2011 ജൂൺ 10, വെള്ളിയാഴ്‌ച

ചിലമ്പണിഞ്ഞ യക്ഷി

കടമറ്റത്ത്‌ കത്തനാരുടെ ദിവ്യാത്ഭുതങ്ങള്‍  ടെലി വിഷനില്‍ സീരിയലായി കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്റെ മകന്‍ ചോദിച്ചു " അച്ഛാ ഈ യക്ഷി ആസ്തമ രോഗിയാണോ ?? അപ്പോഴാണ് ഞാനും നോക്കിയത്. മസില് പിടിച്ചു ശ്വാസം വിടാന്‍ പാട് പെടുന്ന ഒരു സുന്ദരി. വികൃത ശബ്ദം കേള്‍പ്പിച്ചു, കുലുങ്ങി ചിരിക്കുന്ന ,  വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ശത്രുവിനെ കഴുത്ത് ഞെരിച്ചു കാല്‍ കൊണ്ട് നാഭിയില്‍ ചവിട്ടി  കൊല്ലുന്ന യക്ഷി. "  യക്ഷിയും  ഭൂതവും  ഒക്കെ  ഉണ്ടോ ??  " വീണ്ടും പയ്യന്റെ ചോദ്യം. സത്യം   പറഞ്ഞാല്‍   പിള്ളേരെ   പോലെ   തന്നെ   എന്നെയും  ചുറ്റിച്ചിട്ടുള്ള ചോദ്യമാണിത്, . എന്റെ  കുട്ടി  കാലത്ത്  സീരിയലും സിനിമയും ഒന്നും സര്‍വ സാധാരണം അല്ലാതിരുന്നത് കൊണ്ട്  ഇത്തരത്തില്‍  ഉള്ള  സംശയങ്ങള്‍  ഇല്ലാതിരുന്നില്ല  എന്ന്  പറയുവാന്‍  സാധിക്കില്ല . കാരണം അമ്മുമ്മ കഥകളിലും മാന്ത്രിക നോവലുകളിലും യക്ഷിയും ഭൂതവും ഒക്കെ നിറഞ്ഞു നിന്നിരുന്നു. ഭാവനാ സമ്പൂര്‍ണമായ മനസുകളില്‍ യക്ഷിയുടെ വിവിധ രൂപങ്ങള്‍ അന്നും ഉടലെടുത്തിരുന്നു. എന്നാല്‍ സീരിയലുകളിലെ പോലെ യക്ഷികള്‍ "ആസ്തമ" രോഗികളെ പോലെ ശ്വാസം കിട്ടാതെ  മസില് പിടിക്കുന്നതും  കരാട്ടെ കാണിക്കുന്നതും കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

  " മുതുകെല്ലാം പൊള്ളയാണെ
   മുട്ടോളം മുടിയുമുണ്ടേ "     അങ്ങനെ സുന്ദരിയും  ചിലപ്പോള്‍  രൌദ്ര രൂപ പിശചിനി യുമായ യക്ഷി , മനുഷ്യരുടെ ചോരയും മാംസവും ഒക്കെ ഊറ്റി കുടിച്ചു പല്ലും നഖവും മാത്രം കരിമ്പന ചുവട്ടില്‍ ഉപേക്ഷിക്കുന്ന ഭീകര രൂപിയായ യക്ഷി. ചുണ്ണാമ്പു ചോദിച്ചു വശീകരിച്ചു പിടിക്കുന്ന മനോഹരിയായ യക്ഷി. യക്ഷി വരുമ്പോള്‍ പാലപ്പൂവിന്റെ   മണവും കൊലുസിന്റെ കിലുക്കവും ഉണ്ടാകുമെന്നാണ് വിദഗ്ധ മതം. അമ്മ പറഞ്ഞു തന്ന കഥകളിലും നാട്ടിലെ പഴം കഥകളിലും യക്ഷികളുടെ മണം എന്നും ഉണ്ടായിരുന്നു. ദ്രാവിഡ തനിമയുടെ തിരുശേഷിപ്പുകള്‍ അതെ പടി നില നില്‍ക്കുന്ന " മണ്ണടി കാവിലമ്മയുടെ നാട്ടില്‍ " ഭീകര രൂപികള്‍ക്ക് സ്വോര്യ  വിഹാരം അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞു ഉച്ചബലി   (ഉത്സവം ) വരെ യുള്ള  7 ദിവസം മാത്രമേ അവറ്റകള്‍ക്ക് സ്വോര്യ വിഹാരം അനുവദിച്ചു നല്‍കിയിട്ടുള്ളൂ എന്നാണ് വിശ്വാസം. 
അത് കൊണ്ട് തന്നെ " പാല മൂട്ടില്‍ യക്ഷിയും ഇലഞ്ഞി മൂട്ടില്‍ യക്ഷിയും ചന്ദന മൂട്ടില്‍                                അറു കൊലയെയുമൊക്കെ   നാട്ടുകാര്‍ക്ക്‌ പേടിയില്ലായിരുന്നു.  ഒരു കരി വളയോ ചെമ്പു മോതിരമോ വഴിപാട്‌ നല്‍കിയാല്‍ അവര്‍ സംതൃപ്തരും ആയിരുന്നു. 

  എന്നാല്‍ എന്റെ നാട്ടില്‍ മാത്രം കാണപെട്ടിരുന്ന " അപൂര്‍വ ഇനം ഭീകര ജീവിയായിരുന്നു" " ഒറ്റ മുലച്ചി " പണ്ടെങ്ങോ പുലപ്പേടിയും മണ്ണാപ്പേടിയും ഉണ്ടായിരുന്ന കാലത്ത് ഒരു മുല മുറിച്ചു കളഞ്ഞു അരും  കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ദുരാത്മാവാണ് ഒറ്റ മുലച്ചി എന്ന് സങ്കല്‍പം . പൂത കുന്നില്‍ കാവാണ്‌ ഒറ്റ മുലച്ചിയുടെ ആവാസ കേന്ദ്രം. ഒറ്റ മുലച്ചി ആരെയും കൊല്ലാറില്ല പകരം പേടിപ്പിക്കാറുണ്ട് . കാവിനോട് ചേര്‍ന്ന പറങ്കി മാവിന്‍ തോട്ടത്തില്‍ ചെമ്പട്ടുടുത്ത്  അര മണി കിലുക്കി  മരത്തിനു മുകളില്‍ തൂങ്ങി കിടന്നു അത് വഴി പോകുന്നവരെ പേടിപ്പിക്കും. ശരീരത്തിനോളം വലുപ്പമുള്ള ഒറ്റ മുലയും തീ തുപ്പുന്ന കണ്ണുകളും ഇടി    മുഴക്കത്തെ   വെല്ലുന്ന അലര്‍ച്ചയും അനുഭവിച്ചു പനിച്ചു വിറച്ചു വിറങ്ങലിച്ചു പോയ സാഹസികര്‍ എന്റെ നാട്ടിലുണ്ട്. പലരും അവരുടെ അനുഭവങ്ങള്‍ വിവരിക്കാരുമുണ്ട്. 

യക്ഷിയും മറുതയും മാടനും ഒക്കെ ഉള്ള  നാട്ടില്‍ ആണ് വളര്‍ന്നത്‌ എങ്കിലും ഒന്നിനെയും നേരില്‍ കാണാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. എങ്കിലും ഒരിക്കല്‍      ഈ അദൃശ്യ     ശക്തികളുടെ    സാന്നിധ്യം    ഞാന്‍ ശരിക്കും   അനുഭവിച്ചു. ഒരു എഴാം ക്ലാസ്സുകാരന്റെ മനസ്സില്‍ വളരെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു അനുഭവം. ഞങ്ങളുടെ ഉത്സവം കൊടിയേറി കിടക്കുന്ന സമയം. അതായതു എല്ലാ ഭൂത ഗണങ്ങളെയും ദേവി അഴിച്ചു വിട്ടിരിക്കുന്ന സമയം . സന്ധ്യ മയങ്ങിയ സമയത്താണ് കമലാക്ഷി അമ്മായി വീട്ടില്‍ എത്തിയത്. ഉത്സവത്തിനു വന്നതാണ്‌. അന്ന് കാലത്ത് അങ്ങനെയാണ് . ഉത്സവത്തിനു നാല് ദിവസം മുന്‍പേ എല്ലാവരും വരും . ഉത്സവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞേ പോകു. വണ്ടിയും വള്ളവും ഒക്കെ കുറവുള്ള സമയം. മാത്രവുമല്ല മനുഷ്യര്‍ തമ്മില്‍ സ്നേഹം ഉള്ള കാലം കൂടിയായിരുന്നു. " എടി ഇത്തിരി മുറുക്കാന്‍ താടി" അമ്മായി പറഞ്ഞപ്പോള്‍ ആണ് അമ്മ മുറുക്കാന്‍ പാത്രം നോക്കിയത്. അയ്യോ ഒന്നും ഇല്ലല്ലോ " എടാ നീ പോയി ആ  തട്ടാമലയുടെ കടയില്‍ നിന്നും പത്തു പൈസക്ക് മുറുക്കാന്‍ വാങ്ങി വാടാ. " എനിക്ക് സന്തോഷം. എന്നെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തു വിടാറില്ലായിരുന്നു . ആയതിനാല്‍ എനിക്ക് മുക്ക് വരെ പോകാനുള്ള അവസരം ലഭിച്ചു. ക്ഷേത്രത്തിലെ പതിവ് ചെണ്ടമേളവും കേട്ട് മുറുക്കാനും ബാക്കിയും വാങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. അമ്പല മുക്കിലെ സംസാരം കുട്ടന്‍ മേശിരിയെ കുറിച്ച് മാത്രമായിരുന്നു. " എന്നാലും ഈ ഉത്സവത്തിനു അവന്‍ ഇല്ലാതെ പോയല്ലോ. എല്ലാം ദൈവ നിശ്ചയം " ആരൊക്കെയോ പിറുപിറുത്തു.  .  പീലിക്കോട്ടു വീട്ടിലെ കുട്ടന്‍ മേശിരി കല്ലട ആറ്റില്‍ മുങ്ങി മരിച്ചിട്ട് ഒരാഴ്ച പോലും ആയിരുന്നില്ല . പച്ചോലയില്‍ കൂട്ടികെട്ടിയ മീന്‍ കൊത്തിയ കണ്ണുകളുള്ള ശവം എന്റെ ഓര്‍മയില്‍ ഊളിയിട്ടു. കുട്ടന്‍ മേശിരി അല്പം ജ്യോതിഷവും ചെറിയ കണ്കെട്ട് വിദ്യകളും ഒക്കെ വശം ഉള്ള ആള്‍ ആയിരുന്നു. വായില്‍ ഒരു മുട്ടായി ഇട്ടു വായില്‍ നിന്നും നിര്‍ത്താതെ റിബണ്‍ വലിച്ചെടുക്കുക , അതിലുപരി അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുക ( വിഭൂതി) തുടങ്ങിയവ കുട്ടന്‍ മേശിരിയുടെ നമ്പര്‍ ആയിരുന്നു. പട്ടയ്ക്കുള്ള കാശ് കൊടുത്താല്‍ കുട്ടന്‍ മേശിരിയുടെ വക കലാ  പ്രകടനം സാധാരണം ആയിരുന്നു. പല "ബാബാ " മാരും വിഭൂതി എടുത്തു അത്ഭുത പെടുതന്നതിനു മുന്‍പ് കുട്ടന്‍ മേശിരി ഞങ്ങളെ അത്ഭുതപെടുത്തിയിരുന്നു. 

