2011, ജൂൺ 10, വെള്ളിയാഴ്‌ച

ചിലമ്പണിഞ്ഞ യക്ഷി

കടമറ്റത്ത്‌ കത്തനാരുടെ ദിവ്യാത്ഭുതങ്ങള്‍  ടെലി വിഷനില്‍ സീരിയലായി കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്റെ മകന്‍ ചോദിച്ചു " അച്ഛാ ഈ യക്ഷി ആസ്തമ രോഗിയാണോ ?? അപ്പോഴാണ് ഞാനും നോക്കിയത്. മസില് പിടിച്ചു ശ്വാസം വിടാന്‍ പാട് പെടുന്ന ഒരു സുന്ദരി. വികൃത ശബ്ദം കേള്‍പ്പിച്ചു, കുലുങ്ങി ചിരിക്കുന്ന ,  വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ശത്രുവിനെ കഴുത്ത് ഞെരിച്ചു കാല്‍ കൊണ്ട് നാഭിയില്‍ ചവിട്ടി  കൊല്ലുന്ന യക്ഷി. "  യക്ഷിയും  ഭൂതവും  ഒക്കെ  ഉണ്ടോ ??  " വീണ്ടും പയ്യന്റെ ചോദ്യം. സത്യം   പറഞ്ഞാല്‍   പിള്ളേരെ   പോലെ   തന്നെ   എന്നെയും  ചുറ്റിച്ചിട്ടുള്ള ചോദ്യമാണിത്, . എന്റെ  കുട്ടി  കാലത്ത്  സീരിയലും സിനിമയും ഒന്നും സര്‍വ സാധാരണം അല്ലാതിരുന്നത് കൊണ്ട്  ഇത്തരത്തില്‍  ഉള്ള  സംശയങ്ങള്‍  ഇല്ലാതിരുന്നില്ല  എന്ന്  പറയുവാന്‍  സാധിക്കില്ല . കാരണം അമ്മുമ്മ കഥകളിലും മാന്ത്രിക നോവലുകളിലും യക്ഷിയും ഭൂതവും ഒക്കെ നിറഞ്ഞു നിന്നിരുന്നു. ഭാവനാ സമ്പൂര്‍ണമായ മനസുകളില്‍ യക്ഷിയുടെ വിവിധ രൂപങ്ങള്‍ അന്നും ഉടലെടുത്തിരുന്നു. എന്നാല്‍ സീരിയലുകളിലെ പോലെ യക്ഷികള്‍ "ആസ്തമ" രോഗികളെ പോലെ ശ്വാസം കിട്ടാതെ  മസില് പിടിക്കുന്നതും  കരാട്ടെ കാണിക്കുന്നതും കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

  " മുതുകെല്ലാം പൊള്ളയാണെ
   മുട്ടോളം മുടിയുമുണ്ടേ "     അങ്ങനെ സുന്ദരിയും  ചിലപ്പോള്‍  രൌദ്ര രൂപ പിശചിനി യുമായ യക്ഷി , മനുഷ്യരുടെ ചോരയും മാംസവും ഒക്കെ ഊറ്റി കുടിച്ചു പല്ലും നഖവും മാത്രം കരിമ്പന ചുവട്ടില്‍ ഉപേക്ഷിക്കുന്ന ഭീകര രൂപിയായ യക്ഷി. ചുണ്ണാമ്പു ചോദിച്ചു വശീകരിച്ചു പിടിക്കുന്ന മനോഹരിയായ യക്ഷി. യക്ഷി വരുമ്പോള്‍ പാലപ്പൂവിന്റെ   മണവും കൊലുസിന്റെ കിലുക്കവും ഉണ്ടാകുമെന്നാണ് വിദഗ്ധ മതം. അമ്മ പറഞ്ഞു തന്ന കഥകളിലും നാട്ടിലെ പഴം കഥകളിലും യക്ഷികളുടെ മണം എന്നും ഉണ്ടായിരുന്നു. ദ്രാവിഡ തനിമയുടെ തിരുശേഷിപ്പുകള്‍ അതെ പടി നില നില്‍ക്കുന്ന " മണ്ണടി കാവിലമ്മയുടെ നാട്ടില്‍ " ഭീകര രൂപികള്‍ക്ക് സ്വോര്യ  വിഹാരം അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞു ഉച്ചബലി   (ഉത്സവം ) വരെ യുള്ള  7 ദിവസം മാത്രമേ അവറ്റകള്‍ക്ക് സ്വോര്യ വിഹാരം അനുവദിച്ചു നല്‍കിയിട്ടുള്ളൂ എന്നാണ് വിശ്വാസം. 
അത് കൊണ്ട് തന്നെ " പാല മൂട്ടില്‍ യക്ഷിയും ഇലഞ്ഞി മൂട്ടില്‍ യക്ഷിയും ചന്ദന മൂട്ടില്‍                                അറു കൊലയെയുമൊക്കെ   നാട്ടുകാര്‍ക്ക്‌ പേടിയില്ലായിരുന്നു.  ഒരു കരി വളയോ ചെമ്പു മോതിരമോ വഴിപാട്‌ നല്‍കിയാല്‍ അവര്‍ സംതൃപ്തരും ആയിരുന്നു. 

