2012 ജനുവരി 25, ബുധനാഴ്‌ച

പേക്കിനാവുകളുടെ ഹിമപാതം

നിന്‍റെ പ്രണയ ശൈലങ്ങളില്‍
പേക്കിനാവുകളുടെ ഹിമപാതം 
നിന്‍റെ സ്വപ്ന വഴികളില്‍
ആശങ്കകളുടെ കുത്തൊഴുക്കുകള്‍
കൃഷ്ണ വര്‍ണം വീണ ഗുഹാമുഖം പോലെ
അശാന്തിയുടെ ചിതല്‍പ്പിടിച്ച നിന്‍റെ
പ്രണയ പര്‍വങ്ങളെ ഞാന്‍ അറിയുന്നു ...

   പറന്നുപോകുന്ന വര്‍ണതുമ്പിയുടെ
   ചിറകുകള്‍ പോലെ
   സാഗരഹൃടയത്തിലെ  സ്വപ്നേന്ദുപോലെ
   പുല്ലാഞ്ഞിപൂക്കളുടെ വന്യവശ്യതയേറും
   നിന്‍ ലതാനികുന്ജങ്ങളില്‍ തണല്‍ തേടിവന്നവന്‍
   ഇപ്പോള്‍ പ്രണയാന്ധനാണ് 
   വികല  സങ്കല്പങ്ങളുടെ രുധിരജാലകങ്ങള്‍
   തുറന്നു കിടക്കുന്നു
   വാക്കിലും വഴിയിലും നിലാവിന്‍റെ ദ്രംഷ്ടകള്‍ 
   നിനക്കായി കാത്തിരിക്കുന്നു..
   നിന്നിലെ അലിവിന്‍റെ നീര്‍തടങ്ങളില്‍ 
   പ്രണയം വിതയ്ക്കാന്‍..

 നിന്‍റെ സ്വകാര്യ ജാലകങ്ങളിലെ 
തുഷാര ബിന്ദുക്കളില്‍
സങ്കടം നിറയുന്നത് ഞാനറിയുന്നു
എങ്കിലും നിന്‍റെ ആകുലതകള്‍ 
എന്നോട് പറയരുത് 
ജീവനോടെ കുഴിച്ചു മൂടിയ
നിന്‍റെ ആത്മ ഹര്‍ഷങ്ങളുടെ പിടച്ചില്‍
എന്നെ അറിയിക്കരുത് 

കാരണം

 വേരറ്റയീ പടു പാഴ്മരത്തിന്‍ 
നിഴല്‍ കാടുകള്‍ക്കന്യമാം
സൗഹൃദ നിലാപൂക്കള്‍
നല്‍കരുതെനിക്ക്  നീ 
പകരം തരാനെനിക്കോ വെറും 
കൊടും വേനല്‍ 
കനക്കുന്ന കാമരേണുക്കള്‍ മാത്രം ..... 
  

2012 ജനുവരി 21, ശനിയാഴ്‌ച

നിലാതുമ്പിയുടെ ചിറകരിഞ്ഞതെന്തിനാണ്"

അമ്മേ നിനക്കെന്നെ കൊല്ലാന്‍ കഴിയുമോ??
കഴുത്തുറയ്ക്കാത്ത  കുഞ്ഞാറ്റക്കിളി ചോദിച്ചപ്പോള്‍
അമ്മ കിളിയുടെ ഉള്ളൊന്നു പിടഞ്ഞുകാണും 
 നെഞ്ചിന്‍ കൂടില്‍ നിന്നടര്‍ന്നു വീണ
 നൊമ്പരങ്ങള്‍ തീക്കാറ്റിന്റെ
 പ്രവേഗത്തില്‍ ആയിരിക്കാം .....

  എങ്കിലും അമ്മേ.. നീ കാച്ചെണ്ണ തേച്ചു 
  കോതിയൊതുക്കി രാജമല്ലിപ്പൂ  ചാര്‍ത്തി
  മനസ്സില്‍ നിറച്ച   ചുരുള്‍ മുടിയിഴകളെ
 കുത്തിപ്പിടിച്ചെന്‍   കരളറുക്കുവാന്‍
  നിന്‍റെ ദു:ഖങ്ങള്‍ക്ക്‌  കരുത്തുണ്ടാകുമോ ?
  കുഞ്ഞു നക്ഷത്രത്തിന്‍ കണ്ണ് ചിമ്മിയാല്‍ പോലും
  വേദന മൂടുന്ന ഭൌമ ഹൃദയത്തില്‍ കൊടും വേനലിന്‍റെ
  കനലാട്ടം തുടങ്ങിയിരിന്നോ ??

 വര്‍ണപെന്‍സിലില്‍ നീ വരച്ചുകാട്ടിയ 
 കുഞ്ഞു കഥകളില്‍ നീ പടുത്തുയര്‍ത്തിയ 
 സ്നേഹം പൊതിഞ്ഞ ചെറു പരിഭവങ്ങളില്‍
 വഴിവിട്ട കുറുംപുകളെ  വരുതിയിലാക്കിയ 
 ആകാശം മുട്ടെ നീ വളര്‍ത്തി വിട്ട
"എന്‍റെ   കിനാകുഞ്ഞുങ്ങളെ 
 ഈ പൂവാം കുരുന്നിലയിലെ 
 ത്രസിക്കുന്ന മോഹങ്ങളേ 
 നീ എനിക്കായി വിട്ടു തരുമോ "
 നിന്റെയൊരു   ചിറകൊടിഞ്ഞാലും
 നിന്നിലൊരു കടല്‍ പെരുത്ത്‌ തകര്‍ത്തു
വന്നാലുമമ്മേ ?