 ഒരു ഊടുവഴിയിലൂടെ ഒരു ഭര്‍ലോങ്ങ്‌ നടന്നാല്‍ മാത്രമേ വീട്ടില്‍ എത്തുകയുള്ളൂ. ഇന്നത്തെ പോലെ വഴി വിളക്കുകളോ    അടുത്തടുത്തുള്ള വീടുകളോ  ഉണ്ടായിരുന്നില്ല. പ്രധാന വഴി വിട്ടു ഊടുവഴി തുടങ്ങുന്ന    ഭാഗത്ത്‌     രണ്ടു    വീടുകള്‍    ഉണ്ട് .   അത് കഴിഞ്ഞാല്‍ പിന്നെ ആള്‍ താമസം ഇല്ലാത്ത പുരയിടങ്ങള്‍ ആണ്.  ഏകദേശം 300  മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ വല്യത്തെ വീടാണ്. ആ പരിസരത്ത് കറന്റു ഉള്ള ഏക വീടും അതായിരുന്നു.  അവിടെ നിന്നും വിളിപ്പാടകലെ  ആണ് എന്റെ  വീട് . മുറുക്കാന്‍  പൊതി കൈയില്‍ പിടിച്ചു ഞാന്‍ ആളൊഴിഞ്ഞ വെട്ടു വഴിയിലൂടെ നടന്നു തുടങ്ങി. ഒരു കടവാവല്‍ പ്രത്യേക ശബ്ദത്തോടെ എന്‍റെ തലയ്ക്കു മുകളിലൂടെ പറന്നു പോയി.  ആളൊഴിഞ്ഞ പുരയിടത്തിന്റെ സൈഡില്‍ കൂടി കടന്നു പോയപ്പോള്‍ മുന്നണി കാടിനിടയില്‍ ( കമ്യുണിസ്റ്റ് പച്ച ) എന്തോ അനങ്ങുന്നത് പോലെ തോന്നി.  വെള്ള  മുണ്ടുത്ത ഒരു സ്ത്രീ രൂപത്തിന്റെ നിഴല്‍ പോലെ .. "ക്ണിം ക്ണിം"  ഒരു പാദ സ്വരത്തിന്റെ കിലുക്കം എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. യക്ഷികള്‍ ചിലമ്പ് അണിയുന്നത് താണ്ഡവം ചെയ്യാനാണ്.  താണ്ഡവം കഴിഞ്ഞു കുരുതി. ദൈവമേ .. ഞാന്‍ വിയര്‍ത്തു തുടങ്ങി.  മര പൊത്തില്‍ ഇരുന്നു  ഒരു നത്ത് ( ചെറിയ തരം  മൂങ്ങ ) വികൃത ശബ്ദം ഉണ്ടാക്കിയപ്പോള്‍ കോടിയേറി കിടക്കുകയാണെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തു പോയി. കൂടാതെ കൈയില്‍ മുറുക്കാനും. ... എന്‍റെ കാലുകള്‍ ഇത്തിരി വേഗത്തില്‍ ചലിച്ചു തുടങ്ങി. അപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ മനസിലാക്കി " ആ കൊലുസിന്റെ ശബ്ദം എന്നെ പിന്തുടരന്നു. ഞാന്‍ നിന്നു. "ക്ണിം ക്ണിം"ശബ്ദം നിലച്ചു. " ഇലഞ്ഞി പ്പൂവിന്റെ മണം പരിസരത്ത് വ്യാപിച്ചു. ഒരു ചാവാലി പട്ടി വല്ലാതെ  മോങ്ങി . ഞാന്‍ ചെറുതായി ഓടി തുടങ്ങി . കൊലുസിന്റെ ശബ്ദം ശക്തമായി  വരുന്നു. എന്‍റെ കാല്‍ ഒരു കല്ലില്‍ തട്ടി മുറിഞ്ഞു. വീഴാതെ രക്ഷപെട്ടു. ശരീരം ആസകലം ഒരു വിറയല്‍. .. മാടനും മറുതയും യക്ഷിയും ഒറ്റമുലച്ചിയും കുട്ടന്‍ മേശിരിയുമൊക്കെ എന്‍റെ സ്മൃതി പഥത്തില്‍ താണ്ടവം ആടി... അര്‍ത്ഥ പ്രാണനില്‍ വിറളി പിടിച്ചു, പിച്ചും പേയും പറഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ വള്ളി നിക്കര്‍ മഴ വെള്ളം വീണ പോലെ നനഞ്ഞിരുന്നു. 

        രണ്ടു നാള്‍ പനിച്ചു കിടന്നു. പനി മാറിയപ്പോള്‍ അച്ഛന്‍ " മൂന്ന് നാണയ തുട്ടുകള്‍ കൈയില്‍ തന്നിട്ട് പറഞ്ഞു " ഇതാണ് നീ കണ്ട  യക്ഷിയുടെ പാദ സ്വരം " മുറുക്കാന്റെ ബാക്കി വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ ഇട്ട കാര്യം ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചു പോയി. 


                                                                                                                        വീജ്യോട്സ്










2011 മേയ് 30, തിങ്കളാഴ്‌ച

മുത്ത്‌ മാല വേണോ ? മുത്ത്‌ മാല ....

" വീട്ടിലിരുന്നു മാന്യമായ തൊഴില്‍ ചെയ്തു പത്തു കാശ് ഉണ്ടാക്കുവാനുള്ള ഒരു അവസരമാ   മോനെ , ആ കൊച്ച് ,  വീട്ടില്‍ വെറുതെ ഇരിക്കുക അല്ലെ  " എന്ന് പറഞ്ഞാണ്   ശിവന്‍റെ   അമ്മ   തുടങ്ങിയത് . എന്‍റെ കേട്ടിയോളാണ് ആ കൊച്ച് .  ശിവന്‍റെ അമ്മ അല്ലേലും അങ്ങനെ ആണ്. എന്ത് കാര്യം നാട്ടില്‍ ഉണ്ടായാലും ആദ്യം അറിയും. അതിരാവിലെ പാലുമായി പപ്പു പിള്ളയുടെ കടയില്‍ പോകുമ്പോള്‍ മുതല്‍ ഈ സ്പെഷ്യല്‍ കരസ്പോണ്ടിന്റിനു  പണി തുടങ്ങുന്നു. പിന്നെ പ്രത്യേക പരിപാടികള്‍ , ഫ്ലാഷ് ന്യൂസ്‌ , വാര്‍ത്തകള്‍ എന്നിവയില്‍ അല്പം മസാല കൂട്ടി  കിട്ടുന്ന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. " മോനോട് മാത്രം ഞാനീ കാര്യം പറയുന്നുള്ളൂ.. പിന്നെ കാര്യം പറഞ്ഞു തുടങ്ങി. കേട്ടപ്പോള്‍ എനിക്കും  ഒരു ഞെട്ടല്‍ .. സത്യമാണോ ?? "മോണനെ സത്യം ..  ഈ ഹോട്ട് ന്യൂസ്‌ എന്തായാലും ലോക്കല്‍ ചാനലില്‍ നിന്നും കിട്ടിയതല്ല .. എവിടുന്നു കിട്ടി ഈ വിവരം .. അത് പിന്നെ പറയാം  എന്ന് പറഞ്ഞു അവര്‍ ഒഴിഞ്ഞു മാറി.

           ശിവന്‍റെ അമ്മ കള്ളം പറഞ്ഞതാണോ ?? ഏയ്‌ , ആവാന്‍ വഴിയില്ല .. ശിവന്‍ എന്‍റെ അടുത്ത ചങ്ങാതിയാണ്.  പക്ഷെ ഇന്നലെയും ഞങ്ങള്‍ കൂടിയതാണല്ലോ ? അവന്‍ ഒന്നും പറഞ്ഞില്ലല്ലോ ? ഒരു പക്ഷെ അവന്‍ മറന്നു പോയിരിക്കും . ശിവന്‍  എന്‍റെ  ബാല്യ കാല  സുഹൃത്താണ്‌ . ഒരു ഓട്ടോ ഡ്രൈവര്‍ ആയി ജീവിതം സസുഖം ആഘോഷിക്കുന്നവന്‍.  ഓട്ടോയുടെ ടൂള്‍ കിറ്റിനോപ്പം രണ്ടു ഗ്ലാസ്സുകളും അല്പം അച്ചാറും ഒരു കുപ്പി വെള്ളവും എപ്പോഴും സജ്ജമായിരിക്കും . എപ്പോഴാണ് കോള് കിട്ടുന്നത് എന്ന്   പറയാന്‍   കഴിയില്ലല്ലോ. പലര്‍ക്കും സമയം  വളരെ  അമൂല്യമായതുകൊണ്ടും  മത്സരം  കടുപ്പം ആയതുകൊണ്ടും   ഈ  കരുതല്‍  ചില  വൈകുന്നേരങ്ങളില്‍  എനിക്കും   ഗുണം   ചെയ്തിടുണ്ട്  .  ടൌണില്‍   ഓട്ടം   പോയാല്‍   ശിവന്‍   ഒരു   പൈന്റ്റ് വാങ്ങി  വണ്ടിയില്‍  വയ്കും . ഞാന്‍  ജോലി  കഴിഞ്ഞു  വരുമ്പോള്‍   എന്നെയും  കയറ്റി  വീട്ടിലേക്കുള്ള  വെട്ടു  വഴിയുടെ  ഇരുള്‍  വീണ  വളവില്‍   കയ്യാല  പൊന്ത യുടെ  മറപറ്റി  ഓട്ടോ  നിര്‍ത്തി  മരുന്നടിക്കും  . പലപ്പോഴും അടിച്ചു  കൊഞ്ചായ എന്‍റെ  മാന്യതുടെ  തിരുനെറ്റിയില്‍  വെടി  കൊള്ളാതെ രക്ഷിച്ച  ബുള്ളെറ്റ്  പ്രൂഫ്‌  കവചം   ഈ  ഓട്ടോ  ആയിരുന്നു . അതിനാല്‍ എനിക്ക് ശിവനോടും ശിവന് എന്നോടും ഒളിവുകള്‍ ഒന്നും ഇല്ലായിരുന്നു. ഉടനെ ഞാന്‍ ശിവനെ വിളിച്ചു അമ്മ പറഞ്ഞ കാര്യം ചോദിച്ചു.  അവന്‍ പറഞ്ഞു " ആ തള്ളയ്ക്കു വട്ടാ , നീ പോയി വേറെ പണി നോക്ക്.

  എങ്കിലും ശിവന്‍റെ അമ്മ പറഞ്ഞത്‌ പൂര്‍ണമായും തള്ളാനോ കൊള്ളാനോ എനിക്ക് കഴിഞ്ഞില്ല. തിരിഞ്ഞും പിരിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ശിവന്‍റെ  അമ്മ പൊട്ടിച്ചിരിക്കുന്നത് ഒരു ബോംബാണ്. ഇത് സത്യമാണെങ്കില്‍ ജീവിതം തന്നെ മാറി മറിയും. പതിവ് പോലെ രാവിലെ തന്നെ ഞാന്‍ ജോലിക്ക് പോയി. തലേന്ന് നല്ലവണ്ണം ഉറങ്ങാത്തതിന്റെ    ക്ഷീണത്തില്‍   ബസില്‍   ഇരുന്നു   ഒന്ന്   മയങ്ങി    പോയി. ബസ്‌   കൊടുമണ്‍   സ്റ്റോപ്പില്‍   നിര്‍ത്തിയപ്പോള്‍   ബസിനെ   ഓവര്‍  ടേക്ക്  ചെയ്തു  പോയ  ഓട്ടോ  പരിച്ചയമുള്ളതായിരുന്നു. അതെ  ശിവന്‍റെ ഓട്ടോ . അതില്‍  ശിവന്‍റെ ഭാര്യയും  മറ്റൊരു  സ്ത്രീയും . പെട്ടെന്ന്  ശിവന്‍റെ അമ്മ പറഞ്ഞത്  സത്യമാണെന്ന്  ഒരു തോന്നല്‍ . ഓഫീസില്‍  എത്തിയിട്ടും ഇരുപ്പുറച്ചില്ല. വെടി കൊണ്ട വെരുകിനെ പോലെ മനസ്സില്‍ ഒരു പിടച്ചില്‍. ജൂനിയര്‍ സൂപ്രണ്ട്  ആനന്ദവല്ലിയോടു ചോദിച്ചാല്‍ തീര്‍ച്ചയും കാര്യം അറിയാന്‍ കഴിയും. പത്തനംതിട്ടയിലെ പുതിയ കടകള്‍ , കടയിലെ സ്റൊക്കുകള്‍ , പുതിയ ഓഫറുകള്‍ , ടൌന്‍ ഹാളിലെ പരിപാടികള്‍ , ധര്‍ണകള്‍, തുടങ്ങി റിംഗ് റോഡിലെ കുഴികളെ കുറിച്ചുവരെ  നല്ല നിശ്ചയം ഉള്ള വ്യക്തിയാണ് ടി യാള്‍ .... പക്ഷെ ഈ കാര്യം തീര്‍ത്തും ഓപ്പണ്‍ ആയി ചോദിയ്ക്കാന്‍ വയ്യ. ചിലപ്പോള്‍ ആ വിവരം ഇല്ലാത്ത തള്ള പറഞ്ഞത് കള്ളം ആണെങ്കില്‍ എന്‍റെ സകല ഇമേജും പോകില്ലേ.. അതിനാല്‍ അവിടെയും ഇവിടെയും ഒക്കെ ചുറ്റി ചോദിച്ചു. സ്വാഹ .. മറുപടിയും ന്വാഹ ! ! പിന്നെ മനസ്സില്‍  കണ്ട മുഖം പ്യൂണ്‍ സുരേഷ് ബാബുവിനെ ആണ് . ആള് ശിപായി  ആണെങ്കിലും സുബെദാരുടെ ഭാവം  ! സകല ഉടായിപ്പുകളുടെയും ആശാന്‍ .. അപ്പോള്‍ ബാബു അണ്ണന്‍ അറിയാത്ത ഉടായിപ്പ് സംഗതികള്‍ ഉണ്ടാകാന്‍ വഴിയില്ല. ബാബു അണ്ണനും ഒന്നും വിട്ടു പറഞ്ഞില്ല. എന്നാലും എന്‍റെ മനസ്സില്‍ ഒരു വേദന.

      പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ പതിവ് ചായ കുടിക്കായി ഞാന്‍ അബ്ധൂക്കയുടെ കടയില്‍ എത്തി. ചായയും സുഖിയനും കഴിച്ചുകൊണ്ടിരിന്നുപോള്‍  അബ്ദൂക്കയോട്  കുശലം ചോദിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി.. "എന്താ അബ്ദൂക്ക" നിങ്ങള്‍   മാലയോന്നും   കേട്ടുന്നില്ലേ   ?? ഞാന്‍ ചോദിച്ചു ... എന്തു  മാലയാ ??? " ഞമ്മളുടെ നിക്കാഹു കയിഞ്ഞില്ലേ സാറേ "  അബ്ദൂക്ക പറഞ്ഞു ..  "  അല്ല എന്തോ മുത്ത്‌ മാലയോ മറ്റോ " ??? " ഞാന്‍ പറഞ്ഞു. " ഞമ്മക്ക്  അറിയില്ല " അബ്ദൂക്ക പറഞ്ഞു .. " അല്ല ഏതാണ്ട് മുത്ത്‌ വാങ്ങി മാല കെട്ടുമെന്നോ മറ്റോ " എനിക്കും അറിയില്ല ,   അറിയാന്‍ വെറുതെ ചോദിച്ചതാ ... ഞാനും പറഞ്ഞു നിര്‍ത്തി.. " അയ്യോ മുതലാളീ , നമ്മുടെ  റിംഗ് റോഡിലെ റൂബി ടവറിലെ മാല കച്ചവടമാ സാറ് പറഞ്ഞത് .. എവിടെ ?? എവിടെ ??  ഫോണ്‍ ഇന്‍ പരിപാടിയില്‍ ഒരു ക്ലൂ കിട്ടിയ വീട്ടമ്മയായ ചേച്ചിയുടെ സന്തോഷം എന്നെയും ബാധിച്ചു.  ഒരു ഓട്ടോ പിടിച്ചാല്‍ പതിനഞ്ചു രൂപയെ ആകൂ സാറേ .. അബ്ദൂക്ക പറഞ്ഞു .. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓട്ടോ പിടിച്ചു.. സ്ഥലം കണ്ടു പിടിക്കാന്‍ പ്രയാസം ഉണ്ടായില്ല .. ഓട്ടോക്കാരന്‍ സ്ഥലം കട്ടി തന്നു. റൂബി ടവറിലെ നാലാം നിലയില്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന വലിയ ബോര്‍ഡിലെ അക്ഷരങ്ങള്‍ എന്‍റെ മനസിലും വര്‍ണങ്ങള്‍ നിറച്ചു .. " ഡ്രീം പേള്‍സ്‌"  അതെ എന്‍റെ സ്വപ്ന മുത്തുകള്‍ ..

      ശിവന്‍റെ അമ്മ പറഞ്ഞത് സത്യമാണ്. ശിവന്‍റെ അമ്മ പറഞ്ഞത് ഈ മുത്ത്‌ മാലകളെ കുറിച്ചാണ് ..   പത്തനംതിട്ടയിലെ മുത്ത്‌ മാലകള്‍ക്ക്  ചരിത്ര പരമായ പ്രത്യേകതകള്‍ ഉള്ളതായി അറിയില്ല..  ആറന്മുള കണ്ണാടിയും , മധുബനി പെയിന്ടിങ്ങും , പവിത്ര മോതിരവും പോലെ പത്തനംതിട്ടയിലെ മുത്ത്‌ മാലകളെ കുറിച്ച് കേട്ടറിവ് ഇല്ല. " എങ്കിലും കുറച്ചു കാശ് ഉണ്ടാക്കുവാനുള്ള മാര്‍ഗം   ആണത്. അത് എനിക്ക് മനസ്സില്‍ ആയി. അത് കൊണ്ടാണ് ശിവന്‍ പോലും എന്നോട് ഒളിച്ചു വച്ചത്. അത് കൊണ്ട് വാശിയോടു കൂടി ഞാന്‍ ആ സ്ഥാപനത്തിന്റെ പൂമുഖത്തേക്ക്‌ കയറി. അറബി കഥകളിലെ ഹൂറിയെ പോലെയുള്ള രണ്ടു സുന്ദരികള്‍ .. സര്‍ പ്ലീസ് കം .. എന്ന് മൊഴിഞ്ഞു എന്നെ അകത്തേക്ക് ആനയിച്ചു. ഓഫീസിന്റെ സെറ്റ് അപ്പ്‌ എന്നെ അതിശയിപ്പിച്ചു. സര്‍കാര്‍ ഓഫീസിലെ മാറാല പിടിച്ച കസേരകളും ഫയലുകളും ജമ്പോ ഫാനുകളും കണ്ടു പഠിച്ച ഞാന്‍ ചില്ലിട്ട ക്യാബിനുകളും , ശീതികരിച്ച മുറികളും , അവിടെ തങ്ങി നിന്ന വില കൂടിയ അത്തറിന്റെ മണവും ഒഴികി നടക്കുന്ന വെസ്റ്റേണ്‍ മുസികിന്റെ അലകളും എന്നെ മറ്റൊരു ലോകത്തില്‍ എത്തിച്ചു.  Ante - റൂമിലെ പതു പതുത്ത സോഫയില്‍ ഇരുന്നു. ഒരു സുന്ദരി അടുത്ത് വന്നു. സര്‍  ടീ , കോഫീ, ഓര്‍ കൂള്‍  ?? " ഒരു ഗ്ലാസ്‌ തണുത്ത വെള്ളം " ഞാന്‍ പറഞ്ഞു. ആ മുറിയിലെ അരണ്ട വെളിച്ചവുമായി  കണ്ണുകള്‍ പോരുത്തപെട്ടു വന്നു. അപ്പോഴാണ്  ആ മുറിയില്‍ എന്നെ പോലെ പത്തോളം പേര്‍ ഉണ്ടെന്നു  മനസിലായത്. പല തരത്തിലും പല ഭാവത്തിലും ഉള്ളവര്‍.  മറ്റൊരു സുന്ദരി ഒരു പേപ്പറും ഫയലുമായി എന്‍റെ എതിരെ വന്നിരുന്നു. സര്‍ , കുറച്ചു വിവരങ്ങള്‍  ... അങ്ങനെ  എന്‍റെ പേരും  ജാതകവും ഒക്കെ അവര്‍  ചോദിച്ചു ,അതില്‍ എഴുതി. സര്‍ ഫിഫ്ടി റുപ്പീസ് പ്ലീസ്.. ഒട്ടും മടിക്കാതെ ഞാന്‍ അമ്പത് രൂപ നല്‍കി.. പെട്ടെന്ന് ഒരാള്‍ ഒരു ഡിജിറ്റല്‍ ക്യാമറയും ആയി എത്തി.. സര്‍,  കാര്‍ഡിന് വേണ്ടിയാണു.. ഒരു ഫോട്ടോ എടുത്തു..  റൂമിലെ സ്പീകറിലൂടെ ഒരു അറിയിപ്പ് വന്നു... പന്ത്രണ്ടു മുപ്പതിന് വെല്‍ക്കം മീറ്റിംഗ് ഉണ്ട്.. എല്ലാവരും അത് കഴിഞ്ഞേ പോകാവൂ..  അല്പം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ എനിക്ക് ഒരു കാര്‍ഡും (ഫോട്ടോ പതിച്ചത് ) ബ്രോഷറും നല്‍കി..  സമയം ഇഴഞ്ഞു നീങ്ങി... ഇതിനിടയില്‍ ചായയും കൂള്‍ ഡ്രിങ്ക്സും ഒക്കെ വന്നു.. ചില ഫോറിന്‍ വിമാന സര്‍വീസുകളിലെ പോലെ ലഹരി വല്ലതും കാണുമെന്നു ഞാന്‍ കിനാവ് കണ്ടത് വെറുതെ ആയി.

      സിനിമ സ്റ്റൈലില്‍ രണ്ടു മൂന്നു യുവതികള്‍ കൈ വീശി കടന്നു വന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തു. മിക്ക ആള്‍ക്കാരും കോള്‍മയിര്‍ കൊണ്ട് കാണും . ഏതായാലും ഞാന്‍ അത് അനുഭവിച്ചു. വിശാലമായ ഒരു കൊണ്ഫെരെന്‍സ് ഹാളിലേക്ക് എല്ലാവരെയും കൊണ്ട് വന്നു. കമ്പ്യൂട്ടര്‍ പ്രോജെക്ടരും മറ്റു അനുബന്ധ ഉപകരണങ്ങളും ... സെമി സര്‍കില്‍ ആകൃതിയിലുള്ള  ഡയാസില്‍ മൂന്ന് കസേരകള്‍ മാത്രം ... ഒരു പത്ര സമ്മേളനത്തില്‍ കാണുന്നത് പോലെ മൈക്രോ ഫോണുകള്‍ കുട്ടിവച്ചിരിക്കുന്നത്  കാണുവാന്‍ കഴിഞ്ഞു. എന്തോ ഒരു വല്യ സംഭവം നടക്കാന്‍ പോകുന്നു എന്ന് മനസ് പറഞ്ഞു .. ശിവന്റെ അമ്മയ്ക്ക് നന്ദി പറഞ്ഞു..  ഒരു സുന്ദരി സ്വാഗതം പറഞ്ഞു.. പിന്നെ സ്യുട്ടും കോട്ടും ഇട്ട രണ്ടു മൂന്ന് പേര്‍ പ്രസംഗിച്ചു. ഡ്രീം പേള്‍സ് ഒരുക്കുന്ന സമ്പാദ്യ പദ്ധതിയെ കുറിച്ച് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. " ഇത് ഒരു  എക്സ് പോര്‍ട്ട്‌  കമ്പനി ആണ്. ആധുനിക MANAGEMENT തത്വങ്ങള്‍ അനുസരിച്ച് ലാഭം പങ്കുവച്ചു ബിസ്സിനെസ്സ് വളര്‍ത്തുന്ന കമ്പനി . ഓരോ കാര്‍ഡു ഉടമയും ഓരോ പാര്ട്ടനെര്‍  ആണ്.  കാര്യം വളരെ നിസ്സാരം , കാര്‍ഡ് ഉടമകള്‍ (ഇപ്പോള്‍ ഞാനും ) 500  രൂപ നല്‍കിയാല്‍ പിറ്റേ ദിവസം അവര്‍ക്ക് ഹൈദരാബാദ്   പേള്‍സ്  നല്‍കുന്നു. കൂട്ടത്തില്‍ ഒരു ഡിസയ്നും .. ആ ഡിസ്യ്നില്‍ ഒരു മാല കോര്‍ത്ത്‌ അടുത്ത ദിവസം ഓഫീസില്‍ കൊടുത്താല്‍ 550   രൂപ തിരികെ കൊടുക്കുന്നു.  ഇതിനെ ഒരു ടാസ്ക് എന്നാണ് പറയുക.   ശിവന്റെ അമ്മ പറഞ്ഞത് പോലെ " വീട്ടില്‍ ഇരുന്നു മാന്യമായ തൊഴില്‍ ചെയ്തു കാശ് ഉണ്ടാക്കുവാനുള്ള ഒരു സംരംഭം " ആരെങ്കിലും മൂന്നു ടാസ്ക് ഒരുമിച്ചു എടുത്താല്‍ അവര്‍ക്ക് 250  രൂപ അധികം ലഭിക്കും. ഒരുമാസത്തില്‍ നൂറു ടാസ്ക് കമ്പ്ലീറ്റ്‌ ചെയ്യുന്ന  പാര്ട്ടനെര്‍ക്ക് സ്പെഷ്യല്‍ ബോണ്‌സ് കൈയിലെ നല്‍കും ... ആകേ റിസ്ക്‌ ഫാക്ടര്‍ ഫോറിന്‍ മാര്‍ക്കറ്റ്‌ ഡിമാന്റ്റ്  അനുസരിച്ച് മാത്രമേ സ്പെഷ്യല്‍ ബോണസും ടാസ്ക് അലവന്‍സും തീരുമാനിക്കുകയുള്ളു. .....പല തരത്തിലുള്ള  ഗ്രാഫുകളും തുകയും പല ഭാഗ്യ ശലികളുടെ ഫോട്ടോയും കണ്ടു ഞങ്ങള്‍ മതി മറന്നിരുന്നു. ഒരു നിമിഷത്തേക്ക് ഒരു കോടിപതി ആണെന്ന തോന്നല്‍.  ഇതെല്ലാം കേട്ടപ്പോള്‍ മോനെ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി ..........