  എന്നാല്‍ എന്റെ നാട്ടില്‍ മാത്രം കാണപെട്ടിരുന്ന " അപൂര്‍വ ഇനം ഭീകര ജീവിയായിരുന്നു" " ഒറ്റ മുലച്ചി " പണ്ടെങ്ങോ പുലപ്പേടിയും മണ്ണാപ്പേടിയും ഉണ്ടായിരുന്ന കാലത്ത് ഒരു മുല മുറിച്ചു കളഞ്ഞു അരും  കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ദുരാത്മാവാണ് ഒറ്റ മുലച്ചി എന്ന് സങ്കല്‍പം . പൂത കുന്നില്‍ കാവാണ്‌ ഒറ്റ മുലച്ചിയുടെ ആവാസ കേന്ദ്രം. ഒറ്റ മുലച്ചി ആരെയും കൊല്ലാറില്ല പകരം പേടിപ്പിക്കാറുണ്ട് . കാവിനോട് ചേര്‍ന്ന പറങ്കി മാവിന്‍ തോട്ടത്തില്‍ ചെമ്പട്ടുടുത്ത്  അര മണി കിലുക്കി  മരത്തിനു മുകളില്‍ തൂങ്ങി കിടന്നു അത് വഴി പോകുന്നവരെ പേടിപ്പിക്കും. ശരീരത്തിനോളം വലുപ്പമുള്ള ഒറ്റ മുലയും തീ തുപ്പുന്ന കണ്ണുകളും ഇടി    മുഴക്കത്തെ   വെല്ലുന്ന അലര്‍ച്ചയും അനുഭവിച്ചു പനിച്ചു വിറച്ചു വിറങ്ങലിച്ചു പോയ സാഹസികര്‍ എന്റെ നാട്ടിലുണ്ട്. പലരും അവരുടെ അനുഭവങ്ങള്‍ വിവരിക്കാരുമുണ്ട്. 

