത നിഴലുകളില്‍
മദം നിറയുമ്പോള്‍ 
നീ നടന്നു മറയുക 
കാമമെരിയുന്ന ഖാണ്ടവത്തില്‍  നിന്നും 


ചടുല ചുംബനങ്ങളുടെ 
തനിയവാര്‍ത്തനങ്ങള്‍ 
രതിസ്ഫുലിങ്ങള്‍ക്ക് ഉലകൂട്ടുംപോള്‍ 
 നമ്മള്‍ അപരിചിതര്‍ 
വരയിലും വിളിയിലും വിഷം പുരണ്ട
എന്‍റെ ചിന്തകള്‍ 
 നിന്‍റെ ഉടലിലെ  ഉത്സവങ്ങള്‍ക്ക് 
 തോരണം ചാര്‍ത്തുമ്പോള്‍ 
നീ തിരിച്ചറിയുക 
കലഹിക്കാനോ   പ്രണയിക്കാനോ 
ഞാനശക്തനാണെന്ന്....


വജ്ര മുനയുള്ള സ്വപ്നങ്ങളുടെ 
വെള്ളാരങ്കല്ലുകളില്‍
തെളിയുന്ന നിന്‍റെ മിഴിയിണകള്‍ 
എന്നില്‍ നിറച്ചത്   ബാല്യത്തിന്റെ 
പൂ മഴയെങ്കിലും 
പ്രണയം  പടിയിറങ്ങിയ 
എന്‍റെ സ്പന്ദനങ്ങള്‍ക്ക്  
കൊടും വേനലിന്റെ 
ക്രൌര്യമുണ്ടായിരുന്നു.. 
നിന്‍റെ മാംസളതയിലേക്ക് 
ആഴ്ന്നിറങ്ങുവാന്‍ ....


എങ്കിലും നീ അറിയുക 
കിനാവെളിച്ചത്തില്‍ കിന്നാരം ചൊല്ലി
എന്നെ നിദ്രാവിഹീനനാക്കിയ
കുടമുല്ലപ്പൂക്കളെക്കാള്‍  ഞാനിഷ്ട്ടപെടുന്നത്
നിന്നെതന്നെയാണ്...
നീ കോറിയിട്ട അക്ഷരങ്ങളെയാണ്‌ ....