. നാളത്തേക്കുള്ള  ബുക്കിംഗ് തീര്‍ന്നു പോയി എന്ന് ആ കൌണ്ടറിലെ സുന്ദരി അറിയിച്ചു...  ഒരു ദിവസത്തേക്ക് മാത്രമേ ബൂകിംഗ് കമ്പനി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ എന്ന് അവര്‍ പറഞ്ഞു. വെട്ടില്‍ വന്നു ഭാര്യയോട്‌ കാര്യങ്ങള്‍ പറഞ്ഞു.. അവള്‍ക്കു ഒരു വിശ്വാസ കുറവ്. അപ്പോള്‍ ഞാന്‍ ശിവന്റെ കാര്യം പറഞ്ഞു. ശിവന്റെ വീട്ടില്‍ ഒരു സര്‍പ്രൈസ് പരിശോധന നടത്തി കാര്യങ്ങള്‍ മനസിലാക്കാന്‍ അവളോട്‌ പറഞ്ഞു. ഏതായാലും അഞ്ഞൂറ് രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു. രാവിലെ എട്ടു മണിക്ക് തന്നെ കമ്പനിയില്‍ എത്തി. വളരെ നീണ്ട ക്യൂവായിരുന്നു. സത്യം പറഞ്ഞാല്‍ ഞാനെത്ര മണ്ടനായിരുന്നുവെന്നും ലോകത്തിന്റെ വളര്‍ച്ച മനസ്സില്‍ അക്കത്തവന്‍ എന്നും  എനിക്ക് മനസില്യായി. പല പരിചയമുള്ള മുഖങ്ങളും അവിടെ കണ്ടു. കുട്ടത്തില്‍ ആനന്ദവല്ലി സാറും ബാബു അണ്ണനും ഉണ്ടായിരുന്നു. ശിവന്റെ വീട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭാര്യ കണ്ടെത്തുകയും എന്നോട് വിളിച്ചു പറയുകയും ചെയ്തു. അങ്ങനെ ഞാനും അഞ്ഞൂറ് രൂപ നല്‍കി മുത്തിന് രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ മുത്ത്‌ വാങ്ങാന്‍ എത്തുകയും 1000 രൂപയ്ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുത്തുമായി ഞാന്‍ വീട്ടിലെത്തി മാല കോര്‍ത്തു. ഈ മാല തിരിച്ചു നല്‍കിയപ്പോള്‍ എനിക്ക് 550  രൂപ തിരിച്ചു നല്‍കി... ആദ്യമായി മുത്ത്‌ മാലയിലെ വരുമാനം .. ഇങ്ങനെ വാങ്ങലും മാല കെട്ടലും പണം കൊയ്യലും ഒക്കെ തുടര്‍ന്ന്. പത്തു ദിവസം കൊണ്ട് എനിക്ക്  ടാസ്ക് അമ്പതിലേറെ ആയി. ശിവന്‍ സഹകരണ സംഘത്തില്‍ നിന്നും 25000  രൂപ ലോണ്‍ എടുത്തു മുത്തുകള്‍ വാങ്ങി കൂട്ടി. ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തിയാണ് ശിവന്‍ കാര്യങ്ങള്‍  നടത്തിയത്. അവര്‍ക്ക് പീസ് വര്‍ക്കിനു 15    രൂപ നല്‍കും .. ശിവന് എന്നാലും 35  രൂപ ലാഭം..! ! എനിക്കറിയാവുന്ന പലരും അന്‍പതിനായിരം രൂപയില്‍ അധികം മുടക്കി വന്‍ വരുമാനം നേടി കൊണ്ടിരുന്നു. ഒരു ലോണ്‍ എടുത്തു പരിപാടി തുടങ്ങാന്‍ ഞാനും പദ്ധതി ഇട്ടു. പക്ഷെ കെട്ടിയോള്‍ ഇടങ്കോല്‍ ഇട്ടതു കൊണ്ട് തല്‍കാലം 3000  രൂപയില്‍ കളി തുടര്‍ന്ന്. അടുത്ത മാസം പ്രോവിടെന്റ്റ്‌ ഫണ്ടില്‍ നിന്നും ലോണ്‍ എടുത്തിട്ട് ആറു മാസം ആകുന്നു. ഭാര്യ അറിയാതെ പി എഫ് ലോണ്‍ എടുത്തു കുറച്ചു കൂടി ഇന്‍വെസ്റ്റ്‌ ചെയ്യാം .. മന കോട്ട പലതും കെട്ടി.     ....

    ജനുവരി മാസത്തിലെ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ നാലു മുത്ത്‌ മാലകളും തലേന്ന് ബുക്ക്‌ ചെയ്ത മൂന്നു സെറ്റ് മുത്തിനുള്ള രസീതും പി എഫില്‍ നിന്നും എടുത്ത 10000  രൂപയുമായി റൂബി ടവറില്‍ എത്തുമ്പോള്‍ ആകെ ഒരു ബഹളം... ഓഫിസ് അടഞ്ഞു കിടക്കുന്നു. ആരും ഇല്ല.. ഒരു തുണ്ട് കടലാസ്സില്‍ ഇത്ര മാത്രം എഴുതിയിരിക്കുന്നു ... പൊങ്കല്‍ പ്രമാണിച്ച് കമ്പനി മൂന്നു ദിവസം പ്രവര്‍ത്തിക്കുന്നതല്ല.. പക്ഷെ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ ... ആരോട് ചോദിയ്ക്കാന്‍ ...  അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌ .. ഇന്ന് കൂടി പ്രവര്തിച്ചിരുന്നെങ്കില്‍ എന്റെ 10000 രൂപയും കൂടി സ്വാഹ ആയേനെ ...  അങ്ങനെ  ആടും , മാഞ്ചിയവും ,നാഗ മാണിക്യവും , രുദ്രാക്ഷവും , വാസ്തു വിളക്കും ,  ലിംഗ വര്‍ധന യന്ത്രവും കണ്ടു പഠിക്കാത്ത മലയാളിയുടെ      പറ്റിപ്പ്‌  നിഘണ്ടുവിലേക്ക്  പത്തനംതിട്ടയുടെ വക  മുത്ത്‌ മാലയും   .......


                                                                                                                                       വീജ്യോട്സ്

     


  
    

2011 മേയ് 6, വെള്ളിയാഴ്‌ച

മാലക്കണ്ണന്‍റെ ധര്‍മസങ്കടങ്ങള്‍

വീണ്ടും  ഒരു  അവധി  കാലം . മനസിലേക്ക് പെയ്തിറങ്ങുന്ന ഓര്‍മകളില്‍ പച്ചപ്പ്‌ മണക്കുന്ന    ചില കുറുമ്പുകള്‍ ..കൈ കുമ്പിളിലൂടെ ഒഴുകിയൊലിച്ച കാലത്തിന്‍റെ തിരു ശേഷിപ്പുകള്‍ ... ഓര്‍മയുടെ കൊച്ചു പുസ്തകത്തില്‍ എഴുതി വച്ച ഒരു കഥ..    എന്‍റെ നിറം കറുപ്പാണ്‌. കലര്‍പ്പില്ലാത്ത നിറം. വെറും കറുപ്പല്ല കാക്ക കറുപ്പ്. കറുപ്പിന് ഏഴു അഴകാണെന്ന്  കവികള്‍ പറഞ്ഞപ്പോള്‍ ബാക്കി 93  അഴകും വെളുപ്പിനാണെന്ന് മനസിലാക്കിയ ശുഭാപ്തി വിശ്വാസക്കാരന്‍. ഈ കറുപ്പ് എനിക്ക് ജന്മ സിദ്ധമായി കിട്ടിയതല്ല. അതുകൊണ്ട് എന്‍റെ കലര്‍പ്പില്ലാത്ത നിറത്തെ എനിക്കിഷ്ടമാല്ലയിരുന്നു. അതിന്‍റെ കാരണം ഈ കറുപ്പിന് ഉത്തരവാദി ഞാന്‍ തന്നെയാണ്. എന്‍റെ പത്താം വയസുവരെ ഞാന്‍ വെളുത്തതായിരുന്നു. ശുദ്ധ ശ്വേതന്‍ , എന്ന് വച്ചാല്‍ ചുണ്ണാമ്പു പോലെ വെളുത്തവന്‍ എന്നല്ല . മറിച്ചു സായിപ്പിനെ പോലെ വെളുത്തവന്‍. നീഗ്രോയുടെ  ചുരുണ്ട മുടിയും ,  നീണ്ട മൂക്കും സായിപ്പിന്റെ നിറവും. ഒന്നാലോചിച്ചു നോക്ക് എത്ര സുന്ദരനായിരുന്നു ഞാന്‍ എന്ന്.  എന്നോ  എല്ലാം പോയി. പഴയ കറുത്ത ടെലിഫോണ്‍ ഓര്‍മ്മയുണ്ടോ ? അതെ നിറം എനിക്കിപ്പോള്‍ , തൊട്ടു കണ്ണെഴുതാം എന്ന് ചിലര്‍.  അതും വെറും മോഹം മാത്രം ആയി. ഒരു പെണ്ണും തൊട്ടു സുറുമ ഇട്ടില്ല .. അങ്ങനെ ആ സ്പര്‍ശന സുഖവും വെറും മോഹമായി.  കുട്ടി കാലത്ത് പിച്ചണ്ടി ( തിരുവിതാം കൂറില്‍ ഇളം പ്രായത്തിലുള്ള കശുവണ്ടിക്ക് പറയുന്ന പേര് ) പറിച്ചു കമ്പ് കൊണ്ട് കണ്ണ് കുത്തി തിന്നിട്ടു എടുത്തു കളയുന്ന പച്ച തോടിന്‍റെ ഷേയ്പ്പില്‍ ഉള്ള  മോന്ത , മേട മാസത്തിലെ വറ്റിയ കിണര്‍ പോലെ കുഴിഞ്ഞു താണ കണ്ണുകള്‍ , ബ്രാകെറ്റ്  പോലെ വളഞ്ഞ കാലുകള്‍ , ശേ ഇതെല്ലം സ്വയം വരുത്തി വച്ച വികൃതിയുടെ പരിണിത ഫലങ്ങള്‍ എന്ന് ആര്‍കും അറിയില്ല. ഇത് കൊണ്ട് തന്നെ കൊടുത്ത പ്രണയ ലേഖനങ്ങള്‍ വായിച്ചതു പെണ്ണുങ്ങളുടെ ആങ്ങളമാരോ  അച്ഛന്മാരോ ആയിരുന്നു. അതൊക്കെ സ്വകാര്യ ദുഃഖങ്ങള്‍ മാത്രം ... പോട്ടെ .." കണ്ട് കണ്ടിരിക്കുമ്പോള്‍ കഴുതയ്ക്കും സൌന്ദര്യം വരും " എന്ന പ്രണവ മന്ത്രം ഭാര്യ മാത്രമാണ് പ്രവര്‍ത്തികമാക്കിയത്  എന്ന് തോന്നുന്നു. അതും  തോന്നല്‍ മാത്രമോ ????/ 

