2011, ജൂലൈ 30, ശനിയാഴ്‌ച

അയാള്‍ വെറും മനുഷ്യനാണ്


 ( എണസ്റ്റ് തോംസണ്‍ എന്ന ഊര്‍ജ്ജതന്ത്രജ്നന്‍ എഴുതിയ അനുഭവ കഥയില്‍ നിന്നും )

       കൊടും തണുപ്പില്‍ മഞ്ഞുമൂടിയ ഭൂമിയുള്ള സ്ഥലത്തെ കഥ. പാവപെട്ട കിഴവി കഷ്ടപ്പെട്ട് മഞ്ഞിലൂടെ പാദ രക്ഷയില്ലാതെ നടക്കുന്നത് ശ്രദ്ധിക്കാന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരക്ക് കൂട്ടി പോകുന്നവര്‍ക്ക് നേരമില്ല. 
ഷൂസില്ലാതെ തറയില്‍ കാല് വയ്ക്കുന്നത് പോലും വേദന ജനകം.  

ചിരിച്ചു രസിച്ചു നിരത്തിലൂടെ പോയ യുവ ദമ്പതികള്‍ കിഴവിയെ കണ്ടില്ല. രണ്ട് കുഞ്ഞുങ്ങളെ ക്രിസ്മസിന് അമ്മൂമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്ന യുവതിയും വല്യമ്മയുടെ കഷ്ടപ്പാട് ശ്രദ്ധിച്ചില്ല. ഒരു കൈയില്‍ ബൈബിളുമായി നീങ്ങിയ വൈദികന്റെ മനസ് സ്വര്‍ഗ്ഗ രാജ്യത്തു ആയതിനാലാവാം വൃദ്ധയുടെ ദൈന്യം കാണാന്‍ ഇടയായില്ല .

ശീത കാറ്റില്‍ നിന്നും രക്ഷ നേടാന്‍ ബട്ടണില്ലാത്ത കീറക്കോട്ട് കൂട്ടിപ്പിടിച്ചു അവര്‍ ബസ്‌ സ്റ്റോപ്പില്‍ കത്ത് നിന്നു. ബ്രീഫ് കേസുമായി അവിടെ ഉണ്ടായിരുന്ന യുവ കോമളന്‍ അവരില്‍ നിന്നും വല്ല രോഗവും പകര്‍ന്നാലോ എന്ന് ഭയന്ന് മാറി നിന്നു. ഒരു പതിന്നലുകാരി സൂക്ഷിച്ചു നോക്കി , പക്ഷെ മിണ്ടിയില്ല...  

വേദന കടിച്ചു പിടിച്ചു വല്യമ്മ ബസില്‍ കയറി. മുന്‍ ഭാഗത്ത്‌ ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലിരുന്നു . വൃദ്ധ ഇരുന്ന സീറ്റില്‍ ഉണ്ടായിരുന്ന ആള്‍ അസ്വസ്ഥനായി. കിഴവിയുടെ നഗ്ന പാദങ്ങള്‍ കണ്ട ഡ്രൈവര്‍ ആ വഴിയിലെ ദാരിദ്ര്യമോര്‍ത്തു കോളേജു റൂട്ടിലേക്ക് മാറ്റി ഡ്യൂട്ടി വാങ്ങുന്നതിനെ പറ്റി ചിന്തിച്ചു. അടുത്ത സീറ്റില്‍ ഇരുന്ന നാലു വയസുകാരന്‍ വൃദ്ധയെ ചൂണ്ടി " അമ്മെ 'ദേ അമ്മൂമ്മയുടെ ചെളി നിറഞ്ഞ  കാല്‍  വിരലുകള്‍ കണ്ടോ ? എന്ന് ചോദിച്ചു ." ആരെയും കൈ ചൂണ്ടരുത് " എന്ന് പറഞ്ഞു അവര്‍ കുഞ്ഞിനെ അടിച്ചു. 