ചങ്കില്‍ പടരുന്ന കരിവീണ ചിന്തകള്‍ 
വാത്സല്യത്തിന്റെ അമൃത ബിന്ദുക്കളില്‍
നിസ്സഹായതുടെ കംബളം പൂഴ്ത്തിയപ്പോള്‍
അശനിപാതങ്ങളുടെ ചാവേര്‍ പ്രയോഗത്തില്‍  
ഉടഞ്ഞുപോയ പ്രാണന്റെ മറുപകുതിയിലണയുവാന്‍
വെമ്പല്‍പൂണ്ട  പെണ്‍കിളി
ആ കുഞ്ഞു സ്വപ്നങ്ങളെയും നുള്ളിയെടുത്ത്
സ്വയം ഉരുകിതീര്‍ന്നപ്പോള്‍
സ്വപ്‌നങ്ങള്‍ ചത്തുമലച്ച ആ കണ്ണുകള്‍ നനഞ്ഞിരുന്നോ ?
താലോലിച്ചു താരാട്ടുപാടിയ കൈകള്‍ വിറച്ചിരുന്നോ

എങ്കിലും
അലിവിന്‍റെ തരിയൊട്ടുമില്ലാത്ത
ശിലാ ഖണ്ധങ്ങളിലെ പരല്‍രൂപികള്‍ പോലും
അറിയാതെ ചോദിച്ചു " നീ   കുരുന്നു
നിലാതുമ്പിയുടെ  ചിറകരിഞ്ഞതെന്തിനാണ്"

















  




2012 ജനുവരി 11, ബുധനാഴ്‌ച

പ്രണയമില്ലാത്ത കവിത

മദോന്‍മത്തമായ പ്രജ്ഞയില്‍ പെരുമ്പറ നിലച്ചപ്പോള്‍
സഹജമായ സൌഹൃദത്തിന്റെ തണല്‍ വഴികളിലിരുന്നു
അവള്‍ ചോദിച്ചു
 " ഭ്രാന്ത് പിടിച്ച നിന്‍റെ കിനാചില്ലകളില്‍
കല്ലിവല്ലിയായി പടര്‍ന്നു കയറിയത് ഞാനായിരുന്നോ"?

  നിഷേധത്തിന്റെ ഫണം വിരിച്ച ചെറുമൂളല്‍ കേട്ട്
 കൂണ്‍പോലെ വിരിയുന്ന കരള്‍ പൂമൊട്ടുകള്‍ പോലും
 ഈര്‍ഷ്യയോട് മുഖം തിരിച്ചു.

       എന്നില്‍നിന്നര്‍ത്ഥബോധമില്ലാതെ    
      ചിതറിത്തെറിച്ച അക്ഷരകൂട്ടുകളില്‍ പറ്റിപിടിച്ച
      മനസിന്‍ സ്ഫടിക ചില്ലുകളെ വാരി പുണര്‍ന്നു
      പ്രണയിനി എന്നോട് മന്ത്രിച്ചു
     " കരിപിടിച്ച നിന്‍റെ പളുങ്ക് വാക്കുകളില്‍ ഞാന്‍ കണ്ട
       കണ്ണുകള്‍ ആരുടേതായിരുന്നു  "
   
      നേരിന്‍റെ കഴുത്തറുത്തു വാക്കുകള്‍ക്കു വിലങ്ങിട്ടപ്പോള്‍
      മനസ്സില്‍ വിരിവച്ചുപോയ മയില്‍‌പീലി കണ്ണുകള്‍
      വിതുമ്പികാണും ..

     നിലാവിലുറയുന്ന തുഷാരബിന്ദുകളിലും
     പോക്കുവെയില്‍ ചാമരം വീശുന്ന പഞ്ചാര
    മണലുള്ള കടലോരങ്ങളിലെ സിമന്റു ബഞ്ചുകളിലും
    ശീതികരിച്ച ശയ്യാഗൃഹങ്ങളില്‍ പൊഴിഞ്ഞ
    വിയര്‍പ്പുമണികളിലും
    പ്രണയം വഞ്ചനയുടെ മഴ പൊഴിക്കുമ്പോള്‍
    എന്‍റെ കല്പനാ മാധവങ്ങളില്‍ രതി പൂക്കള്‍
    ഉണര്‍ന്നിരിക്കുമ്പോള്‍  ... എന്‍ ജീവനേ...
    നീ ഇത് അറിയരുത്  .. കാരണം ..
   ഇത് പ്രണയമില്ലാത്തവന്റെ കവിതയാണ്...









     






  

2011 ഡിസംബർ 31, ശനിയാഴ്‌ച

ശുഭവര്‍ഷ ആശംസകള്‍

കൊഴിയാന്‍ കാത്തിരിക്കുന്ന ബ്ലീഡിംഗ് ഹാര്‍ട്ടിന്റെ
കവിളില്‍ കാറ്റൊരു മധുര മുത്തം നല്‍കിയപ്പോള്‍
പ്രണയിച്ചു തീരാത്ത നാളുകളെയോര്‍ത്തു
പതിനൊന്നു പന്ത്രണ്ടിനോട് പറഞ്ഞു..
" ഇനി നിന്‍റെ ഊഴം "

കുതൂഹല നിര്‍ഭരമായ മനസ്സില്‍ പ്രതീക്ഷയുടെ
വര്‍ണ രാജികള്‍  തീര്‍ത്തു
പന്ത്രണ്ടു മൊഴിഞ്ഞു " നീ സുന്ദരിയായിരുന്നു"

തീര്‍ത്തും ... അവള്‍ സുന്ദരിയായിരുന്നു...
എന്നെ സംബന്ധിച്ചിടത്തോളം
അപക്വമായ എന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍
മന്ദാര മലരുകള്‍ വിരിഞ്ഞ നാളുകള്‍...
കാമനകളുടെ വേലിയേറ്റങ്ങളില്‍
സൌഹൃദങ്ങളുടെ പടയോരുക്കങ്ങളില്‍
നീ ശാന്തയായിരുന്നു..
ആകുലതകള്‍ കുലം കുത്തി ഒഴുകിയപ്പോഴും
ഏഷണികള്‍ ഫണം വിരിച്ചപ്പോഴും
പ്രകോപനങ്ങളില്‍ വശം വദയാകതെയും
നീ ഞങ്ങളെ kathathinu നന്ദി...

ഇനി പന്ത്രണ്ടിന്റെ ഊഴം...
ഞങ്ങളെ കാത്തു  കൊള്ളുക..
നിന്നില്‍ വിശ്വാസം അര്‍പിച്ചു ഞാന്‍ നേരട്ടെ
ശുഭ വര്‍ഷ ആശംസകള്‍









2011 ഡിസംബർ 29, വ്യാഴാഴ്‌ച

സ്വപ്നത്തിലെ സൌഹൃദം

ഒരു ശിശിര കാല സൌഹൃദം
പ്രണയ പങ്കിലമായ എന്‍റെ കുടില ചിന്തകളില്‍
സ്വാര്‍ത്ഥമായ സ്വപ്നങ്ങള്‍ക്കിടം ചികഞ്ഞപ്പോള്‍
ഞാനെന്നെ മറക്കുകയായിരുന്നു... മാപ്പ്

  മനസ് നിറയുന്ന കുത്തികുറിപ്പുകളില്‍
  വെറി പൂണ്ട എന്‍റെ കഴുകന്‍ കണ്ണുകള്‍
  മാംസത്തിന്റെ ഹരം മണത്തപ്പോള്‍
 ഞാനെന്നെ മറക്കുകായിരുന്നു..