     പത്തില്‍ എത്തുന്നതിനു മുന്‍പ്    തന്നെ മരത്തില്‍ കയറ്റം , കവണയടി, ചില്ലറ മോഷണം , തെറി പറച്ചില്‍ , ചീട്ടുകളി , ബീഡി  വലി,  തുടങ്ങി  പല വിഷയങ്ങളിലും മോശമല്ലാത്ത രീതിയില്‍ വിദ്യഭ്യാസം നേടിയിരുന്നു. എന്നാല്‍ "മാല കണ്ണ്" എന്ന് പറയുന്ന അസുഖം എനിക്കുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ എനിക്ക് ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. പ്രത്യേകിച്ചും പെണ്‍ കുട്ടികളെ. മാലക്കണ്ണന്‍റെ  ശുദ്ധ ഗതിയെ പലരും ചോദ്യം ചെയ്തു. പല പ്രാവശ്യം ഇത് മൂലം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. " അവനു പെണ്‍ പിള്ളേരെ മാത്രമേ കാണാന്‍ വൈയ്യാതുള്ളൂ " പരാതി കൂടിയപ്പോള്‍ അച്ഛന്റെ വിശ്വ രൂപം കണ്ടു. ഞാനും മാല കണ്ണിനെ ശപിച്ചു. പല വൈദ്യന്‍ മാരെയും കാണിച്ചു. അങ്ങനെ  ഒരു വൈദ്യന്‍ പരിഹാരം കണ്ടെത്തി. " കാക്ക ഇറച്ചിയും കാക്ക മുട്ടയും കഴിക്കുക " " ദൈവമേ , ഓര്‍ത്തപ്പോള്‍ തന്നെ അറപ്പ്  തോന്നി " ഇന്നത്തെ   പോലെ   അന്ന്   കാക്കകള്‍    സുന്ദരന്‍മാര്‍   അല്ലായിരുന്നു  . കഴിക്കാന്‍   കാക്കകള്‍ക്   നൂഡില്‍സും   ചോറും   ഒന്നും  ഇല്ലായിരുന്നു . മനുഷ്യര്‍ക്ക്‌  തന്നെ  തിന്നാന്‍  ആഹാരം   ഇല്ലായിരുന്നു . ചീനി  പുഴുങ്ങിയതോ ചക്ക  വേവിച്ചതോ  ഒക്കെ  തിന്നു  പശി  അടക്കുന്ന  കാലം  .. " വെള്ള നിറമുള്ള കുഴിഞ്ഞ ഇരുമ്പു പിഞ്ഞാണത്തില്‍ വക്കിലെ നീര വര വരെ ചീനിയോ ചക്കയോ  , ഇവ തൊണ്ടയ്ക്കു ഇരിക്കതിര്‍ക്കാന്‍ എന്ന പേരില്‍ അല്പം ചോറ് , ഇന്ന് തോരന്‍ വിളമ്പുന്നത് പോലെ .. അതൊക്കെ പഴയ കാര്യം .. ആ ഇരുമ്പു  പിഞ്ഞാണം   തന്നെ എത്ര പേര്‍ കണ്ടിട്ടുണ്ട് ... എത്ര പേര്‍ ഓര്‍മ്മിക്കുന്നു..   " അന്ന് കാക്ക ചെയ്തിരുന്നത് തോട്ടി പണി തന്നെ യായിരുന്നു. "  എന്നാലും അച്ഛന്റെ പ്രയോഗങ്ങള്‍ ഓര്‍ത്തപ്പോള്‍ കാക്ക ഇറച്ചിയാണ് ഭേദം എന്ന് തോന്നി. അങ്ങനെ ഒരു ദിവസം വൈദ്യന്‍   എനിക്ക് കാക്ക ഇറച്ചിയും കാക്ക മുട്ടയുടെ ഓംലെറ്റ്‌ ഉം നല്‍കി. ഓംലെടിനു നല്ല രുചിയുണ്ടായിരുന്നു.

നാവില്‍  തങ്ങി  നിന്ന  രുചി  ഓര്‍ത്തു   ഒരു അവധികാലത്ത് ഞാന്‍ വീണ്ടും കാക്ക മുട്ട തപ്പി ഇറങ്ങി. തപ്പി തപ്പി തോമ സാറിന്‍റെ വീടിന്റെ പിറകിലുള്ള ആഞ്ഞിലി മരത്തില്‍ ഉള്ള കാക്ക കൂടിനെ കണ്ടെത്തി. നല്ല ഉയരമുള്ള മരത്തില്‍ വലിഞ്ഞു കേറി കാക്ക കൂടിന്‍റെ അടുത്തെത്തി. പെട്ടെന്ന് ഒരു  ശബ്ദം കേട്ട് താഴോട്ട് നോക്കി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. താഴെ  ഓല മറപ്പുരയില്‍ സ്നാനം ചെയ്യുന്ന  തോമ സാറിന്‍റെ മകള്‍ മോളിക്കുട്ടി . ഒന്നേ നോക്കിയുള്ളൂ. എവിടെ നിന്നോ ഒരു കാക്ക പ്രത്യേക ശബ്ദത്തില്‍ കരഞ്ഞു. കാ കാ .. പെട്ടെന്ന് കാക്കകളുടെ ഒരു പട ആഞ്ഞിലി മരത്തെ പൊതിഞ്ഞു.  പിന്നെ ഒരു പരാക്രമമായിരുന്നു. എന്റെ തലയിലും ദേഹത്തും മുഖത്തും ഒക്കെ കൊത്തി. കാ കാ വിളികള്‍ അന്തരീക്ഷത്തെ നിറച്ചു. ഞാന്‍ ഊഴ്ന്നിറങ്ങാന്‍ ഒരു പാഴ്ശ്രമം നടത്തി. പിടിവിട്ടു നേരെ കുളിപ്പുരയുടെ ചെറ്റതകര്‍ത്തു വീണു. മോളിക്കുട്ടി നിലവിളിച്ചു ഓടി , കാക്കകള്‍ അവളെയും ഞോണ്ടി . തോമ സാറും മക്കളും വടിയുമായി എന്നെ തല്ലാന്‍ എത്തി . കാക്കകള്‍ അവരെയും കൊത്തി. അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാന്‍ പറക്കുകയായിരുന്നു. കാക്കകകള്‍ പിറകെയും.ഒരു കാക്ക എന്‍റെ ഉച്ചിയില്‍ കൊത്തി. അതിന്റെ ചുണ്ടുകള്‍ കളിമണ്ണ് നിറഞ്ഞ എന്‍റെ തലയിലേക്ക് താഴുന്നതും അതിന്‍റെ കറുപ്പ് നിറം എന്‍റെ തൊലിപ്പുറത്ത് വ്യാപിക്കുന്നതും വേദനയോടെ ഞാനറിയുമ്പോള്‍ എനിക്ക് ബോധം നഷ്ടപെട്ടിരുന്നു. 

        പിന്നീടറിഞ്ഞു ആ കാക്ക വെളുത്ത് രൂപ പരിണാമം വന്നു കൊക്കായി മാറി എന്ന്. ഞാനോ " കാക്കപാതി" എന്ന പേരും പേറി ജനങ്ങളുടെ തെറിയും കേട്ട് ജീവിച്ചു . " മുട്ടേന്നു വിരിയുന്നതിനു മുന്‍പേ " മുട്ട തേടി പോയ പാവം മാലക്കണ്ണന്‍റെ  ധര്‍മ സങ്കടങ്ങള്‍ ആരു വിശ്വസിക്കും . ഞാനീ കഥ ഒരിക്കല്‍ എന്‍റെ കുഞ്ഞുങ്ങളെ പറഞ്ഞു കേള്‍പ്പിച്ചു . പിറ്റേന്ന് രാവിലെ ഇളയ മകന്‍ മുറ്റത്തിറങ്ങി മരമായ മരമൊക്കെ അരിച്ചു നോക്കി നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു " എന്താടാ " " അച്ഛാ ഞാന്‍   കാക്ക കൂട് നോക്കുകയാണ് " ഞാന്‍ ഞെട്ടി. " ഉരുണ്ടതിന്റെ മുട്ട പാഞ്ഞാല്‍ പാഞ്ഞതിന്റെ മുട്ട പറക്കുമോ " ????


                                                                                                                   വീജ്യോട്സ് 




2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

വെറും മനുഷ്യരാവുക

കൊടും തണുപ്പില്‍ മഞ്ഞുമൂടിയ ഭൂമിയുള്ള സ്ഥലത്തെ കഥ. പാവപെട്ട കിഴവി കഷ്ടപ്പെട്ട് മഞ്ഞിലൂടെ പാദ രക്ഷയില്ലാതെ നടക്കുന്നത് ശ്രദ്ധിക്കാന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരക്ക് കൂട്ടി പോകുന്നവര്‍ക്ക് നേരമില്ല. 
ഷൂസില്ലാതെ തറയില്‍ കാല് വയ്ക്കുന്നത് പോലും വേദന ജനകം.  

ചിരിച്ചു രസിച്ചു നിരത്തിലൂടെ പോയ യുവ ദമ്പതികള്‍ കിഴവിയെ കണ്ടില്ല. രണ്ട് കുഞ്ഞുങ്ങളെ ക്രിസ്മസിന് അമ്മൂമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്ന യുവതിയും വല്യമ്മയുടെ കഷ്ടപ്പാട് ശ്രദ്ധിച്ചില്ല. ഒരു കൈയില്‍ ബൈബിളുമായി നീങ്ങിയ വൈദികന്റെ മനസ് സ്വര്‍ഗ്ഗ രാജ്യത്തു ആയതിനാലാവാം വൃദ്ധയുടെ ദൈന്യം കാണാന്‍ ഇടയായില്ല .

ശീത കാറ്റില്‍ നിന്നും രക്ഷ നേടാന്‍ ബട്ടണില്ലാത്ത കീറക്കോട്ട് കൂട്ടിപ്പിടിച്ചു അവര്‍ ബസ്‌ സ്റ്റോപ്പില്‍ കത്ത് നിന്നു. ബ്രീഫ് കേസുമായി അവിടെ ഉണ്ടായിരുന്ന യുവ കോമളന്‍ അവരില്‍ നിന്നും വല്ല രോഗവും പകര്‍ന്നാലോ എന്ന് ഭയന്ന് മാറി നിന്നു. ഒരു പതിന്നലുകാരി സൂക്ഷിച്ചു നോക്കി , പക്ഷെ മിണ്ടിയില്ല...  

വേദന കടിച്ചു പിടിച്ചു വല്യമ്മ ബസില്‍ കയറി. മുന്‍ ഭാഗത്ത്‌ ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലിരുന്നു . വൃദ്ധ ഇരുന്ന സീറ്റില്‍ ഉണ്ടായിരുന്ന ആള്‍ അസ്വസ്ഥനായി. കിഴവിയുടെ നഗ്ന പാദങ്ങള്‍ കണ്ട ഡ്രൈവര്‍ ആ വഴിയിലെ ദാരിദ്ര്യമോര്‍ത്തു കോളേജു റൂട്ടിലേക്ക് മാറ്റി ഡ്യൂട്ടി വാങ്ങുന്നതിനെ പറ്റി ചിന്തിച്ചു. അടുത്ത സീറ്റില്‍ ഇരുന്ന നാലു വയസുകാരന്‍ വൃദ്ധയെ ചൂണ്ടി " അമ്മെ 'ദേ അമ്മൂമ്മയുടെ ചെളി നിറഞ്ഞ  കാല്‍  വിരലുകള്‍ കണ്ടോ ? എന്ന് ചോദിച്ചു ." ആരെയും കൈ ചൂണ്ടരുത് " എന്ന് പറഞ്ഞു അവര്‍ കുഞ്ഞിനെ അടിച്ചു. 

ഇവര്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ കാണണം , അവര്‍ക്കൊന്നും നാണം ഇല്ലേ ?? എന്ന് ആട്യത്വം മുഖ മുദ്രയാക്കിയ സ്ത്രീ കമണ്ട് പാസാക്കി . അടുത്തൊരു സീറ്റില്‍ ഇരുന്ന അദ്ധ്യാപിക പറഞ്ഞു " ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ നാമെല്ലാം നികുതി കൊടുക്കുന്നില്ലേ "   അടുത്തിരുന്ന കോളേജു അധ്യാപകന്‍റെ കമന്റ്‌ " ആയ കാലത്ത് സമ്പാദിക്കാന്‍ പഠിക്കണം , ഇവര്‍ ചെറുപ്പത്തില്‍ പണം സൂക്ഷിരുന്നെങ്കില്‍ ഇന്ന് കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല . കുറ്റം അവരുടേത് മാത്രം . എല്ലാവര്ക്കും ദിഷണാ വൈഭവത്തിന്റെ ഊറ്റം .. ഒരു ബിസ്സിനിസ്സു കാരന്‍ വൃദ്ധയെ സമീപിച്ചു ഇരുപതു ഡോളര്‍ നോട്ടു ഉയര്‍ത്തി കാട്ടി, അവര്‍ക്ക് കൊടുത്തു ഷൂസ് വാങ്ങാന്‍ പറഞ്ഞു. അവര്‍ നന്ദി സൂചകമായി ചിരിച്ചു. 

  അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു യുവാവ് ബസില്‍ കയറി . ചുറു ചുറുക്കും നല്ല വേഷവും . ചിരിച്ചു തകര്‍ത്തു പോക്കറ്റിലെ മ്യൂസിക്‌ പ്ലയാറിന്റെ താളത്തിലാണ് അയാളുടെ നടത്തം . വൃദ്ധയുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. വന്നിരുന്നപ്പോള്‍ തന്നെ ജീര്‍ണ വസ്ത്രം ധരിച്ച വൃദ്ധയുടെ നഗ്ന പാദങ്ങള്‍ അയാളുടെ കണ്ണില്‍ പെട്ടു. അയാളുടെ ഉത്സാഹം ഉടന്‍ നിന്നു. വില കൂടിയ braanded  ഷൂസ് ആണ്  അയാളുടെ കാലില്‍. പല മാസങ്ങളായി സമ്പാദിച്ചു കഴിഞ്ഞ ദിവസം വാങ്ങിയവ. ഉടന്‍ അയാള്‍ ഷൂസ് അഴിച്ചു. സോക്സും ഊരി. " അമ്മയ്ക്ക് ഷൂസ് ഇല്ല അല്ലേ , സാരമില്ല " എന്ന് പറഞ്ഞു കുനിഞ്ഞു ആ വൃദ്ധ പാദങ്ങള്‍ വൃത്തിയാക്കി സോക്സും വിലയേറിയ ഷൂസും ധരിപ്പിച്ചു. വൃദ്ധ നന്ദി പൂര്‍വ്വം തല കുലുക്കി. അപ്പോഴേക്കും ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ ബസില്‍ നിന്നും ഇറങ്ങി നഗ്ന പാദനായി മഞ്ഞിലൂടെ നടന്നു പോയി. " ആരാണ് അയാള്‍ " പലരും തമ്മില്‍ തമ്മില്‍ ചോദിച്ചു . " മാലാഖ ആയിരിക്കണം " എന്നൊരാള്‍ , 'പക്ഷെ അതിനുള്ള തേജസും പ്രഭയും ഇല്ലല്ലോ എന്നായി പലരും , ..
ഒരു നാല് വയസുകാരന്‍ തീര്‍ത്തു പറഞ്ഞു " ഞാന്‍ നന്നായി കണ്ടതാ അയാള്‍ വെറും മനുഷ്യനാ , മനുഷ്യന്‍ മാത്രം " 

( എണസ്റ്റ് തോംസണ്‍ എന്ന ഊര്‍ജ്ജതന്ത്രജ്നന്‍ എഴുതിയ അനുഭവ കഥയില്‍ നിന്നും )
കടപ്പാട് .. ബി എസ്‌ വാരിയര്‍ ... മലയാള മനോരമ 




2011 ഏപ്രിൽ 3, ഞായറാഴ്‌ച

പ്രണയം പറയാതെ പോകരുത് ...

മൌനത്തിന്‍റെ കരിംതോടിനടിയില്‍
ഇണ ചേര്‍ന്നിരുന്ന   നൊമ്പരം  
സങ്കടങ്ങളുടെ ശൈത്യശിലകളില്‍
മുളപൊട്ടിയ മാധവം

വാക്കുകളുടെ വിസമ്മതത്തില്‍
പുറം കാണാത്ത നേരുകള്‍  
ആശങ്കയുടെ വലക്കണ്ണികളില്‍   
ഉറഞ്ഞുപോയ  കിനാവുകള്‍


കരള്‍   മുഴുവനും    കനല്‍  പെരുക്കിയ
കനവു കൊണ്ടെന്‍റെ   മനം നിറഞ്ഞപ്പോള്‍
തുടക്കം  കിട്ടാതെ  മറച്ചു  വച്ചൊരെന്‍
ഹൃദയ താളത്തിന്‍ തുടിപ്പറിയുന്നേന്‍

ഭ്രമണം    ഒത്തിരി    കഴിഞ്ഞുവെങ്കിലും   
പടം   പോഴിഞ്ഞോരെന്‍    ശിഥില   ചിന്തയില്‍   
അരങ്ങു  കാണാത്ത   പ്രണയ  തെയ്യങ്ങള്‍  
ഇരമ്പിയെത്തുന്നു  കരുതി  വയ്ക്കുവാന്‍  

ജര   പിടിച്ചാലും   നര  പടര്‍ന്നാലും 
മനസ്സില്‍   പൂക്കുന്ന  വസന്ത  കാലങ്ങള്‍
ഇരുള് മൂടുന്ന ഗഗന പര്‍വ്വത്തില്‍
എരിഞ്ഞു തീരാത്ത പ്രണയ ചിന്തകള്‍
മനം കുളിര്‍ക്കുന്ന നിറവും നല്‍കുന്നു
മിഴി നിറയ്ക്കുന്ന സുഖവും നല്‍കുന്നു


അതിനാല്‍   പ്രണയം  പറയാതെ   പോകരുത് ...
അങ്ങനെ    പ്രണയം  അറിയാതെ    പോകരുത്



                                                              വീജ്യോട്സ്  










2011 മാർച്ച് 23, ബുധനാഴ്‌ച

മധുരമുള്ള മാര്‍ച്ച്‌

 "  അച്ഛാ , അടുത്തയാഴ്ച എന്‍റെ സ്കൂള്‍ അടക്കും ..എന്നെ 
വീഗാ ലാന്‍ഡില്‍ കൊണ്ട് പോകണം " 
എന്‍റെ കുഞ്ഞിന്‍റെ വാക്കുകള്‍ സമയത്തിന്‍റെ വേഗതയെ
എനിക്ക് വരച്ചു കാട്ടി.
 എത്ര വേഗത്തിലാണ് മാര്‍ച്ച്‌ വന്നെത്തിയത്.
 ഹൃത്തില്‍     കെടാതെ സൂക്ഷിച്ച
ഓര്‍മയുടെ ചിരാതുകള്‍ പടര്‍ന്നു കത്തുന്നു.


സ്ലേറ്റു തണ്ടും , കല്ല്‌ പെന്‍സിലും , വള്ളി    നിക്കറുമിട്ട പ്രൈമറി  കാലം..
  ഉച്ചയ്ക്ക് ഉപ്പുമാവു  വിളമ്പുമ്പോള്‍  ചട്ടി  പിടിക്കുന്ന  മണ്ടന്‍ കുഞ്ഞന്‍ നിന്‍റെ ഇലയില്‍അല്പം കൂടുതല്‍  
 വിളമ്പിയത്   നീ  ശ്രദ്ധിച്ചിരുന്നോ ??
 സ്കൂളിനടുത്തുള്ള സര്‍പ്പ കാവില്‍ കയറി 
തൊണ്ടി പഴവും , മഞ്ചാടി മണിയും
കൊണ്ട് വന്നപ്പോള്‍ ഉള്ളു നിറഞ്ഞ നിന്‍റെ മന്ദസ്മിതം ..
 ചേമ്പിലയില്‍ വെള്ളാരം കല്ലുകള്‍ പോലെയാകുന്ന
വെള്ള തുള്ളികളെ നോക്കി നിന്ന ബാല്യ കൌതുകങ്ങള്‍ ..
വയല്‍ വരമ്പില്‍ മുഖമടിച്ചു വീണ കുഞ്ഞന്‍ ഗര്‍വുകളെ
നോക്കി പൊട്ടിച്ചിരിച്ച കൂട്ടുകാര്‍ .. 
ഏട്ടന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി  ഓണതുമ്പിയും ,
മാനത്ത് കണ്ണിയും പിടിച്ചു നടന്ന
ആകുലതകളില്ലാത്ത ബാല്യം  ...  പുത്തെന്‍ കുപ്പായത്തില്‍ ചെളി തെറിപ്പിച്ചു കടന്നു 
പോയ കുറുമ്പ് കാലം ...
 ഒരിക്കലും    കാണാത്ത;   എന്നാല്‍   ഏറ്റവും    പേടിച്ച
   ഹെഡ്   മാസ്റ്ററുടെ മുറിയിലെ   ജമണ്ടന്‍   പെട്ടി  . .  ( വലിയ   കുഴപ്പകരെ   ഇതില്‍   അടക്കും   എന്ന്  
 പറഞ്ഞു   വിരട്ടിയിരുന്നു) .
മൂലപൊട്ടിയകല്ല്‌ സ്ലേറ്റില്‍ ചോക്ക് കൊണ്ടെഴുതിയ 
 അമ്പതില്‍ അമ്പത്  എന്ന മാര്‍ക്ക്‌
ആകാശത്തോളം ഉയര്‍ത്തി  വില്ലാളി വീരനെ
പോലെ നിന്നവര്‍ ..
ഏപ്രില്‍ അവസാന ആഴ്ച സ്കൂളിന്റെ കുമ്മായം പൂശിയ
ചുവരില്‍ ഒട്ടിച്ചു വയ്ക്കുന്ന  കടലാസ് കഷണത്തില്‍ പേര്
 കാണാതെ വിതുമ്പി നിന്നവര്‍   ,   നിന്‍റെ ഗോപി പൊട്ടും , പുഴുപല്ല് കാട്ടി മോണ
തുറന്ന ചിരിയും ,അതിരുകളില്ലാത്ത
       സൌഹൃദങ്ങളും   ഏതോ മാര്‍ച്ച്‌ എനിക്ക് നഷ്ടമാക്കി..


 പ്രണയ  മന്ത്രങ്ങളുടെ ആദ്യ ധ്വനി ഉണരുന്ന ഹൈ സ്കൂള്‍ ..
ക്ലാസ്സ്‌ പരീക്ഷകളില്‍ മാര്‍ക്കുകുറഞ്ഞു പോയതില്‍
ഉതിര്‍ന്ന കണ്ണീര്‍ കണങ്ങള്‍ ..  
ആരോ തന്ന കൊച്ചു പുസ്തകം കണ്ടു മാറി മറിഞ്ഞ
 ചിന്തകളും അന്തം വിട്ട മനസും ... 
ക്ലാസ്സില്‍  കാട്ടുന്ന   വികൃതികള്‍ സാറിനോട് പറഞ്ഞു കൊടുക്കാതിരിക്കാന്‍ ക്ലാസ്  " മോണിട്ടരിനു " 'ബോണ്ട' വാങ്ങി കൊടുക്കേണ്ടി  വന്ന   ഗതി കേടുകള്‍ ...
ക്ലാസ്സിലെ  കുട്ടിയുടെ  ഞോറിവുള്ള   പട്ടു പാവാടയും  ,
 മുല്ല  പൂ  മാലയും   ,ഈ  മൂക്കുത്തിയും   ഇഷ്ടമാണെന്ന്
 പറഞ്ഞതിന്  ചൂരല്‍ പെരുമഴ നനഞ്ഞ മനസുകള്‍ ...
ഊടുവഴിയിലെ     കയ്യാലയിലും  , സ്കൂള്‍ ഭിത്തിയിലും ,
 സ്വന്തം   പേരിനോടൊപ്പം അധിക  ചിഹ്നം ഉപയോഗിച്ച്  
  ചേര്‍ത്തെഴുതിയ   പേരുകാരി   ...
അടുത്ത   വീട്ടിലെ   പെര്‍ഷ്യാക്കാരന്‍  നല്‍കിയഹീറോ 
   പേന  ഉയര്‍ത്തി    കാട്ടുന്ന   കുഞ്ഞു   പൊങ്ങച്ചങ്ങള്‍   ...
.. പറ്റ  വെട്ടിയ  മുടിയില്‍  കുരുവി കൂട്  പണിയാന്‍ 
 വെമ്പല്‍  കൊള്ളുന്ന മനസ് ..
കളി  കളത്തിലെ  ചെറു  വഴക്കുകള്‍  ...
കണക്കു സാറിന്റെ ക്ലാസ്സില്‍ വിറച്ചു നിന്ന നിമിഷങ്ങള്‍ ...
 പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത    പോര്‍ഷനുകള്‍ ..
 പത്താം   ക്ലാസ് പരീക്ഷയുടെ വ്യാകുലതകള്‍..  ഇതെല്ലം  അപഹരിച്ചു  കടന്നു  കളഞ്ഞ   മാര്‍ച്ച്‌  ,
നീ  ഇപ്പോള്‍  സുന്ദരനാണ് ..