ഇവര്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ കാണണം , അവര്‍ക്കൊന്നും നാണം ഇല്ലേ ?? എന്ന് ആട്യത്വം മുഖ മുദ്രയാക്കിയ സ്ത്രീ കമന്റു  പാസാക്കി . അടുത്തൊരു സീറ്റില്‍ ഇരുന്ന അദ്ധ്യാപിക പറഞ്ഞു " ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ നാമെല്ലാം നികുതി കൊടുക്കുന്നില്ലേ "   അടുത്തിരുന്ന കോളേജു അധ്യാപകന്‍റെ കമന്റ്‌ " ആയ കാലത്ത് സമ്പാദിക്കാന്‍ പഠിക്കണം , ഇവര്‍ ചെറുപ്പത്തില്‍ പണം സൂക്ഷിരുന്നെങ്കില്‍ ഇന്ന് കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല . കുറ്റം അവരുടേത് മാത്രം . എല്ലാവര്ക്കും ദിഷണാ വൈഭവത്തിന്റെ ഊറ്റം .. ഒരു ബിസ്സിനിസ്സു കാരന്‍ വൃദ്ധയെ സമീപിച്ചു ഇരുപതു ഡോളര്‍ നോട്ടു ഉയര്‍ത്തി കാട്ടി, അവര്‍ക്ക് കൊടുത്തു ഷൂസ് വാങ്ങാന്‍ പറഞ്ഞു. അവര്‍ നന്ദി സൂചകമായി ചിരിച്ചു. 

  അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു യുവാവ് ബസില്‍ കയറി . ചുറു ചുറുക്കും നല്ല വേഷവും . ചിരിച്ചു തകര്‍ത്തു പോക്കറ്റിലെ മ്യൂസിക്‌ പ്ലയാറിന്റെ താളത്തിലാണ് അയാളുടെ നടത്തം . വൃദ്ധയുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. വന്നിരുന്നപ്പോള്‍ തന്നെ ജീര്‍ണ വസ്ത്രം ധരിച്ച വൃദ്ധയുടെ നഗ്ന പാദങ്ങള്‍ അയാളുടെ കണ്ണില്‍ പെട്ടു. അയാളുടെ ഉത്സാഹം ഉടന്‍ നിന്നു. വില കൂടിയ ബ്രാന്‍ഡ്‌   ഷൂസ് ആണ്  അയാളുടെ കാലില്‍. പല മാസങ്ങളായി സമ്പാദിച്ചു കഴിഞ്ഞ ദിവസം വാങ്ങിയവ. ഉടന്‍ അയാള്‍ ഷൂസ് അഴിച്ചു. സോക്സും ഊരി. " അമ്മയ്ക്ക് ഷൂസ് ഇല്ല അല്ലേ , സാരമില്ല " എന്ന് പറഞ്ഞു കുനിഞ്ഞു ആ വൃദ്ധ പാദങ്ങള്‍ വൃത്തിയാക്കി സോക്സും വിലയേറിയ ഷൂസും ധരിപ്പിച്ചു. വൃദ്ധ നന്ദി പൂര്‍വ്വം തല കുലുക്കി. അപ്പോഴേക്കും ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ ബസില്‍ നിന്നും ഇറങ്ങി നഗ്ന പാദനായി മഞ്ഞിലൂടെ നടന്നു പോയി. " ആരാണ് അയാള്‍ " പലരും തമ്മില്‍ തമ്മില്‍ ചോദിച്ചു . " മാലാഖ ആയിരിക്കണം " എന്നൊരാള്‍ , 'പക്ഷെ അതിനുള്ള തേജസും പ്രഭയും ഇല്ലല്ലോ എന്നായി പലരും , ..

ഒരു നാല് വയസുകാരന്‍ തീര്‍ത്തു പറഞ്ഞു  " ഞാന്‍ നന്നായി കണ്ടതാ അയാള്‍ വെറും മനുഷ്യനാ , മനുഷ്യന്‍ മാത്രം " 