  അകം പുകയുന്നെന്‍  മനസ്സില്‍ വീണ നിന്‍
 ചിനുചിനായുള്ള ചിരി പരലതില്‍
 വിഷം കലര്‍ത്തി ഞാന്‍ മദിച്ചു നിന്നപ്പോള്‍
 ഞാനെല്ലാം മറക്കുകായിരുന്നു...

  അപ്പോഴും സൌഹൃദത്തിന്റെ വെള്ളിതേരില്‍
 നിന്നവള്‍ എന്നെ പ്രതിരോധിക്കുന്നടയിരുന്നു...
 ഉടഞ്ഞുപോയേക്കാവുന്ന ഈ സ്ഫടിക പാത്രത്തെ ഓര്‍ത്തു
 സങ്കടപെടുകയായിരുന്നു ...
 ഞാനാ കണ്ണുകളെ കുറിച്ച് വാചാലനായപ്പോള്‍
 പറക്ക മുറ്റാത്ത ഞാന്‍ സൃഷ്‌ടിച്ച തൂവാനതുമ്പികളുടെ
കണ്ണുകളെ അവള്‍ എനിക്കുക്കാട്ടി തന്നു...
ആഘോഷ തിമിര്‍പ്പുകള്‍ നിലച്ച നേരത്ത്
ലഹരിയുടെ കാഹളങ്ങള്‍ തളര്ച്ചകള്‍ക്ക്
തല കുനിച്ചപ്പോള്‍
ഞാനറിയുന്നു... ഞാന്‍ മറന്നുപോയ
എന്നെ..എന്നെ ഞാനാക്കി നില നിര്‍ത്തിയ നിന്നെ.. നന്ദി
നീ എനിക്ക് ജീവനാണ്....









  

2011 നവംബർ 2, ബുധനാഴ്‌ച

ബക്ഷീഷും ഞാനും .......