യക്ഷിയും മറുതയും മാടനും ഒക്കെ ഉള്ള  നാട്ടില്‍ ആണ് വളര്‍ന്നത്‌ എങ്കിലും ഒന്നിനെയും നേരില്‍ കാണാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. എങ്കിലും ഒരിക്കല്‍      ഈ അദൃശ്യ     ശക്തികളുടെ    സാന്നിധ്യം    ഞാന്‍ ശരിക്കും   അനുഭവിച്ചു. ഒരു എഴാം ക്ലാസ്സുകാരന്റെ മനസ്സില്‍ വളരെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു അനുഭവം. ഞങ്ങളുടെ ഉത്സവം കൊടിയേറി കിടക്കുന്ന സമയം. അതായതു എല്ലാ ഭൂത ഗണങ്ങളെയും ദേവി അഴിച്ചു വിട്ടിരിക്കുന്ന സമയം . സന്ധ്യ മയങ്ങിയ സമയത്താണ് കമലാക്ഷി അമ്മായി വീട്ടില്‍ എത്തിയത്. ഉത്സവത്തിനു വന്നതാണ്‌. അന്ന് കാലത്ത് അങ്ങനെയാണ് . ഉത്സവത്തിനു നാല് ദിവസം മുന്‍പേ എല്ലാവരും വരും . ഉത്സവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞേ പോകു. വണ്ടിയും വള്ളവും ഒക്കെ കുറവുള്ള സമയം. മാത്രവുമല്ല മനുഷ്യര്‍ തമ്മില്‍ സ്നേഹം ഉള്ള കാലം കൂടിയായിരുന്നു. " എടി ഇത്തിരി മുറുക്കാന്‍ താടി" അമ്മായി പറഞ്ഞപ്പോള്‍ ആണ് അമ്മ മുറുക്കാന്‍ പാത്രം നോക്കിയത്. അയ്യോ ഒന്നും ഇല്ലല്ലോ " എടാ നീ പോയി ആ  തട്ടാമലയുടെ കടയില്‍ നിന്നും പത്തു പൈസക്ക് മുറുക്കാന്‍ വാങ്ങി വാടാ. " എനിക്ക് സന്തോഷം. എന്നെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തു വിടാറില്ലായിരുന്നു . ആയതിനാല്‍ എനിക്ക് മുക്ക് വരെ പോകാനുള്ള അവസരം ലഭിച്ചു. ക്ഷേത്രത്തിലെ പതിവ് ചെണ്ടമേളവും കേട്ട് മുറുക്കാനും ബാക്കിയും വാങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. അമ്പല മുക്കിലെ സംസാരം കുട്ടന്‍ മേശിരിയെ കുറിച്ച് മാത്രമായിരുന്നു. " എന്നാലും ഈ ഉത്സവത്തിനു അവന്‍ ഇല്ലാതെ പോയല്ലോ. എല്ലാം ദൈവ നിശ്ചയം " ആരൊക്കെയോ പിറുപിറുത്തു.  .  പീലിക്കോട്ടു വീട്ടിലെ കുട്ടന്‍ മേശിരി കല്ലട ആറ്റില്‍ മുങ്ങി മരിച്ചിട്ട് ഒരാഴ്ച പോലും ആയിരുന്നില്ല . പച്ചോലയില്‍ കൂട്ടികെട്ടിയ മീന്‍ കൊത്തിയ കണ്ണുകളുള്ള ശവം എന്റെ ഓര്‍മയില്‍ ഊളിയിട്ടു. കുട്ടന്‍ മേശിരി അല്പം ജ്യോതിഷവും ചെറിയ കണ്കെട്ട് വിദ്യകളും ഒക്കെ വശം ഉള്ള ആള്‍ ആയിരുന്നു. വായില്‍ ഒരു മുട്ടായി ഇട്ടു വായില്‍ നിന്നും നിര്‍ത്താതെ റിബണ്‍ വലിച്ചെടുക്കുക , അതിലുപരി അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുക ( വിഭൂതി) തുടങ്ങിയവ കുട്ടന്‍ മേശിരിയുടെ നമ്പര്‍ ആയിരുന്നു. പട്ടയ്ക്കുള്ള കാശ് കൊടുത്താല്‍ കുട്ടന്‍ മേശിരിയുടെ വക കലാ  പ്രകടനം സാധാരണം ആയിരുന്നു. പല "ബാബാ " മാരും വിഭൂതി എടുത്തു അത്ഭുത പെടുതന്നതിനു മുന്‍പ് കുട്ടന്‍ മേശിരി ഞങ്ങളെ അത്ഭുതപെടുത്തിയിരുന്നു. 