   കടപ്പാട് .. ബി എസ്‌ വാരിയര്‍ ... മലയാള മനോരമ 



2011, ജൂലൈ 23, ശനിയാഴ്‌ച

ഒരു മീനും കുറെ ചെകിളകളും

      മടങ്ങിയെത്താത്ത ബാല്യത്തിന്റെ സ്മൃതി പഥങ്ങളില്‍ മുറിഞ്ഞു പോകാത്ത തുഷാര ബിന്ദുക്കള്‍ പോലെ ചില ഓര്‍മ്മകള്‍ .... ശൈശവത്തിലെ നിഷ്കളങ്കമായ പ്രവര്‍ത്തികളുടെ പൊരുള്‍ തേടി ..... മറവിയുടെ പെരുമ്പറ പെരുക്കങ്ങള്‍ക്കിടയില്‍ സ്മരണയുടെ നേര്‍ത്ത ശ്രുതി യുള്ള   ഒരു പഴയ നനുത്ത ഓര്‍മ ....  എന്‍റെ ഗുരു സ്ഥാനീയന്‍ ആണ്  രാമേട്ടന്‍. എന്ന് വച്ച് രാമേട്ടന്‍ എന്‍റെ വാധ്യാര്‍ ഒന്നും അല്ലായിരുന്നു. എന്‍റെ നാട്ടുകാരന്‍ . എന്റെ നാട്ടിലെ ആദ്യത്തെ സര്‍കാര്‍ ഗുമസ്തന്‍ ... അതും  റെവന്യൂ വകുപ്പില്‍  ഉദ്യോഗം നേടിയ ആള്‍. നാട്ടിലെ പല ബി എ ക്കാരും എം എ ക്കാരും കപ്പലണ്ടി വിറ്റും "തൂത്ത് വരിയല്‍ " കോളേജ് നടത്തിയും   നടന്ന കാലത്ത് ശ്രീ പദ്മനാഭ ചക്രം വാങ്ങാന്‍ യോഗം കിട്ടിയവന്‍ . അത്  കൊണ്ട് തന്നെ രാമേട്ടനെ എല്ലാവര്ക്കും   ഇഷ്ടമായിരുന്നു . സൌഹൃദങ്ങളുടെ മഹാ പ്രവാഹത്തില്‍ മടിച്ചു നടന്ന സാധാരണക്കാരന്‍. കൂടെ പഠിച്ച  മിടുക്കന്‍ മാര്‍ എല്ലാം തെക്ക് വടക്ക് ഈച്ച അടിച്ചു നടന്നപ്പോള്‍ രാമേട്ടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗമയില്‍ നടന്നു. മിക്കവാറും ക്ലാസ്സുകളില്‍ രണ്ടു വര്‍ഷം വീതം പഠിച്ചു വളര്‍ന്നതിന്റെ പേര് ദോഷം ഒരു സര്‍കാര്‍ ജോലി മാറ്റി എടുത്തു. രാമേട്ടന്‍ പ്രീ ഡിഗ്രി തോറ്റതാണ്.. പക്ഷെ ആ ഗമ ഒന്നും ഇല്ല..  കുട്ടന്‍ മൊതലാളി യുടെ കടയിലെ കട്ടന്‍ ബീഡിയും , സോഡാ വെള്ളവും കുടിച്ചു നടന്ന രാമേട്ടന് കറക്കി കുത്തി കിട്ടിയ ജോലി ആണ് എന്ന് ചില അസൂയാലുക്കള്‍ പറയും..  നോക്കണേ ഒരു  ഭാഗ്യം.  ജോലി കിട്ടിയതോടെ രാമേട്ടന്‍ ആകെ മാറി.  കീറ കൈലിയും, ഊശാന്‍ താടിയും, പാറി പരന്ന മുടിയുമായി നടന്ന രാമേട്ടന്‍  സ്റ്റൈല്‍ മാറ്റി.    എല്ലാത്തിനും ഒരു രാമന്‍ ടച്ച്‌ വരുത്തി..   മുണ്ടുക്കുന്നതിനും മുറുക്കുന്നതിനും ഒക്കെ ഒരു പ്രത്യേക സ്റ്റൈല്‍. എപ്പോഴും ഒരു കാലന്‍ കുട കൈയില്‍ കൊണ്ട് നടക്കും. നെറ്റിയില്‍ ശോഭിക്കുന്ന ചന്ദന കുറി ഒരു സാത്വിക ലക്ഷണത്തിന്റെ നേരറിവു പോലെ തിളങ്ങും.

       രാമേട്ടനോട്‌ നേരിട്ട് ഞാന്‍ അധികം ഇടപെഴകിയിട്ടില്ലയിരുന്നു. ഏകദേശം ഇരുപത്തി അഞ്ചു വയസിന്റെ വ്യത്യാസം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ഒരു ചിരിയിലോ മറ്റോ കാര്യങ്ങള്‍ തീരുമായിരുന്നു. എങ്കിലും നാട്ടിലെ പിള്ളര്‍ക്കെല്ലാം രാമേട്ടനെ ആരാധന ആയിരുന്നു. എന്നാല്‍ സംസാരിക്കാന്‍ പേടിയായിരുന്നു. പ്രായമായവര്‍ പറയുമായിരുന്നു അവനെ നോക്കി പഠിക്കൂ.. എന്തൊരു മിടുക്കനാ .. അവന്‍ ഇവിടുത്തെ തഹസില്‍ദാര്‍ ആകും... ഇത്ര തങ്കപെട്ട സ്വഭാവം ഉള്ള ഒരു വ്യക്തിയെ കണ്ടു കിട്ടാന്‍ പ്രയാസമാണ്.. എല്ലാ കുട്ടികളും രാമേട്ടനെ പോലെ ആകാന്‍ മണ്ണടിയിലെ  അമ്മമാര്‍ പ്രാര്‍ത്ഥിച്ചു..  പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കും.. എന്ത് ചോദിച്ചാലും കൃത്യമായി മറുപടി.. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നാടിന്‍റെ ഓജസ്സും തേജ്ജസും ഒക്കെ രാമേട്ടനായിരുന്നു. ഈ തിരക്കിനിടയില്‍ കുടുംബം എന്ന ചിന്ത രാമേട്ടന്‍ മറന്നു പോയി.. രാമേട്ടന്റെ അമ്മ യക്ഷി പാറുവിനെ പേടിച്ചിട്ടാണ് രാമേട്ടന്‍ കെട്ടാത്തത് എന്ന് ജന സംസാരം..