ഇത് അഴിമതിയുടെ പൂക്കാലം ! ! ! പത്രത്തിലൂടെ പ്രാതലായും ടെലിവിഷനിലൂടെ ഐസ് ക്രീം പതയുന്ന വര്‍ത്തമാനങ്ങള്‍ ആയും  അഴിമതിയുടെ സുനാമികള്‍ നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. .. സ്പെക്ട്രത്തില്‍ കാലുകുത്തി ലാവ്‌ലിന്‍ കമ്പ് കൊണ്ടിളക്കിയപ്പോള്‍ ഭാരതമെന്ന പാലാഴിയില്‍ നിന്നും കോമണ്‍ വെല്‍ത്ത് രാക്ഷസനും ആദര്‍ശ സൌധങ്ങളും തുടങ്ങി സര്‍ക്കാര്‍  ജോലി വരെ ഉയര്‍ന്നു വന്നു. അഭിലാഷമുള്ളവരും രാജാക്കന്‍മാരും കലമൊടച്ചവനും കണ്ണില്‍ കണ്ടവനും അവയെല്ലാം സ്വന്തമാക്കി .. പമോലിനിന്‍ കുളിച്ചു "ടൈറ്റാനിയ " നിക്കറിട്ടവര്‍  ഒടുവില്‍ ആകാശത്തിന്‍റെ അതിര്‍വരമ്പുകള്‍ താണ്ടി ബഹിരാകാശത്തിലേക്കും വര്‍ണ രാജികള്‍ പടര്‍ന്നു കയറുന്ന കഥകള്‍ ...  ഇത് വെറും കഥയാകാം ...ഉന്നതങ്ങിലെ കഥ ... പക്ഷേ ശരാശരി ഇന്ത്യാ കാരില്‍ എത്ര പേര്‍ കൈകൂലി കൊടുത്തു കാണും ? എത്ര പേര്‍ വാങ്ങി കാണും ?? കൈക്കൂലി , സ്വജന  പക്ഷപാതം , ക്രമക്കേട്, പാരിതോഷികം ,തിരിമറി, നോക്ക് കൂലി , ചെലവു ചെയ്യല്‍     തുടങ്ങി ഒരുപാടു വിളിപ്പേരുകള്‍ അഴിമതിക്കുണ്ട്. സര്‍കാര്‍ ഉദ്യോഗസ്ഥന് "ടിപ് " കൊടുത്തു എന്ന് മാത്രം ആരും പറഞ്ഞു കേട്ടിട്ടില്ല . അത് ബാറില്‍ മാത്രം കൊടുക്കുന്നതാണല്ലോ ??? " ബംഗാളിലെ വേശ്യകള്‍ക്കിടയില്‍ " ബക്ഷീഷ്" എന്നൊരു പ്രയോഗമുണ്ട്. കസ്റ്റമര്‍ സംതൃപ്തനായാല്‍ നല്‍കുന്ന തുക . " ഒരിക്കലും ബക്ഷീഷ് കൈയില്‍ വാങ്ങുകയില്ല. സന്തോഷത്തോടെ അവരുടെ ബ്രായുടെ ഉള്ളിലേക്ക് വച്ച് കൊടുക്കണം. അപ്പോള്‍ അവള്‍ ആ കൈ  നെഞ്ചോട്‌  അമര്‍ത്തി പിടിച്ചു സ്വപ്നങ്ങള്‍ ചത്ത്‌ പൊങ്ങിയ മിഴിയിണകളില്‍ പ്രാര്‍ത്ഥനയുടെ അദൃശ്യ സങ്കല്‍പ്പങ്ങള്‍  വിരിയിച്ചുകൊണ്ട്‌ പറയും " ഫിര്‍ ആന മേരി ജാന്‍ "    . സോനാ ഗച്ചിയിലെയും ഇസ്ലാമ്പുരിലെയും അതുപോലെ തന്നെ സിലിഗുരിയിലെയും ക്ഹോട്ടികളിലെ പുണ്യ ജന്മങ്ങള്‍ക്ക് "മാലിക്കിന്‍ " അറിയാതെ സ്വന്തമായി കിട്ടുന്ന തുക ...അതൊക്കെ വഴിക്ക് വന്ന ഓര്‍മ്മകള്‍ , വേവലാതികള്‍, അത്  പോകട്ടെ ....  സാധാരണ മലയാളികളില്‍ കൈക്കൂലി നല്കാത്തവര്‍ വിരളമാണ്... പക്ഷേ അഴിമതിയുടെ സാന്ദ്രത കേരളത്തിലെ ഓഫീസുകളില്‍ തുലോം കുറവാണു  ! ! ! ഞെട്ടി പോയി അല്ലെ ?? അതെ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ നല്ല കാലാവസ്ഥയാണ്. .. തമിഴ് നാട്ടിലോ ബീഹാറിലോ രാജസ്ഥാനിലോ പോയാല്‍ കാര്യങ്ങള്‍ മനസിലാകും ...
കൈക്കൂലി സന്തോഷടോടെ കൊടുക്കുവാന്‍ നമ്മള്‍ തയ്യാറാണ് . നമ്മുടെ കാര്യം താമസിപ്പിക്കാതെ ചെയ്തുതന്നാല്‍ ... പെട്ടെന്ന് ചെയ്തു തന്നാല്‍ കൂടുതല്‍ സന്തോഷം ... അങ്ങനെ സന്തോഷത്തോടെ നമ്മള്‍ " പണം " കൊടുക്കുന്നു. " ഇതിനെയും ബക്ഷീഷ് എന്ന് വിളിക്കാമോ ? ക്ഷമിച്ചു കള ... ഇനി എന്‍റെ ഒരു കഥ പറയാം ...അഴിമതിയെന്ന മഹാസാഗരത്തിലെ ചെറുമീനുകള്‍ക്ക് തീറ്റ കൊടുത്ത കഥ .. ഞാന്‍ കൊടുത്ത ആദ്യ കൈക്കൂലി ....
       വളരെ പണ്ടൊന്നുമല്ല ഈ കഥ നടന്നത്...  , ഒരു വ്യാഴ വട്ടം മുന്‍പാണ്‌. വളരെ ചെറു പ്രായത്തില്‍ കേരളം വിട്ടു പോകേണ്ടിവന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലും മലയാള നാടിന്‍റെ " പള്‍സ്"  തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല . അതിനാല്‍ ഓരോ ലീവ് കാലവും ഓരോ പഠന ക്ലാസ്സുകള്‍ ആയിരുന്നു.  വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു വരുമ്പോള്‍ നാട്ടുകാരുടെ  കുശലങ്ങളില്‍ പ്രധാനം  " കല്യാണം"  തന്നെ ആയിരുന്നു . " എന്താ കെട്ടാത്തതു " ചോദ്യം കേട്ട് മടുത്ത കാലം . ആഗ്രഹം ഇല്ലാത്തതു കൊണ്ടായിരുന്നില്ല . വയസു 30 കഴിഞ്ഞിരിന്നു. പക്ഷെ കേറി കിടക്കുവാന്‍ കൂരയില്ലാത്തവന്‍ കൂടെ കിടക്കുവാന്‍ പെണ്ണിനെ തിരയുന്നതിലെ ഔചിത്യം എന്നെ പിറകൊട്ടടിച്ചു. അക്കാലത്തു മൊബൈല്‍ ക്യാമറ ഇല്ലായിരുന്നെങ്ങിലും മനുഷ്യ ശക്തിയുടെ വക്ര പ്രവാഹത്തിന് കുറവില്ലായിരുന്നു എന്നറിയുക  . സ്വഭാവ ദൂഷ്യമോ ജാതക ദോഷമോ അല്ല മറിച്ച് വീടില്ലാത് കൊണ്ടാണ് മംഗല്യം താമസിക്കുന്നത് എന്നെനിക്കു ബോധ്യമായി .  