ഹോസ്റ്റല്‍ മുറികളില്‍ സ്വപ്നവും പഠനവും
വേലത്തരങ്ങളും കാട്ടി പറന്നുപോയ കൌമാരം  ..
പഞ്ചാര മണലുള്ള കടല്‍ തീരങ്ങളിലെ സിമിന്ട്‌ 
ബഞ്ചുകളില്‍ സൊറ പറഞ്ഞു തുടുത്ത കൂട്ട് കെട്ടുകള്‍ ..
ഞാനും നീയും മോഹിച്ചത് അവളെ തന്നെ ആയപ്പോള്‍ ... ഞാന്‍ ആഗ്രഹിച്ചത് നിനക്ക് കൈ വന്നപ്പോള്‍ 
നിന്നോട് തോന്നിയ കഴമ്പില്ലാത്ത കെറുവുകള്‍ ..
പാര വച്ചവന് പണി കൊടുത്ത കൂട്ടായ്മകള്‍ ..
എല്ലാ കുറുമ്പുകളും ഒരു സിഗരട്ട് ഷെയര്‍ ചെയ്ത 
 പുകയില്‍ മറഞ്ഞുപോയ നാളുകള്‍ ..
 ദുഃഖങ്ങള്‍ അണ പൊട്ടിയൊഴികിയപ്പോള്‍ കുടിച്ചു
 ലക്ക് കേട്ട് തെറിപ്പാട്ട് പാടിയ കായലോരങ്ങള്‍ ...
ലേഡീസ് ഹോസ്റ്റെലിലെ സൌന്ദര്യം കാണുവാന്‍ 
തേന്‍ മാവിന്‍ കൊമ്പത്ത് മഞ്ഞു കൊണ്ടിരുന്ന 
കൊച്ചു വെളുപ്പാന്‍ കാലങ്ങള്‍ ..


"മാര്‍ച്ചിന്റെ വിടവാങ്ങല്‍ ... അത് പണ്ടു മുതല്‍ക്കേ
 തേങ്ങലുകളും ഗദ്ഗദങ്ങളും സമ്മാനിക്കുന്നു.  പ്രണയതിന്റെ നറു  നിലാവില്‍ പൂത്ത
 ഗുല്‍മോഹര്‍ മരങ്ങളും ,
 സൌഹൃദത്തിന്റെ കടക്കണ്ണുകള്‍ കോര്‍ത്ത
കല്‍പടവുകളും,
വിദ്വേഷത്തിന്റെ   സ്ഫോടനങ്ങളില്‍  പുക നിറഞ്ഞ
 മനസുകളും  ,
സമരത്തിന്‍റെ സുനാമിയില്‍ ഒലിച്ചുപോയ ക്ലാസ്സ്‌ മുറികളും 
വിടവാങ്ങുന്ന മാര്‍ച്ച്‌.

അവസാന ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ , 
കൂട്ടുകാരിയുടെ കണ്‍ മുനകളില്‍ ഘനീഭവിച്ച  
ജല ബിന്ദുക്കളില്‍ മറച്ചു വച്ച ഇഷ്ടത്തിന്റെ  മഴവില്ലുകള്‍   കണ്ട കൂട്ടുകാരന്‍ ...
റിക്കാര്‍ഡ് ബുക്കില്‍ ഒളിച്ചു വച്ച് അവന്‍ കൊടുത്ത
 അനുരാഗ ചിഹ്നങ്ങള്‍ അവള്‍ കണ്ടിരുന്നോ  ??.


വര്‍ഷങ്ങള്‍  പലതു കഴിഞ്ഞിരിക്കുന്നു...
എങ്കിലും ഓര്‍മ്മത്താളിന്റെ   നടുവില്‍  കാലം
 കോറിയിട്ടിരിക്കുന്ന മഷി  തണ്ടുകളും,  മയില്‍പീലികളും...
 വാഗ്വാദങ്ങള്‍ക്കും വഴക്കുകള്‍ക്കുമോടുവില്‍ ...
വെല്ലു വിളിച്ചവരും വീമ്പു പറഞ്ഞവരും
മടക്കയാത്ര തുടങ്ങി ..  പരസ്പരം വാരി എറിഞ്ഞ ചെളിയും തെറികളും ഒക്കെ 
ചെറു ചിരിയില്‍ ഒതുക്കി കെട്ടി പിടിച്ചു
"വീണ്ടും കാണാം" എന്ന് ചൊല്ലി പിരിഞ്ഞു പോയവര്‍..

മനസ്   കടലാസ്സില്‍ പകര്‍ത്തി എഴുതി    പിടിപ്പിക്കുവാന്‍ 
   ശ്രമിച്ചു പരാജയ പെട്ട    ദിനങ്ങള്‍  , പിറക്കാതെ പോയ പ്രണയ ലേഖനങ്ങള്‍   ..
 കൈ കുടന്നയിലൂടെ ഒഴുകി പോയ കൌമാര നിലാവ്..
കെമിസ്ട്രി ലാബിന്റെ ആളൊഴിഞ്ഞ ഇടനാഴിയില്‍
വിതുമ്പുന്ന നിന്നെചേര്‍ത്ത് നിര്‍ത്തി അവന്‍
നല്‍കിയ മധുര ചുംബനത്തില്‍ "ബ്ലീഡിംഗ് ഹാര്‍ട്ട്‌ "
പോലെ തുടുത്ത  നിന്‍റെ കവിള്‍  തടങ്ങള്‍ ..

   അവസാനം   ഓട്ടോഗ്രാഫിന്റെ  കട്ടി പേപ്പറില്‍ 
 കടമെടുത്ത  വരികളാല്‍യാത്രാ മംഗളം ചൊല്ലി 
പിരിഞ്ഞുപോയവര്‍ ‍  .. 
പിന്നീട്  ജീവിതത്തിന്റെ ദശാ സന്ധികളിലെവിടെയെങ്കിലും ...
ആള്‍ക്കുട്ടത്തിലെ ചെറു ചിരിയായോ,
ഒരു ഫോണ്‍ വിളിയിലെ പരിഭവമായോ,
ക്ഷണ കത്തിലെ വിലാസമായോ,
 ഇല കൊഴിഞ്ഞ മരങ്ങളുടെ തനിയാവര്‍ത്തനം
പോലെയോ,
കുതൂഹല നിര്‍ഭരമായ മനസ്സുമായോ,
 വിഹ്വലതകളിലെ കൈ താങ്ങായോ ,
ഒക്കെ ഒക്കെ ....കണ്ടു മുട്ടിയിട്ടുണ്ടാകാം . തിരിച്ചറിഞ്ഞിട്ടുണ്ടാകാം ..മറിച്ചും


 എന്തിനു  വേണ്ടിയായിരുന്നു ...  
ജയിച്ചും  തോറ്റും തോല്പിച്ചും  ...
അതെ  ഈ  ഓര്‍മകള്‍ക്ക്  വേണ്ടി  മാത്രം  .
 ഇത്  മാത്രമാണ്  സമ്പാദ്യം  ...
പഠിച്ചതെല്ലാം   മറന്നു  കഴിഞ്ഞപ്പോള്‍  അവശേഷിച്ച  
ഈ  ഓര്‍മ്മകള്‍  .. ഇതാണ്  പഠനം  ... 
ജീവിതം കൊണ്ടുള്ള പഠനം ... മറക്കാനും പൊറുക്കാനും വേദനകളില്‍ സഹിക്കാനുമുള്ള    പഠനം..


ഈ  തൂ  വെളിച്ചം  മനസിന്റെ  ഇടനാഴിയില്‍  
തോരണങ്ങള്‍ ചാര്‍ത്തുന്നു   ..
ഈ സൌപര്‍ണിക തീരങ്ങളില്‍ കിനാക്കള്‍
 നെയ്യാത്തവര്‍  ചുരുക്കം ...
സ്മരണകളുടെ  ചെറു തെന്നല്‍ കുളിരണിയിക്കുംപോള്‍ ..
മനസിന്റെ കോണില്‍ ഉറഞ്ഞു പോയ
മാര്‍ച്ചിന്റെ മഞ്ചാടി മണികള്‍ 
തുടച്ചു മിനുക്കാത്തവര്‍ വിരളം ...
 മാര്‍ച്ചേ  നിനക്ക്  നന്ദി ... വീണ്ടും  എത്തിയതിന് ..
ഇപ്പോള്‍ എനിക്ക് മാര്‍ച്ച്‌ മധുരിക്കുന്നതാണ് ...
                                       വീജ്യോട്സ്

                                                                                                             

























2011 മാർച്ച് 17, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പ് : കാണാകാഴ്ചകള്‍

             കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാഷ്ട്രീയ മാമാങ്കത്തിന്റെ കേളി കൊട്ട് തുടങ്ങി. ഭരണ പക്ഷവും പ്രതി പക്ഷവും മോഹങ്ങളുടെ ചില്ലുമേടകള്‍ മോടി പിടിപ്പിക്കുന്നു. തുടര്‍ ഭരണത്തിന് ഭരണ പക്ഷവും ഒരു മാറ്റത്തിനു പ്രതിപക്ഷവും ശ്രമം തുടങ്ങി. മൂത്ത നേതാക്കളും മുറ്റിയ നേതാക്കളും  സീറ്റ് ഉറപ്പിക്കാന്‍ ചാണക്യ സൂത്രങ്ങള്‍ ഉരുക്കഴിക്കുന്നു. ഞാന്‍ മത്സരിക്കാനില്ല എന്നും,  പാര്‍ട്ടി പറഞ്ഞാല്‍  മത്സരിക്കും എന്നും പറയുന്നവരുടെ മനോ മുകുരത്തില്‍ മന്ത്രി മന്ദിരങ്ങളുടെ ആകര്‍ഷണവും അധികാരത്തിന്‍റെ ശക്തമായ ചിഹ്നങ്ങളും ലാസ്യ ഭാവങ്ങളുടെ മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടായിരിക്കാം....ആദര്‍ശത്തിന്റെ ദന്ത ഗോപുരങ്ങളില്‍ അധികാരത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും കരിനിഴലുകള്‍ മാറാല കെട്ടിയിരിക്കുന്നു. വനിതകളും യുവജന നേതാക്കളും മന്ത്രി കളത്രങ്ങളും  സ്ഥാനാര്‍ഥി കുപ്പായം തയ്പിച്ചു കാത്തിരിക്കുന്നു. ജാതിയും മതവും വര്‍ണവും വര്‍ഗ്ഗവും സ്വന്തവും ബന്ധവും അധികാരത്തിലേക്കുള്ള വഴിയിലെ ചവിട്ടുപടികള്‍ പോലെ പ്രവര്‍ത്തിക്കുന്നു.  അധികാരം ഒരു സുഖമാണ്. അനുസരിപ്പിക്കുന്നതിന്റെ സുഖം ...അംഗീകാരത്തിന്റെ സുഖം ....അത് വേണ്ടെന്നു വെക്കാന്‍  അനുഭവിച്ചവനു പെട്ടെന്ന് സാധിക്കില്ല ....അല്ലെങ്കില്‍ ആര്‍ക്കാണ്‌ അധികാരം ഇഷ്ടമല്ലാത്തത്‌ ... ദേവേന്ദ്രന്‍ മുതല്‍ ഡയറക്ടര്‍ വരെയും പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രവാചകര്‍  വരെയും അധികാരം തന്‍റെ വലയില്‍ കുടുക്കിയിട്ടുണ്ടാകാം ...  

     തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സാമുദായിക സംഘടനകളും തങ്ങളുടെ ശക്തി വിളിച്ചറിയിക്കാന്‍ മാര്‍ച്ചും ധര്‍ണയും " വിവിധ യാത്രകളും " പൂര്‍ത്തിയാക്കി. ഈ യാത്രകളില്‍ ശ്രദ്ധിക്കപെട്ട ഒരു സംഗതി " ഫ്ലെക്സ് ബോര്‍ഡുകളിലെ " മുഖങ്ങളായിരുന്നു. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യക്ഷപെട്ട ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇടം പിടിച്ച മുഖങ്ങള്‍ ഏതെന്നു അറിയാന്‍ ജനങ്ങള്‍ നന്നേ ബുദ്ധി മുട്ടി. " ഇവനും നേതാവാണോ ?? എന്നാ ചോദ്യം പോലും ചില ഗ്രാമ വാസികള്‍ ചോദിച്ചു. സ്വന്തം കാശിനു ബോര്‍ഡ് അടിക്കുമ്പോള്‍ പ്രധാന നേതാവിന്‍റെ ഒപ്പം തന്‍റെ  പടം കൂടി വലുതായി കാണാന്‍   ആഗ്രഹിക്കാത്തവര്‍  ഉണ്ടോ ?? സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രം കൂടി ആയിരിക്കണം ഈ പരസ്യ പ്രചരണം. കണ്ടതില്‍ ഏറ്റവും വേറിട്ട രീതിയിലുള്ള ഒരു ഫ്ലെക്സ് ബോര്‍ഡ് കണ്ടത് പുനലൂര്‍ നഗരത്തില്‍ ആയിരുന്നു. ഒരു പടു കൂറ്റന്‍ ബോര്‍ഡില്‍ യാത്ര നയിക്കുന്ന നേതാവിന്റെ ചെവിയിലേക്ക് എന്തോ രഹസ്യം പറയുന്ന ഏതോ ഒരു ലോക്കല്‍ നേതാവ്. (എനിക്ക്  തിരിച്ചറിയാന്‍ കഴിഞ്ഞില്ല ) ഈ ബോര്‍ഡ് കണ്ടു കണ്ണ് തള്ളാത്തവര്‍ കുറവ്.  തിരുവനന്തപുരം ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഒരു ഉപകാരം ചെയ്തു. എല്ലാ മുഖങ്ങളുടെ അടിയിലും പേര് എഴുതി വച്ചു. അത് നന്നായി. അധികാരത്തിന്റെ  പടവുകള്‍ കയറാന്‍   എന്തെല്ലാം   അടവുകള്‍   വേണം . 

    ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ചാകര കണ്ടു തുടങ്ങിയിരിക്കുന്നു. പത്രങ്ങള്‍ക്കും  വാര്‍ത്താ   ചാനലുകള്‍ക്കും കൊയ്ത്തു കാലം. വാര്‍ത്തകള്‍ക്കു വേണ്ടി പാഞ്ഞു നടക്കേണ്ട... വാര്‍ത്തകള്‍ അവരെ തേടി എത്തുന്നു. നേതാക്കന്‍ മാരുടെ ഇന്റെര്‍വ്യുയും തിരഞ്ഞെടുപ്പ് പരിപാടികളും സുലഭം.  സാധാരണകാരും ബിസിനിസ്കാരും കൂലിപ്പണിക്കാരും ഒക്കെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നു. ഇന്ത്യന്‍ പൌരന്‍ എന്ന അവകാശം വിനിയോഗിക്കാന്‍. ഓരോ വോട്ടും ചിലര്‍ക്ക് പ്രതീക്ഷയും ചിലര്‍ക്ക് പ്രതീകാരവും ചിലര്‍ക്ക് സിദ്ധാന്തവും ആകുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് ആത്മ ഹര്‍ഷം നല്‍കുന്നു. മഹത്തായ ജനാധിപത്യ രാജ്യത്തില്‍ ജീവിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. തിരഞ്ഞെടുപ്പ് കാലം പിരിവു കാലം കൂടിയാണ്.  എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന തിരിച്ചറിവ്. 

         എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മനപ്രയാസം അനുഭവിക്കുന്ന വിഭാഗമാണ് കേരളത്തിലെ സര്‍കാര്‍ ജീവനക്കാര്‍ . കാരണം മറ്റൊന്നുമല്ല. ഇലെക്ഷന്‍  ഡ്യുട്ടിയെ കുറിച്ചുള്ള  പേടി. ഇലെക്ഷന്‍ ഡ്യുട്ടിയില്‍ നിന്നും ഒഴുവാകുവാന്‍ "മിടുക്കന്മാര്‍" സകല പണികളും പയറ്റുന്നു. റവന്യു വകുപ്പിലൂടെയുള്ള സ്വാധീനം , രാഷ്ട്രീയക്കാര്‍ മുഖേനയുള്ള സ്വാധീനം ( എന്തോ ഈ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ താല്പര്യം ഇല്ല , ) , പിന്നെ മെഡിക്കല്‍ സര്ടിഫിക്കറ്റ്  വച്ചുള്ള  ഊരല്‍ , ഈ പണിയില്‍ നിന്നും മാറാന്‍ തനിക്കു എയിഡ്സ് ഉണ്ടെന്നു പോലും പറയാന്‍ മടികാണിക്കാത്ത ഉദ്യോഗസ്ഥ രത്നങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇലെക്ഷന്‍ ഡ്യുട്ടിയില്‍ നിന്നും ഒഴിവാകാന്‍ ആറ്റുകാല്‍ അമ്മ മുതല്‍ പറശിനികടവ് മുത്തപ്പന്‍ വരെ ഉള്ള  ഈശ്വരന്മാര്‍ക്ക് വഴിപാട്‌ നേരുന്ന സാധാരണ ജീവനക്കാരുമുണ്ട്.  പല കാരണങ്ങളാണ് ഈ പേടിക്ക്‌ ആധാരം. ഇലക്ഷന്റെ തലേ ദിവസം രാവിലെ 7 മണിക്ക് തുടങ്ങുന്ന പണി പിറ്റേന്ന് രാത്രി 9 മണി വരെയെങ്കിലും കാണും. ഫലത്തില്‍  48  മണിക്കൂര്‍. പകുതിയിലധികം പോളിംഗ് ബൂത്തുകളിലും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍ പോലുമില്ല. ഒരു ഇലക്ട്രിക്‌ പോസ്റ്റിന്റെ  മറവുന്ടെകില്‍ നഗര മധ്യത്തില്‍ പോലും കണ്ണുമടച്ചു  പെടുക്കുന്നവര്‍ക്കും , തോട്ടരികത്തും കയ്യാല പാത്തിയിലും കുറ്റിക്കാട്ടിലും  "തിരുനൂലിറക്കി" പഠിച്ച പഴയ ഗ്രാമീണര്‍ക്കും ഇതൊരു പ്രശ്നം അല്ലെങ്കിലും ഇന്ന് ഭൂരി ഭാഗത്തിനും ഇതൊരു കീറാ മുട്ടിയാണ്.  എന്നാലും മുട്ടിയാല്‍ തടുക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് വീണിടം പുര്‍ഷന്മാര്‍ വിഷ്ണുലോകം ആക്കും.  പിന്നെ ഭക്ഷണത്തിന്‍റെ കാര്യം ഒരു പ്രശ്നം തന്നെ ആണ്. ഒരു ഗ്ലാസ്‌ ചായ പോലും കിട്ടാത്ത സ്ഥലങ്ങള്‍ ആണ് കൂടുതലും. വെളിയില്‍ നിന്നും വല്ലതും വാങ്ങി കഴിച്ചാല്‍ ചിലപ്പോള്‍ അറുപതു വോട്ടു പെട്ടിയില്‍ വീഴുമ്പോള്‍ പോളിംഗ് ഓഫീസര്‍  ആറു പ്രാവശ്യം വെളിക്കിറങ്ങിയിട്ടുണ്ടാകും.   ഭക്ഷണം ഇല്ലാതെ രണ്ടു പകലും ഒരു രാത്രിയും കഴിച്ചു കൂട്ടാന്‍ ഇത്തിരി പ്രയാസം ആണ്.  പിന്നെ അതാതു സ്ഥലങ്ങളില്‍ ശക്തമായ പാര്‍ട്ടിക്കാരുടെ കാരുണ്യം ഒന്ന് കൊണ്ടാണ് പല ബൂത്തിലെയും ജീവനക്കാര്‍ കഴിഞ്ഞു കൂടുന്നത് . പക്ഷെ ഇത് കാരണം പോളിംഗ് ബൂത്തില്‍ ഇവരുടെ മുഷ്ക് ജീവനക്കാര്‍ സഹിക്കേണ്ടി വരും എന്ന് തീര്‍ച്ച.     രാത്രിയിലെ ഉറക്കം പ്രശ്നം അല്ല. കാരണം ഒരുദിവസം ഉറങ്ങിയില്ല എന്ന് കരുതി ഒരു പ്രശനവും ഉണ്ടാകാന്‍ പോകുന്നില്ല. മാത്രമല്ല അപരിചിതമായ സഹചര്യങ്ങളില്‍,  ഒപ്പിട്ടു വാങ്ങിയിരിക്കുന്ന" ബോംബ്‌" തല കീഴില്‍ ഇരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയും. പ്രൈമറി സ്കൂള്‍ എങ്കിലും പോളിംഗ് സ്റ്റേഷന്‍ അയാള്‍ അല്പം ആശ്വാസം. നാട് നിവര്‍ത്താന്‍ ഒരു ബെഞ്ച്‌ എങ്കിലും ഇട്ടും. ചിലപ്പോള്‍ അങ്കന വാടികളും വായന ശാലകളും തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ആകുമ്പോള്‍ പെരുച്ചാഴിയും, എലിയും , കടിചെന്നിരിക്കും. പട്ടിയും പൂച്ചയും നക്കിയെന്നിരിക്കും.   ഇലെക്ഷന്‍  ജോലിക്ക് പോയി പെരുച്ചാഴി കടിച്ചവരും , ഡങ്കി പനി പിടിച്ചവരും , പ്രണയ പനി പിടിച്ചവരുമൊക്കെ ധാരാളം ഉണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഭയത്തിന്റെ മൂല കാരണം. അത് അക്രമമാണ്. നിര്‍ഭയമായി ജോലി ചെയ്യുവാന്‍ അല്പം പ്രയാസം ഉള്ള മേഖലയാണ്. ഇതില്‍ ഇടതു വലതു വ്യത്യാസം ഇല്ല. എവിടെ ആരു ശക്തരാണോ അവിടെ അവര്‍ നിയമങ്ങള്‍ നിശ്ചയിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോളിംഗ് ഓഫീസര്‍ ആയിരുന്ന വനിതയുടെ കരണത്തടിച്ച സംഭവം ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കാം. 

    എന്നിരുന്നാലും നമ്മള്‍ ഒന്ന് ഓര്‍ക്കണം. നാലു വര്‍ഷവും മുന്നുറ്റി അറുപത്തി മൂന്ന് ദിവസം അനുഭവിക്കുന്ന സുഖത്തിനു വേണ്ടി  രണ്ടു ദിവസം  നല്‍കുന്നതില്‍ വിഷമിക്കരുത്. നമ്മുടെ സ്വാതന്ത്ര്യം അത് നില നിര്‍ത്താന്‍ ജനാധിപത്യം ആവശ്യമാണ്. നമ്മുടെ ഓരോ വ്യക്തിയുടെയും കടമ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ്. ഈ കര്‍മത്തില്‍ നേരിട്ട് ഭാഗഭക്കാകുവാന്‍ സര്‍കാര്‍ ജീവനകാരന് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച അറിയപെടാത്ത എത്രയോ ധീര ദേശാഭിമാനികള്‍ ഉണ്ട്. പദവിയും അധികാരവും അംഗീകാരവും സ്വപ്നം കാണാത്ത ഭാരതാംബയുടെ ധീര പുത്രന്മാര്‍. ഇന്ത്യകാര്‍ക്ക് വേണ്ടി കല്‍ തുറങ്കില്‍ ജീവിതം ഹോമിച്ച വിപ്ലവകാരികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ രണ്ടു ദിവസത്തെ കഷ്ടപാട് നിസ്സാരമല്ലേ... ഇനി ലോകത്തിലേക്ക്‌ കണ്ണുകള്‍ തുറന്നു പിടിക്കുമ്പോള്‍ ഈജിപ്തിലും യമനിലും ലിബിയയിലും ചൈനയിലും കൊട്ടിയടക്കപെട്ട ജനാധിപത്യത്തിന്റെ , കൂച്ച് വിലങ്ങിട്ട സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ ആണ് കാണുന്നത്. തീ തുപ്പുന്ന യന്ത്ര തോക്കുകള്‍ക്ക് മുന്‍പില്‍ പിടഞ്ഞു വീഴുന്ന നിസ്സഹായരായ മനുഷ്യരെ ഓര്‍ക്കുമ്പോള്‍ നമ്മളുടെ വേവലാതികള്‍ അടിസ്ഥാനമുള്ളതാണോ ?? മുല്ല പൂക്കളെ ഭയക്കുന്ന ഭരണാധികാരികളെ നമ്മള്‍ കണ്ടു കഴിഞ്ഞു...  വോട്ടവകാശം കാറ്റില്‍ പറത്തിയ ഭരണകൂടത്തിനെതിരെ , രയിസീന കുന്നിലും, ഇന്ത്യ ഗേറ്റിലും, ചുവപ്പ് കോട്ടയിലും   സ്വാതന്ത്ര്യ മോഹികളായ ഇന്ത്യക്കാര്‍ തമ്പടിക്കുന്നതും ഇത്തിരി ജനധിപത്യത്തിന് വേണ്ടി യാചിക്കുന്നതും ലൂട്ടിന്സിന്റെ ചെങ്കല്‍ നഗരം നിരപരാധികളുടെ നിണം വീണു ചുവക്കുന്നതും  അസത്യവും അസംഭാവ്യവുമായ  ഭ്രാന്തന്‍ പേക്കിനാക്കളിലെ അപക്വമായ  ജല്പനങ്ങള്‍ മാത്രമാകാന്‍  നമ്മുടെ കടമ സന്തോഷത്തോടെ  നിര്‍വഹിക്കാം.    ഈ തിരഞ്ഞെടുപ്പില്‍ പങ്കാളിയാകാം .. ഒരു വോട്ടര്‍ ആയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായും ...    ഇത് ഇന്ത്യക്കാരന്റെ മാത്രം സൌഭാഗ്യമാണ്. ജയ് ഹിന്ദ്‌.

   
                                                                                                         വീജ്യോട്സ്