    എങ്കിലും എന്‍റെ കുട്ടിക്കാലത്ത്   ഒരു ദിവസം രാമേട്ടന്‍  പരോക്ഷമായി ഒരു പണി എനിക്ക് നല്‍കി.  അന്ന് കാലത്ത് ഐ സി ഡി എസ് പദ്ധതി പ്രകാരം ഉച്ചയ്ക്ക് ഉപ്പുമാവും പാലും കൊടുക്കുന്നത് ഞങ്ങളുടെ വീടിന്‍റെ  അടുത്തുള്ള  ഒരു മഠത്തില്‍ വച്ചായിരുന്നു. കുട്ടികള്‍ മാത്രമല്ല മുറ്റിയതും പറ്റിയതും മുതുക്കികളും ഒക്കെ അവിടെ വന്നു നിന്ന് ഉപ്പു മാവില്‍ ഒരു പങ്കു വാങ്ങുമായിരുന്നു. അവധി ദിവസങ്ങളില്‍ ഗ്രാമത്തിലെ മിക്കവാറും ആള്‍ക്കാര്‍ അവിടെ രാവിലെ തന്നെ ഒത്തു കൂടുമായിരുന്നു. അവിടെ ഒരു പൊതുകുളം ഉണ്ടായിരുന്നു. അന്ന് മിക്കവാറും ആള്‍ക്കാര്‍ കുളിക്കുന്നത് അവിടെ ആയിരുന്നു. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിലേക്ക് ഇടിഞ്ഞു പൊളിഞ്ഞ കുളിപ്പുര മാളികയില്‍ ഇരുന്നു  ഒളിഞ്ഞു നോക്കുന്ന വിരുതന്‍മാരുടെ വിക്രിയകളുടെ പൊരുള്‍ മനസിലാക്കാന്‍ ഒരുപാടു വൈകി പോയി. അപ്പോഴേക്കും ആ മാളിക പൊളിച്ചു വിറ്റിരുന്നു...   എല്ലാവര്ക്കും പ്രിയങ്കരനായ രാമേട്ടനെ ഒരിക്കല്‍ കുളിക്കടവില്‍  വച്ച് കുട്ടി പണിക്കത്തിയുടെ മകള്‍ " സുശീല " ഫ്ഫാ പട്ടീ , തെമ്മാടിത്തരം കാണിക്കുന്നോ " എന്നൊരു ആട്ടു ആട്ടുന്നത്‌ കേട്ടപ്പോഴും കുഞ്ഞായിരുന്ന എന്‍റെ തലയില്‍ ഒന്നും കത്തിയിരുന്നില്ല... അവടെ ഒരു നിഷേധം ഞാന്‍ അന്ന് മനസ്സില്‍ കരുതി.. അന്ന് ഒരു അവധി ദിവസം ആയിരുന്നു.   എല്ലാവരും കുളികടവില്‍ ഉണ്ടായിരുന്നു. മെമ്പര്‍ ശിവനും, മോഹനന്‍ പിള്ളയും, തൂട്ട ശശിയും , വെരുക് ബാലനും , കാവില്‍ തൂറി അരവിന്ദാക്ഷനും പിന്നെ നമ്മുടെ രാമേട്ടനും ഒക്കെ കിഴക്കേ കരയില്‍ ഇരുന്നു ചൂണ്ട ഇടുകയായിരുന്നു. ഒരുപാടു പിള്ളേര്‍ അവര്‍ക്ക് ചുറ്റും കൂടി നിന്ന് മീന്‍ പിടിക്കുന്നതിന്റെ രഹസ്യങ്ങള്‍ പഠിച്ചു തുടങ്ങി. വായ്താരിയിലൂടെയും അറിവുകളിലൂടെയും കൈമാറുന്ന നാട്ടറിവിന്റെ രഹസ്യങ്ങള്‍ പുതിയ തലമുറ സ്വായത്തമാക്കി കൊണ്ടിരുന്നു. "ചൂണ്ടയില്‍ മണ്ണിരയെ കൊരുക്കുംപോള്‍ " ഇര" എന്ന് പറയുന്നത് നിഷേധം .. പകരം " തീറ്റ " എന്ന് പറഞ്ഞാലേ മീന്‍ കിട്ടുകയുള്ളൂ. തീറ്റയില്‍ അല്പം തുപ്പി വയ്കെണ്ടാ ആവശ്യം , പൊങ്ങുതടിയുടെ വലുപ്പം , ചൂണ്ടയില്‍ നിന്നും അതിനുള്ള അകലം , ഓരോ തരത്തിലുള്ള മീനും അതിന്‍റെ പ്രത്യേകതകളും, സാധാരണം മീന്‍ കാണുന്ന സ്ഥലങ്ങള്‍,  എല്ലാം ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.. എന്നെങ്കിലും ഒരു നല്ല ചൂണ്ടക്കാരന്‍ ആകണം എന്ന വിചാരത്തോടെ.. പെട്ടെന്നാണ് മെമ്പര്‍ അണ്ണന്റെ ചൂണ്ടയില്‍ ഒരു മീന്‍ പിടിച്ചത്.." കൈതക്കോര  " എന്ന് നാട്ടില്‍ പറയും , കുറെ മുള്ളുകള്‍ ഉള്ള കറുത്ത കരിമീന്‍ പോലെത്തെ ഒരു മീന്‍.. പിടയുന്ന മീനിനെ ചവിട്ടി പിടിച്ചു അണ്ണന്‍ അതിന്‍റെ ചൂണ്ട ഊരാന്‍ ശ്രമിച്ചു. കൈയില്‍ മുള്ള് കൊണ്ടു.. ദേഷ്യത്തോടെ ചൂണ്ട വലിച്ചു ഊറി..  ആ മീനിന്‍റെ ചെകിളയും കണ്ണും ഒക്കെ അടര്‍ന്നു മാറി..  ആകെ ചോര മായം.. അപ്പോള്‍ അവിടെ നിന്ന രാമേട്ടന്‍ പറഞ്ഞു.. " ഇതിന്റെ  മ ...( ഡാഷ് ) എല്ലാം പോയല്ലോ മെമ്പറെ... ഇനി ഇത് എന്തിനു കൊള്ളാം !   അപ്പോഴേക്കും ഉപ്പു മാവ് തിന്നാന്‍ സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു.. പിള്ളാരെല്ലാം കൂട്ടത്തോടെ ഓടി. 