ഈ അവസ്ഥയില്‍ എന്‍റെ അടങ്ങാത്ത അഭിനിവേശവും നാട്ടുകാരുടെ ചോദ്യങ്ങളുമാണ്‌  ഒരു വീട്    വയ്ക്കണം  എന്ന ചിന്ത എന്‍റെ  ചെറിയ  മനസിലേക്ക് കോപ്പി ചെയ്യിച്ചത് . ആ പരിപാടിക്ക് മുന്നോടിയായി അന്നും ഇന്നത്തെ പോലെ ലോണ്‍ തന്നെ ആയിരുന്നു  ആശ്രയം. മനുഷ്യ കുലത്തില്‍ ഒരുപക്ഷെ വീട് വയ്ക്കുവാന്‍ വായ്പ എടുക്കാത്തവര്‍ വിരളമായിരിക്കും. അങ്ങനെ ഒരു അവധികാലത്ത് എന്‍റെ മോഹവും പേറി ഞാന്‍ വീട് പണിക്കുള്ള പണം കണ്ടെത്താന്‍ ബാങ്കായ ബാങ്കൊക്കെ കയറി ഇറങ്ങി. " ഇത്രയേറെ ഗുലുമാല് പിടിച്ച പണിയാണ്‌ ഇതെന്ന് അന്ന് എനിക്ക് മനസിലായി. ജാമ്യം , കടപത്രം , ബാദ്ധ്യത. , ലീഗല്‍ ഒപ്പിനിഒന്‍,  കൈവശം , പറ്റു ചിട്ടി (കരചീട്ട് ) ,ഗഗാന്‍ , സ്കെച് , പ്ലാന്‍ ,തുടങ്ങിയ സാങ്കേതിക പദങ്ങള്‍   കേട്ട് ഞാന്‍ ഞെട്ടി. തീര്‍ച്ചയായും ഒരു തുടക്കകാരനെ ഞെട്ടിക്കുവാന്‍ ഈ പദങ്ങള്‍ക്കും അവിടുത്തെ സാറിന്മാര്‍ക്കും കഴിഞ്ഞു. പക്ഷേ എന്‍റെ ഉള്ളിലെ തീവ്ര കാമനകളെ കൈയാമം വയ്ക്കുവാന്‍ ഈ  പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് എന്‍റെ സ്വന്തം എന്ന് അഭിമാനിച്ചിരുന്ന നാഴി മണ്ണിന്റെ ആധാരവും മറ്റു അനസാരികളും പേറി  "ബാദ്ധ്യത.സര്ട്ടിഫിക്കറ്റ് " വാങ്ങുവാന്‍ ഞാന്‍ കടമ്പനാട് രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നത്‌ . വൈദേശിക ആധിപത്യത്തിന്റെ  ഒഴിഞ്ഞു മാറാത്ത ആടയാഭരണങ്ങള്‍ പോലെ മനുഷ്യനെ ഭയപ്പെടുത്തുന്ന കറുത്ത നോട്ടിസ് ബോര്‍ഡിലെ നരച്ച ആജ്ഞകളും,  പൊടിപിടിച്ച ഫയലുകളും , മാറാല പിടിച്ച ഫാനും , തടിച്ച രജിസ്റ്റെരുകളും, അധികാര പ്രമത്തതയുടെ  മുനയൊടിഞ്ഞ ഗര്‍വുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത മരവിച്ച മുഖങ്ങളും, ഗതകാല ഭരണ കൂടങ്ങളുടെ  വിദൂര പ്രതിബിംബമായപ്പോള്‍ സട കൊഴിഞ്ഞ ബൂര്‍ഷ്വാസിയും സിംഹാസനത്തിലേറിയ മര്‍ദ്ദിതനും കറുത്ത പൂച്ചകളുടെ കാവലോടെ പളുങ്ക് പാത്രങ്ങളില്‍ അമൃത് നുണഞ്ഞു അരണ്ട വെളിച്ചത്തില്‍ കാത്തിരുന്നു... മെതിയടിയിലെ ചെളി കളയുവാന്‍ എന്നെയും  കാത്ത്.... അപേക്ഷ എവിടെ കൊടുക്കണം എന്ന് പോലും അറിയില്ല. ഇന്ത്യക്കാരെ നോക്കുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരെ പോലെ പല സാറിന്മാരും സാറത്തികളും എന്നെ ചൂഴ്ന്നു നോക്കി. കൂട്ടത്തില്‍ അല്പം പ്രായം ചെന്ന സാറിന്റെ കസേരയ്കരികിലേക്ക് ഞാന്‍ നീങ്ങി. എന്തോ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതിനു മുന്‍പ് കനത്ത ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു " ബാദ്ധ്യത ആണോ " ഞാന്‍ തല കുലുക്കി. മുഖം പ്രത്യേക രീതിയില്‍ കോട്ടി അദ്ദേഹം പുറകോട്ടു ചൂണ്ടി ഒരു സീറ്റ്‌ കാട്ടി. അങ്ങോട്ട്‌ ചെല്ലാന്‍ അങ്ങ്യം കാണിച്ചു. ഞാന്‍ അവിടേക്ക് ചെന്നു . സത്യം പറഞ്ഞാല്‍ ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു. അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി ആയിരുന്നു ഇരുന്നത്. ഞാന്‍ അപേക്ഷ കാണിച്ചു. കാര്യം പറഞ്ഞു. ആ കുട്ടി  പൂര്‍ണ ചന്ദ്രനെ പോലെ ചിരിച്ചു. എന്‍റെ മനസ്സില്‍ നിലാവ് നിറഞ്ഞു. " എനിക്ക് അത്യാവശ്യമാണ്" " ശരി താമസിപ്പിക്കാതെ തരാം "ഭവതി പറഞ്ഞു. " ഞാന്‍ നാളെ വരട്ടെ " എന്‍റെ ചോദ്യത്തിന് പഞ്ച ബാണങ്ങള്‍ നിറച്ച പുഞ്ചിരി പകരം സമ്മാനിച്ചു. " ദൈവമേ ധന്യമായി , ഈ സുന്ദരിയെ പോലെ എല്ലാ ജീവനക്കാരും ആയിരുന്നുവെങ്കില്‍ കേരള സര്‍വിസ് എത്ര നന്നായേനെ.
രാത്രിയില്‍ ഉറക്കം വന്നില്ല . ആ കുട്ടിയെ തന്നെ ഓര്‍ത്തു കിടന്നു. വേണ്ടാത്ത മോഹങ്ങള്‍ ഉള്ളിലേക്ക് പതഞ്ഞുയരുന്നു.
ഏകാന്തതയുടെ ചില്ല് ജാലകങ്ങളില്‍ അവാച്യമായ അനുഭുതികളുടെ തുഷാര ബിന്ദുക്കള്‍ ഉറകൂടുന്നത് ഞാനറിഞ്ഞു .

           പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു. കൂടുതല്‍ പ്രസരിപ്പുള്ളത് പ്രഭാതത്തിനോ എനിക്കോ എന്ന് വ്യക്തമല്ലായിരുന്നു .
പത്തു മണിക്ക് മുന്‍പ് തന്നെ ഓഫീസിന്റെ വരാന്തയില്‍ ഇരിപ്പുറപ്പിച്ചു. എന്തിനാണ് എത്ര നേരത്ത് വന്നത് എന്ന എന്‍റെ ചോദ്യത്തിന് എനിക്ക് തന്നെ ഉത്തരം ഇല്ലായിരുന്നു. കേരളത്തിലെ ഓഫീസ് സമയം 10 ആണെങ്കിലും പണി 11 മണിക്കേ തുടങ്ങു എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ ആ സുന്ദരിയെ ദൂരെ നിന്നും കാണാന്‍ എന്‍റെ മനസ് മോഹിച്ചു പോയി. പത്തു മണി മുതല്‍ ജീവനക്കാര്‍ വന്നു തുടങ്ങി. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച  ആള്‍ മാത്രം വന്നില്ല. സമയം മുന്നോട്ടു പോയി. എന്‍റെ മോഹങ്ങളില്‍ കരിവാവ് കലര്‍ന്ന പ്രതീതി . പെട്ടെന്ന് ഞാന്‍ " ബാദ്ധ്യത " ഓര്‍ത്തു പോയി. ഓഫീസിന്‍റെ ഉള്ളിലേക്ക് ഞാന്‍ ചെന്നു. " ആ പെണ്‍കുട്ടിയുടെ സീറ്റിലേക്ക് കൈ ചൂണ്ടി ചോദിച്ചു" " ആ സാര്‍ വന്നിട്ടില്ലേ" " " ഇല്ലാ , ഇന്ന് ലീവിലാണ്‌ " എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടി. എന്നിട്ട് ഇന്നലെ പറയാഞ്ഞത് എന്താണ് ? രാവിലെ ഞാന്‍ ഒരുങ്ങി കെട്ടി വന്നില്ലേ . ദേഷ്യവും സങ്കടവും അടക്കാനാവാതെ ഞാന്‍ വീട്ടിലേക്കു  പോയി. അന്നും ഞാന്‍ കണ്ട കിനാവില്‍ അവള്‍ കടന്നു വന്നു. ക്ഷണിക്കാത്ത അതിഥി ആയി . അടുത്ത ദിവസം രാവിലെ തന്നെ രജിസ്ട്രാര്‍ ഓഫീസിന്‍റെ തിണ്ണയില്‍ സ്ഥാനം പിടിച്ചു. പത്തുമണിക്ക് തന്നെ എന്‍റെ സ്വപ്ന സുന്ദരി എത്തി. ആ മുഖം കണ്ടപ്പോള്‍ എന്‍റെ സകല പ്രയാസങ്ങളും മാറി.  അലാസ ഗമനിയായ ഈ അപ്സരസിനോടാണോ താന്‍ മനസാ നീരസം പ്രകടിപ്പിച്ചത് . തിലകക്കുറി ചാര്‍ത്തിയ ആ സുന്ദര മുഖം എന്‍റെ ഉള്ളില്‍ കിനാക്കളുടെ മന്ദാര പുഷ്പങ്ങള്‍ വിരിയിച്ചു. എങ്കിലും പെട്ടെന്ന് ഞാന്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു. എന്‍റെ " ബാധ്യത "  ഞാന്‍ ഓര്‍ത്തു. ഉള്ളില്‍ പ്രണയം കിനിയുന്ന പ്രണയം പൊത്തിയമര്‍ത്തി ഞാന്‍ വന്ന കാര്യം പറഞ്ഞു. സുസ്മേര വദനയായി അവള്‍ പറഞ്ഞു " അയ്യോ റെഡി ആയില്ല" " ഇന്നലെ ഞാന്‍ ലീവ് ആയിരുന്നു" എനിക്ക് സന്തോഷം ആയി . ഞാന്‍ ചോദിച്ചു " എപ്പോള്‍ വരണം "? " രണ്ടാഴ്ച കഴിഞ്ഞു വരൂ , ഇവിടെ ഇപ്പോള്‍ ഓഡിറ്റ്‌ നടക്കുകയാണ്‌ " ഞാന്‍ ഞെട്ടിപ്പോയി " "അയ്യോ" അറിയാതെ ഒരു വിളി ഉള്ളിലുണരുന്നത് ഞാനറിഞ്ഞു.  ലീവ് തീരുവാന്‍ കുറച്ചു ദിവസമേ ഉള്ളു. അതിനുമുന്‍പ്‌ ലോണ്‍ ശരിയാക്കണം. " എനിക്ക് വളരെ അത്യാവശ്യമാണ് ' ഞാന്‍ കെഞ്ചി നോക്കി . " പരമാവധി ശ്രമിക്കാം " അവള്‍ ഉറപ്പു പറഞ്ഞു " എവിടെ നിന്നു തിരിയാന്‍ സമയമില്ല" ആ കുട്ടി പറഞ്ഞപ്പോള്‍ ഞാന്‍ അവിസ്വസിച്ചില്ല. പ്രത്യേകിച്ചും എന്‍റെ ഉള്ളില്‍ പ്രതിഷ്ടിച്ച കനക വിഗ്രഹത്തിന്റെ വാക്കുകളെ.  ഇച്ഛാഭംഗത്തിന്റെ കരിമഷി എന്‍റെ ചിന്തകളില്‍  പടര്‍ന്നു കയറി  . ഉച്ച വെയിലിനെ കൂസാതെ കവലയിലേക്കു നടന്നു. അപ്പോഴാണ് ആധാരമെഴുതുന്ന മത്തായി കുട്ടി ചേട്ടനെ കണ്ടത്. അദ്ദേഹം കുശലം  ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . " ആ വട്ട മുഖമുള്ള ക്ലെര്‍ക്ക്‌ ആണോ ? നോട്ട് കിട്ടാതെ അവള്‍ ഒന്നും ചെയ്യില്ല " 'ദൈവമേ' എന്‍റെ സകല മോഹവും തകരുകയാണോ ? ഞാന്‍ നെയ്ത കിനാക്കള്‍ ? അവള്‍ കൈക്കൂലി വാങ്ങുകയോ ? 'ഇല്ലാ ' .എന്‍റെ മനസ് മന്ത്രിച്ചു. വീണ്ടും ഞാന്‍ സ്വപ്നത്തിന്റെ നീല മേഘ മേലാപ്പുകളില്‍ നിന്നും താഴെ ഇറങ്ങി. പരുക്കന്‍ ഭൂമിയിലൂടെ വീണ്ടും രജിസ്ട്രാര്‍ ഓഫീസിന്‍റെ പടവുകള്‍ കയറി. ഞാന്‍ ആ സുന്ദരിയുടെ അടുത്ത് ചെന്നു. അവള്‍ വീണ്ടും ചിരിച്ചു. ഉള്ളു നിറയ്ക്കുന്ന ചിരി. പോക്കെറ്റില്‍  നിന്നും ഒരു നൂറു രൂപ നോട്ട് എടുത്തു  അവള്‍ക്കു നേരെ നീട്ടി. എന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ ബാധിച്ചു. എന്‍റെ പ്രണയ സങ്കല്പങ്ങളുടെ ശവ പറമ്പിലെക്കുള്ള  പ്രയാണത്തില്‍ ആ നൂറു രൂപ നോട്ടിരുന്നു വിറച്ചു. ഒരു പൂക്കാവടി പോലെ.. പെട്ടെന്ന് അവള്‍ മേശ വലിപ്പു തുറന്നു. രൂപ അതിലിടാന്‍ ആംഗ്യം കാട്ടി.   തുറന്നു കിടന്ന മേശ വിരിപ്പിലേക്ക് ഇട്ടുകൊടുത്തു. "അല്പം വെയിറ്റ് ചെയ്യൂ "  അര  മണിക്കൂറിനകം എനിക്ക് സര്‍ടിഫിക്കറ്റ് കിട്ടി. അവള്‍ വീണ്ടും ചിരിച്ചു. അവളുടെ സുന്ദര മുഖത്തെ  ആര്‍ത്തിയുടെ വിഷ തേളുകള്‍ ബീഭല്‍സമാക്കുന്നത് ഞാന്‍ കണ്ടു.    എന്‍റെ മനസ്സില്‍ അപ്പോള്‍ നിസംഗത മാത്രമായിരുന്നു. "ബക്ഷീഷ്" നല്‍കിയവന്റെ നിസംഗത ..........