 ഒരു ഊടുവഴിയിലൂടെ ഒരു ഭര്‍ലോങ്ങ്‌ നടന്നാല്‍ മാത്രമേ വീട്ടില്‍ എത്തുകയുള്ളൂ. ഇന്നത്തെ പോലെ വഴി വിളക്കുകളോ    അടുത്തടുത്തുള്ള വീടുകളോ  ഉണ്ടായിരുന്നില്ല. പ്രധാന വഴി വിട്ടു ഊടുവഴി തുടങ്ങുന്ന    ഭാഗത്ത്‌     രണ്ടു    വീടുകള്‍    ഉണ്ട് .   അത് കഴിഞ്ഞാല്‍ പിന്നെ ആള്‍ താമസം ഇല്ലാത്ത പുരയിടങ്ങള്‍ ആണ്.  ഏകദേശം 300  മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ വല്യത്തെ വീടാണ്. ആ പരിസരത്ത് കറന്റു ഉള്ള ഏക വീടും അതായിരുന്നു.  അവിടെ നിന്നും വിളിപ്പാടകലെ  ആണ് എന്റെ  വീട് . മുറുക്കാന്‍  പൊതി കൈയില്‍ പിടിച്ചു ഞാന്‍ ആളൊഴിഞ്ഞ വെട്ടു വഴിയിലൂടെ നടന്നു തുടങ്ങി. ഒരു കടവാവല്‍ പ്രത്യേക ശബ്ദത്തോടെ എന്‍റെ തലയ്ക്കു മുകളിലൂടെ പറന്നു പോയി.  ആളൊഴിഞ്ഞ പുരയിടത്തിന്റെ സൈഡില്‍ കൂടി കടന്നു പോയപ്പോള്‍ മുന്നണി കാടിനിടയില്‍ ( കമ്യുണിസ്റ്റ് പച്ച ) എന്തോ അനങ്ങുന്നത് പോലെ തോന്നി.  വെള്ള  മുണ്ടുത്ത ഒരു സ്ത്രീ രൂപത്തിന്റെ നിഴല്‍ പോലെ .. "ക്ണിം ക്ണിം"  ഒരു പാദ സ്വരത്തിന്റെ കിലുക്കം എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. യക്ഷികള്‍ ചിലമ്പ് അണിയുന്നത് താണ്ഡവം ചെയ്യാനാണ്.  താണ്ഡവം കഴിഞ്ഞു കുരുതി. ദൈവമേ .. ഞാന്‍ വിയര്‍ത്തു തുടങ്ങി.  മര പൊത്തില്‍ ഇരുന്നു  ഒരു നത്ത് ( ചെറിയ തരം  മൂങ്ങ ) വികൃത ശബ്ദം ഉണ്ടാക്കിയപ്പോള്‍ കോടിയേറി കിടക്കുകയാണെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തു പോയി. കൂടാതെ കൈയില്‍ മുറുക്കാനും. ... എന്‍റെ കാലുകള്‍ ഇത്തിരി വേഗത്തില്‍ ചലിച്ചു തുടങ്ങി. അപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ മനസിലാക്കി " ആ കൊലുസിന്റെ ശബ്ദം എന്നെ പിന്തുടരന്നു. ഞാന്‍ നിന്നു. "ക്ണിം ക്ണിം"ശബ്ദം നിലച്ചു. " ഇലഞ്ഞി പ്പൂവിന്റെ മണം പരിസരത്ത് വ്യാപിച്ചു. ഒരു ചാവാലി പട്ടി വല്ലാതെ  മോങ്ങി . ഞാന്‍ ചെറുതായി ഓടി തുടങ്ങി . കൊലുസിന്റെ ശബ്ദം ശക്തമായി  വരുന്നു. എന്‍റെ കാല്‍ ഒരു കല്ലില്‍ തട്ടി മുറിഞ്ഞു. വീഴാതെ രക്ഷപെട്ടു. ശരീരം ആസകലം ഒരു വിറയല്‍. .. മാടനും മറുതയും യക്ഷിയും ഒറ്റമുലച്ചിയും കുട്ടന്‍ മേശിരിയുമൊക്കെ എന്‍റെ സ്മൃതി പഥത്തില്‍ താണ്ടവം ആടി... അര്‍ത്ഥ പ്രാണനില്‍ വിറളി പിടിച്ചു, പിച്ചും പേയും പറഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ വള്ളി നിക്കര്‍ മഴ വെള്ളം വീണ പോലെ നനഞ്ഞിരുന്നു. 

        രണ്ടു നാള്‍ പനിച്ചു കിടന്നു. പനി മാറിയപ്പോള്‍ അച്ഛന്‍ " മൂന്ന് നാണയ തുട്ടുകള്‍ കൈയില്‍ തന്നിട്ട് പറഞ്ഞു " ഇതാണ് നീ കണ്ട  യക്ഷിയുടെ പാദ സ്വരം " മുറുക്കാന്റെ ബാക്കി വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ ഇട്ട കാര്യം ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചു പോയി. 


                                                                                                                        വീജ്യോട്സ്










10 അഭിപ്രായങ്ങൾ:

  1. ഹ്ഹ്ഹ്ഹ്ഹ് വെര്‍തേ പ്യാടിപ്പിച്ച്.
    സംഭവം ഉഗ്രനായിട്ടുണ്ട്ട്ടാ :)

    ചെറുപ്പത്തില്‍ ആരോ ഇങ്ങനൊരു അബന്ധം പറ്റിയ കഥ പറഞ്ഞുകേട്ടത് ഓര്‍മ്മവന്നു. അപ്പൊ കാണാം

    ((കമന്‍‌റ് ബോക്സില്‍ കോഡ് വെരിഫിക്കേഷനൊരു പ്രശ്നാണേ))

    മറുപടിഇല്ലാതാക്കൂ
  2. @ eranadan and small ( cheruthu)

    nandi, for early comments

    code verification remove cheythu..

    okok

    മറുപടിഇല്ലാതാക്കൂ
  3. ഏതായാലും മകന്റെ ചോദ്യം സൂപ്പര്‍.

    മറുപടിഇല്ലാതാക്കൂ
  4. @ mayflowers
    @mulla
    @kalyanikutty

    Tks a lot for encouragement

    മറുപടിഇല്ലാതാക്കൂ
  5. Ente blog vare vannu comment ittathu aaranappa ennu nokki irangiyatha...vannathu verutheyaayilla..
    pedichodiyathinte oru kithappu..ippozhum..

    Nannayi ezhuthi..bhavukangal..

    മറുപടിഇല്ലാതാക്കൂ
  6. ബാലമംഗളത്തിൽ പണ്ടുണ്ടായിരുന്ന തുടർകഥ 'പത്തടി അലുവ'വായിച്ച് രാത്രി സ്വപ്നത്തിൽ യക്ഷിയെ കണ്ട് പേടിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