    അടുത്ത ദിവസം അമ്മ മത്തി കഴുകി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു.. അച്ഛന്‍ വാഴയ്ക്ക് വളം ഇട്ടു കൊണ്ടു അപ്പുറത്ത് ഉണ്ടായിരുന്നു.. അമ്മ മത്തിയുടെ ചെകിളയും പൂവും ഒക്കെ എടുത്തു കളയുന്നത് കണ്ടു ഞാന്‍ ചോദിച്ചു..അമ്മെ ഇതിന്‍റെ .....(ഡാഷ് ) കളയുവാനോ... അമ്മ എന്നെ ഒന്ന് നോക്കി ഒന്നും പറഞ്ഞില്ല
അടുത്ത മത്തിയുടെ ചെകിളയും പോയപ്പോള്‍ എനിക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല .." ......(ഡാഷ്) പോയ മീന്‍ എന്തിനു കൊള്ളാം ?? പെട്ടെന്ന് പുറത്തൊരു പുകച്ചില്‍... നീറ്റല്‍... പാഞ്ചി കമ്പിന്റെ പ്രഹരത്തില്‍ ഞാന്‍ ഞെരി പിരി കൊണ്ടു... എവിടുന്നു പഠിച്ചു ഇതൊക്കെ?? അച്ഛന്‍ കലി തുള്ളി... " രാമേട്ടന്‍ " നാവില്‍ വന്നെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് അടുത്ത അടി വീണു.....

എങ്കിലും എന്‍റെ പദസമ്പത്തില്‍ ഒന്ന് കൂടിയതില്‍ പില്‍കാലത്ത് ഞാന്‍ രാമേട്ടനോട്‌ നന്ദി പറഞ്ഞു.. രമേട്ടനല്ല ദൈവം തന്നെ പറഞ്ഞാലും അര്‍ഥം അറിയാതെ ഒരു വാക്കും എങ്ങും പ്രയോഗിക്കില്ല എന്ന ശപഥവും അന്ന് ഞാന്‍ എടുത്തു... 
    
                                                                                                         വീജ്യോട്സ്