                                                                      


  

2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച

പാണ്ടീ മണിയന്‍മാര്‍

        പാണ്ടീ മണിയന്‍റെ കഥ എനിക്ക് പറഞ്ഞു തന്നത് കമലാക്ഷി അമ്മുമ്മയാണ്... മുത്തശിക്കഥകളുടെ താളവും പ്രസരിപ്പും ഓര്‍മകളും അന്യമാകുന്ന ഇക്കാലത്ത് പണ്ടെങ്ങോ പറഞ്ഞു കേട്ട കാമ്പുള്ള കഥകള്‍ നേരിന്‍റെ നിറവുകളില്‍ മയൂര നൃത്തം ചെയ്യുന്നു.. പഴം കഥകളും നാടന്‍ പാട്ടുകളും കേട്ട് സമൃദ്ധമായ കുട്ടിക്കാലത്തിന്റെ തിരുമുറ്റങ്ങളില്‍ വര്‍ണപുഷ്പ മഴ പൊഴിക്കുന്ന കുഞ്ഞന്‍ ഓര്‍മ്മകള്‍ ....

       സീരിയലും സിനിമയും ഇല്ലാതിരുന്ന കാലത്ത് ഉച്ച ഊണിനു ശേഷം അയല്‍പക്കത്തെ പെണ്ണുങ്ങള്‍ എല്ലാവരും ചേര്‍ന്ന്  വെടിവട്ടം പറഞ്ഞിരുന്ന കാലം... സ്കൂളില്‍ പോയ മകളെ ഓര്‍ത്തു ഒരമ്മയും വേവലാതി പെടാത്ത നല്ലകാലം... മകന്‍റെ പുസ്തക കൂട്ടത്തില്‍ കൊച്ചു പുസ്തകമോ അച്ഛന്റെ മടികുത്തില്‍ നീല സിഡിയോ ഇല്ലാതിരുന്ന കാലം... അങ്ങനെ ഒരു വെടി വട്ടത്തിനിടയിലാണ് കമലാക്ഷി അമ്മുമ്മ ആ കഥ പറഞ്ഞു തന്നത്..

   പാണ്ടി ദേശത്ത് രാജ ക്ഷുരകനായിരുന്നു പാണ്ടി മണിയന്‍ ... കുശാഗ്ര ബുദ്ധിമാനാണ് ഇയാള്‍.. പണി ഏഷണി ആണ്.. രാജാവിനോടുള്ള അടുപ്പം ( ചെവിയില്‍ പറയാനുള്ള അവസരം ) മുതലാക്കി ഇയാള്‍ സകല മനുഷ്യര്‍ക്കും പണി കൊടുത്തു... പാണ്ടി മണിയന് അപ്രീതി തോന്നിയാല്‍ കാര്യം കുഴഞ്ഞു .. അവന്റെ കാര്യം കട്ട പുക ആയി.. മണിയന്‍ എരിവും പുളിയും ചേര്‍ത്ത് പറയുന്നത് രാജാവ്‌ വിശ്വസിക്കും .. മണിയന്‍ തനിക്കു ഇഷ്ടമല്ലാത്തവരെ  കുറിച്ച് ഏഷണി പറയും.. രാജാവ്‌ അവരെ ശിക്ഷിക്കും..  പാണ്ടി മണിയനെ കുടുക്കാന്‍ പലരും പല അടവുകളും പയറ്റി.. എല്ലാം ബൂമാരാങ്ങു   പോലെ തിരിച്ചു അടിച്ചു..  എന്നാല്‍ ഇതിനെല്ലാം ചേര്‍ത്ത് ദൈവം മണിയന് പണി കൊടുത്തു...  നാളുകള്‍ കഴിഞ്ഞുപോയപ്പോള്‍ പാണ്ടീ മണിയന്‍ കിടപ്പിലായി.. പര സഹായം ഇല്ലാതെ എഴുനേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ ... ഭാര്യയും രണ്ടു  ആണ്‍ മക്കളും ചേര്‍ന്ന് ആവും വിധം അയാളെ സംരക്ഷിച്ചു.. എന്നാല്‍ ഈ അവസ്ഥയിലും  മണിയന്‍റെ മാനസിക അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല... ജാത്യാ ഉള്ളത് തൂത്താല്‍ മാറില്ല എന്ന് പറഞ്ഞ പോലെ എഴുനേറ്റു നില്ക്കാന്‍  ശേഷി ഇല്ലാത്ത മണിയന്‍ പലര്‍ക്കും പണി കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചു... 

       പാണ്ടി മണിയന്‍ എന്റെ ചിന്തകളില്‍ ആടി നില്‍ക്കുന്ന സമയത്ത് ഞാന്‍ " ചങ്ക് ഭാര്‍ഗവനെ " ഓര്‍ത്തു പോയി... ഞങ്ങളുടെ നാട്ടില്‍ ആള്‍ക്കാര്‍ക്ക് പല തരത്തിലും വേലവയ്ക്കുന്ന ഒരു മഹാന്‍.. കല്യാണം മുടക്കുന്ന ശീലം കൂടി പോയത് കൊണ്ടാണ് ഭാര്‍ഗവന്‍ കല്യാണം കഴിക്കാന്‍ മറന്നു പോയത്... അതോ മറ്റുള്ളവര്‍ കല്യാണം മുടക്കിയതോ.. ?? പലരുടെയും ചങ്ക് കലക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ടാണ് ടി യാണ് "ചങ്ക് ഭാര്‍ഗവന്‍"  എന്ന പേര് വീണത്‌,,, ഏഷണിയിലും   പാരവെപ്പിലും ഈ രണ്ടാം പാണ്ടീ മണിയന്‍ ഒരു പടി മുന്‍പിലാണ്... " കഷണ്ടി തലയും ഉച്ചികുടുമയും കൂട്ടി കെട്ടുന്ന പ്രകൃതം"...   ഭാര്‍ഗവന്‍ പരദൂഷണം പറഞ്ഞു കലങ്ങി പോയ കുടുംബങ്ങള്‍ നിരവധിയാണ്..  ഇയാളെ ഷേക്സ്പിയര്‍ കണ്ടിരുന്നുവെങ്കില്‍ " ഇയാഗോ " ജനിക്കില്ലായിരുന്നു...പകരം "ഭര്‍ഗോ" ജനിച്ചേനെ!!.  സത്യം.. എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ ഭാര്‍ഗവനും ശിക്ഷിക്കപെട്ടു.. എന്തോ മാരക അസുഖം അയാളെ ബാധിച്ചു... അമിത മദ്യപാനം മൂലം പിടിപെട്ട കരള്‍ വീക്കം... എന്നാല്‍ തനിക്കു എയിഡ്സ് ആണെന്നും  നാട്ടിലെ ചില പെണ്ണുങ്ങളുടെ പേര് പറഞ്ഞു അവര്‍ക്കും അത് വരാന്‍ സാധ്യത ഉണ്ടെന്നും ഭാര്‍ഗവന്‍ വെച്ച് താങ്ങി  ... അവിടെയും ഭാര്‍ഗവന്‍ ഒരു പടി വിജയിച്ചു.. നാട്ടില്‍ എല്ലാവരും അയാളെ ശപിച്ചു തുടങ്ങി.. മരണ കിടക്കയില്‍ പോലും  പാര വയ്ക്കുന്നവന്‍... പലരും പറഞ്ഞു ... പോയി ചാകെടാ തെണ്ടി... " പോയി ചത്ത്‌ കൂടെടാ ശവമേ... മാനസിക പിരി മുറുക്കവും അസുഖത്തിന്റെ കാഠിന്യവും ഒരു തീരു മാനമെടുക്കാന്‍ ഭാര്‍ഗവനെ പ്രേരിപ്പിച്ചു... ചാകുക തന്നെ.. അങ്ങനെ ഭാര്‍ഗവന്‍ ആത്മ ഹത്യ ചെയ്യാന്‍ തീരുമാനിച്ചു..

        കമലാക്ഷി അമ്മയുടെ വാക്കുകളില്‍ വിരിഞ്ഞ പാണ്ടി മണിയന്‍   മക്കളോടെ തന്റെ അന്ത്യ അഭിലാഷം അറിയിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു... മക്കളെ  , നിങ്ങളുടെ അച്ഛന്‍ മരിക്കുവാന്‍ പോകുകയാണ്... ഞാന്‍ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്.. പക്ഷെ ഞാന്‍ ഈ ജന്മത്തില്‍ ശിക്ഷിക്കപെട്ടിട്ടില്ല... ആയതിനാല്‍"വൈതരണി നദി " കടക്കുവാന്‍ എന്റെ ആത്മാവിനെ പ്രാപ്തമാക്കാന്‍ നിങ്ങള്‍ക്കെ കഴിയൂ... ആ പിതാവിന്റെ കണ്ണുങ്ങള്‍ നിറഞ്ഞൊഴുകി... പാശ്ചാ താപത്തിന്റെ തീകുണ്ഡം ആ  മനസ്സില്‍ പുകഞ്ഞു കത്തുന്നത് സസ്നേഹ നിധികളായ മക്കള്‍ക്ക്‌ മനസിലായി.. അവര്‍ അച്ഛന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു നിന്നപ്പോള്‍ " ചങ്ക് ഭാര്‍ഗവന്‍ തന്റെ ജീവന്‍ അവസാനിപ്പിക്കുവാനായി റവന്യു ടവറിന്റെ പടികള്‍ കയറി.. ആ ആപ്പീസ് സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് തന്റെ ജീവിത്തെ ഒരു നിമിഷം ഭാര്‍ഗവന്‍ ഓര്‍ത്തു.. ഈ പാഴ്ജന്മം ഒരിക്കല്‍ പോലും ആര്‍ക്കും നല്ലത് ചെയ്തിട്ടില്ല ... എന്തിനായിരുന്നു.. വൃഥാ താന്‍ നേരം പോക്കിന്  വേണ്ടി പറഞ്ഞ കഥകള്‍ തകര്‍ത്തത് എത്ര എത്ര ജീവിതങ്ങള്‍ ആയിരുന്നു... താഴെ ചുട്ടു പൊള്ളുന്ന നിരത്തില്‍ പെരുമഴ പോലെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ .. തുമ്പ കരിയുന്ന വെയിലില്‍ ഭാര്‍ഗവന്‍  ഉള്ളുരുകി കരഞ്ഞു . ചെയ്തു പോയ അപരാധങ്ങള്‍ ഓര്‍ത്തു.. എല്ലാത്തിനും ദൈവത്തോട് മാപ്പിരുന്നു..

          " മക്കളെ അച്ഛന്‍ മരിച്ചു കഴിഞ്ഞാല്‍ വലിയ ഒരു " തടി ആപ്പ്" കൊണ്ട് വന്നു അച്ഛന്റെ ഗുഹ്യ ഭാഗത്ത്‌ അടിച്ചു കയറ്റണം.. എങ്കില്‍ മാത്രമേ ഈ പാപിക്ക്‌ സ്വര്‍ഗം കിട്ടുകയുള്ളൂ .. ഇത് പറഞ്ഞു ആ ശരീരം നിശ്ചലമായി.. സ്നേഹ നിധികളായ മക്കള്‍ ഓടി പോയി "പുളി മരത്തിന്റെ കമ്പ് വെട്ടി " ആപ്പ് ഉണ്ടാക്കി മൃതദേഹത്തില്‍ അടിച്ചു കയറ്റി.. പാണ്ടീ മണിയന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു നാട്ടുകാര്‍ ഓടി എത്തി.. രാജാവും പരിവാരങ്ങളും എത്തി.. എന്തോ പന്തികേട്‌ മണത്ത രാജാ കിങ്കരന്‍ മാര്‍ ശവത്തിലെ " ആപ്പ് " കണ്ടെത്തി..
 "പാണ്ടീ മണിയനെ മക്കള്‍ ആസനത്തില്‍ ആപ്പടിച്ചു  കൊന്നേ".. ഏതോ ഒരുത്തന്‍ വിളിച്ചു കൂവി..
 മറ്റുള്ളവര്‍ ഏറ്റു പാടി...  തന്റെ പ്രിയ ക്ഷുരകന്റെ വേര്‍പാടില്‍ മനം നൊന്ത രാജാവ് പാണ്ടീ മണിയന്റെ മക്കളെ കാരാ ഗൃഹത്തില്‍ അയച്ചപ്പോള്‍ " റവന്യു ടവറിന്റെ അഞ്ചാം നിലയില്‍ നിന്നും
 ഭാര്‍ഗവന്‍  റോഡിലേക്ക് ചാടി... അറിഞ്ഞോ അറിയാതയോ ഭാര്‍ഗവന്റെ ചാട്ടം അവസാനിച്ചത്‌ ഒരു പാവം ബൈക്ക് യാത്രക്കാരന്‍  തലയില്‍ ആയിരുന്നു... ചട്ടത്തിന്റെ ആഘാതത്തില്‍ ആ പാവം ഒന്ന് പിടഞ്ഞു...   ആ പാവം അപ്പോള്‍ തന്നെ വടിയായി... കാലു മാത്രം ഒടിഞ്ഞു ഭാര്‍ഗവന്‍ ആശുപത്രിയിലും... അപ്പോഴും നാട്ടുകാര്‍ പറഞ്ഞു.. പാണ്ടീ മണിയന്മാര്‍ അങ്ങനെയാണ്.... " സംഭവാമി......